സുപോൾ (ബീഹാർ)◾: വോട്ടർ അധികാർ യാത്രയിൽ ഇന്ന് പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയോടൊപ്പം ചേരും. ബീഹാറിലെ വോട്ടർപട്ടിക പരിഷ്കരണത്തിനും വോട്ട് കവർച്ചയ്ക്കുമെതിരെ രാഹുൽഗാന്ധി നടത്തുന്ന യാത്രയിൽ പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യം ശ്രദ്ധേയമാകും.
രാവിലെ 8 മണിക്ക് ബീഹാറിലെ സുപോൾ നിന്നാണ് ഇന്നത്തെ യാത്ര ആരംഭിക്കുന്നത്. തുടർന്ന് മധുബനിയിൽ നടക്കുന്ന പൊതുപരിപാടിയിലും പ്രിയങ്ക ഗാന്ധി പങ്കെടുക്കുന്നതാണ്. ഈ യാത്ര സെപ്റ്റംബർ 1-ന് പാട്നയിലെ മഹാറാലിയോടെ അവസാനിക്കും.
ഇന്ത്യ സഖ്യത്തിലെ പ്രധാന നേതാക്കളും മുഖ്യമന്ത്രിമാരും നാളെ മുതൽ രാഹുൽഗാന്ധിയോടൊപ്പം വോട്ടർ അധികാർ യാത്രയിൽ പങ്കുചേരും. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, അഖിലേഷ് യാദവ്, ഹേമന്ത് സോറൻ, രേവന്ത് റെഡ്ഡി, സുഖ്വിന്ദർ സുഖു എന്നിവർ യാത്രയുടെ ഭാഗമാകും.
ഈ മാസം 17-ന് സസ്റാമിൽ നിന്ന് ആരംഭിച്ച വോട്ടർ അധികാർ യാത്ര ബിഹാറിലെ വിവിധ നിയമസഭാ മണ്ഡലങ്ങളിലൂടെ മുന്നേറുകയാണ്. യാത്രയ്ക്ക് വലിയ ജനപങ്കാളിത്തമാണ് ലഭിക്കുന്നത്.
ബീഹാറിലെ വിവാഹിതരായ സ്ത്രീകളുടെ ആഘോഷമായ ഹർത്താലിക തീജിനോടനുബന്ധിച്ചാണ് പ്രിയങ്കയുടെ ഈ സന്ദർശനം. കഴിഞ്ഞ ദിവസം അരാരിയയിൽ രാഹുൽഗാന്ധിയും തേജസ്വി യാദവും ബുള്ളറ്റ് ഓടിച്ച് വോട്ട് കവർച്ചക്കെതിരായുള്ള പ്രതിഷേധത്തിൽ പങ്കുചേർന്നു.
സാധാരണക്കാരുടെ വോട്ട് കൂടി മോഷ്ടിക്കാൻ പ്രധാനമന്ത്രി ശ്രമിക്കുന്നുവെന്നാണ് രാഹുൽഗാന്ധിയുടെ ആരോപണം. തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും തമ്മിൽ കൂട്ടുകെട്ടുണ്ടെന്നും അദ്ദേഹം വിമർശിച്ചു.
Story Highlights: Priyanka Gandhi will also participate in the Voter Adhikar Yatra today