റിട്ട. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ പാതിവില തട്ടിപ്പ് കേസിലെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കുമെന്ന് പോലീസ് ഹൈക്കോടതിയെ അറിയിച്ചു. നിയമനടപടിക്രമങ്ങൾ പാലിച്ചായിരിക്കും പ്രതിപ്പട്ടികയിൽ നിന്നുള്ള ഒഴിവാക്കൽ. നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും അന്വേഷണം പൂർത്തിയാക്കാൻ സാഹചര്യമൊരുക്കണമെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു.
ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർക്കെതിരെ നിലവിൽ തെളിവുകളില്ലെന്നാണ് പോലീസിന്റെ മറുപടി. ഈ മറുപടിയുടെ അടിസ്ഥാനത്തിൽ ഒരുകൂട്ടം അഭിഭാഷകർ നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി. പെരിന്തൽമണ്ണ പോലീസാണ് പാതിവില തട്ടിപ്പിൽ റിട്ട. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ പ്രതി ചേർത്തത്. വിരമിച്ച ജഡ്ജിമാർ ഉൾപ്പെടെ ഉന്നത സ്ഥാനത്തുള്ളവരെ പ്രതി ചേർക്കുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ പരിഷ്കരിക്കണമെന്ന് ഹൈക്കോടതി ഈ ഹർജി തീർപ്പാക്കിയ ഉത്തരവിലൂടെ നിർദ്ദേശം നൽകി.
വിരമിച്ച ജഡ്ജിമാർ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കുമ്പോൾ പോലീസ് ആധികാരികത പാലിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ജഡ്ജിമാർ നിയമത്തിന് മുകളിലല്ലെന്നും പൊതുസമൂഹത്തിന്റെ വിമർശനം പരിഗണിക്കപ്പെടേണ്ടതാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഒരു ജഡ്ജിക്കെതിരെ കേസെടുക്കുമ്പോൾ അതിന്റെ പ്രത്യാഘാതങ്ങൾ നീതിന്യായ വ്യവസ്ഥയിലുണ്ടാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.
മാധ്യമങ്ങൾ ഈ വിഷയം റിപ്പോർട്ട് ചെയ്യുന്നതിനെ കുറ്റപ്പെടുത്താനാവില്ലെന്നും റിപ്പോർട്ട് ചെയ്യാൻ അവർക്ക് അവകാശമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാന ആഭ്യന്തര വകുപ്പിനാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഈ നിർദ്ദേശം നൽകിയത്.
ഇതേ കേസിൽ കോൺഗ്രസ് നേതാവ് ലാലി വിൻസന്റിന് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകി. തട്ടിപ്പിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും അഭിഭാഷകയെന്ന നിലയിൽ നിയമോപദേശം നൽകുക മാത്രമാണ് ചെയ്തതെന്നും ലാലി ജാമ്യഹർജിയിൽ വാദിച്ചു. രാഷ്ട്രീയ കാരണങ്ങളാലാണ് തനിക്കെതിരെ കേസെടുത്തതെന്നും അനന്തു കൃഷ്ണനിൽ നിന്ന് 46 ലക്ഷം രൂപ കൈപ്പറ്റിയത് ഫീസിനത്തിലാണെന്നും ലാലി വാദിച്ചു.
ലാലിയുടെ വാദം അംഗീകരിച്ചാണ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. രണ്ടാഴ്ചക്കകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ലാലിക്ക് നിർദേശം നൽകി. കേസിലെ ഏഴാം പ്രതിയാണ് ലാലി വിൻസന്റ്.
Story Highlights: Retired Justice C N Ramachandran Nair will be removed from the accused list in the half-price scam case.