രാജ്യത്തെ എല്ലാ പ്രശ്നങ്ങൾക്കും കാരണം ആർഎസ്എസും ബിജെപിയുമാണെന്നും, അതിനാൽ ആർഎസ്എസിനെ നിരോധിക്കണമെന്നും കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ ആവശ്യപ്പെട്ടു. ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണങ്ങൾക്കുള്ള മറുപടിയിലാണ് ഖർഗെ ഇക്കാര്യം വ്യക്തമാക്കിയത്. ആർഎസ്എസിനെ നിരോധിക്കാതെ മറ്റു വഴിയില്ലെന്ന് സർദാർ പട്ടേൽ വ്യക്തമാക്കിയിരുന്നെന്നും ഖർഗെ കൂട്ടിച്ചേർത്തു.
സർദാർ വല്ലഭായി പട്ടേൽ രാജ്യത്ത് ഐക്യമുണ്ടാക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു. എന്നാൽ രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നവർ സർദാറിൻ്റെ ഓർമ്മ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണ്. ആ ഐക്യം നിലനിർത്താൻ ഇന്ദിരാഗാന്ധി ജീവൻ നൽകി എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഗാന്ധിവധത്തിനിടയാക്കിയത് ആർഎസ്എസ് സൃഷ്ടിച്ച അന്തരീക്ഷമാണെന്ന് സർദാർ പട്ടേൽ പറഞ്ഞിരുന്നുവെന്നും ഖർഗെ അഭിപ്രായപ്പെട്ടു.
സർദാർ പട്ടേലിനെ കോൺഗ്രസ് മറന്നു എന്ന് പറയാൻ സംഘപരിവാറിന് അവകാശമില്ലെന്ന് ഖർഗെ തുറന്നടിച്ചു. നെഹ്റുവിനും സർദാർ പട്ടേലിനും ഇടയിലുണ്ടായിരുന്നത് അടുത്ത ബന്ധമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻസിഇആർടി പാഠപുസ്തകങ്ങളിൽ ചരിത്രവും സത്യവും മൂടിവയ്ക്കുകയാണെന്നും ഖാർഗെ ആരോപിച്ചു.
സർക്കാർ ഉദ്യോഗസ്ഥർക്ക് ആർഎസ്എസിൽ സജീവ അംഗങ്ങളാകാനുള്ള വിലക്ക് വന്നത് സർദാർ വല്ലഭായി പട്ടേലിൻ്റെ കാലത്താണ്. എന്നാൽ ഇത് മോദി സർക്കാരാണ് എടുത്തു കളഞ്ഞതെന്നും ഖർഗെ കുറ്റപ്പെടുത്തി. ആർഎസ്എസിനെ നിരോധിക്കാതെ മറ്റു വഴിയില്ലെന്ന് സർദാർ വ്യക്തമാക്കിയിരുന്നു.
സർദാർ പട്ടേലിൻ്റെ ജയന്തി ദിനത്തിൽ രാജാവിനെ പോലെ ബ്രിട്ടീഷ് തൊപ്പി ധരിച്ച് മോദി ഇരുന്നുവെന്ന് ഖർഗെ വിമർശിച്ചു. മുഖ്യമന്ത്രിയോ ആഭ്യന്തരമന്ത്രിയോ ഇല്ലാതെ മോദി ഒറ്റയ്ക്ക് ഇരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.
രാജ്യത്തെ എല്ലാ പ്രശ്നങ്ങൾക്കും കാരണം ആർഎസ്എസും ബിജെപിയുമാണെന്ന് ഖർഗെ ആവർത്തിച്ചു. അതിനാൽ ആർഎസ്എസിനെ നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഖർഗെ ഇക്കാര്യങ്ങൾ പറഞ്ഞത്.
Story Highlights : mallikarjun kharge ban rss in india


















