യുവ രാഷ്ട്രീയ നേതാവിനെ തന്റെ വെളിപ്പെടുത്തലിലൂടെ നവീകരിക്കുകയാണ് ലക്ഷ്യമെന്ന് നടി റിനി ആൻ ജോർജ്. താൻ അനുഭവിച്ച കാര്യങ്ങൾ മാത്രമാണ് വെളിപ്പെടുത്തുന്നതെന്നും, ഇത്തരത്തിലുള്ളവരെ രാഷ്ട്രീയത്തിൽ വെച്ചുപൊറുപ്പിക്കരുതെന്നും റിനി ട്വന്റിഫോറിനോട് പറഞ്ഞു. കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ താരം തയ്യാറായിട്ടില്ല.
റിനി ആൻ ജോർജിന്റെ വെളിപ്പെടുത്തലിൽ, ഗുരുതരമായ പ്രശ്നങ്ങൾ നേരിട്ട മറ്റു സ്ത്രീകളുമുണ്ടെന്ന് സൂചിപ്പിച്ചു. ഒരു രാഷ്ട്രീയ നേതാവ് ഇത്തരത്തിൽ പെരുമാറാൻ പാടുണ്ടോ എന്നും റിനി ചോദിച്ചു. ഏതെങ്കിലും ഒരു പ്രസ്ഥാനത്തെയോ അതിലെ നേതാക്കന്മാരെയോ പ്രതിക്കൂട്ടിൽ നിർത്താൻ താല്പര്യമില്ലെന്നും റിനി വ്യക്തമാക്കി.
അശ്ലീല സന്ദേശങ്ങളാണ് അയച്ചുകൊണ്ടിരുന്നത്. സന്ദേശങ്ങൾ അയച്ചതിന് പിന്നിൽ ഒരൊറ്റ ഉദ്ദേശ്യമാണുള്ളതെന്നും റിനി കൂട്ടിച്ചേർത്തു. ഇത്തരത്തിൽ ആരോപണങ്ങൾ വരുന്നവരെ സ്ഥാനത്ത് നിലനിർത്തണോ വേണ്ടയോ എന്ന് ബന്ധപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനം തന്നെ തീരുമാനിക്കട്ടെ എന്നും റിനി അഭിപ്രായപ്പെട്ടു.
ഇന്നലെയാണ് യുവ നേതാവിൽ നിന്നും തനിക്ക് ദുരനുഭവമുണ്ടായെന്നും, അശ്ലീല സന്ദേശങ്ങൾ അയച്ചുവെന്നും റിനി ആൻ ജോർജ് വെളിപ്പെടുത്തിയത്. എന്നാൽ യുവനേതാവിൻ്റെ പേര് വെളിപ്പെടുത്താൻ റിനി തയ്യാറായിട്ടില്ല.
പാർട്ടിയിലെ പല സ്ത്രീകൾക്കും ഇതേ ദുരനുഭവമുണ്ടായിട്ടുണ്ട്. അവർ ആ കാര്യങ്ങൾ തുറന്നു പറയണം. നേതൃത്വത്തിന് ധാർമ്മികതയുണ്ടെങ്കിൽ നടപടിയെടുക്കണമെന്നും റിനി ആൻ ജോർജ് ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവിനോട് പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നും റിനി വെളിപ്പെടുത്തി.
റിനി ആൻ ജോർജിന്റെ വെളിപ്പെടുത്തലുകൾ യുവ രാഷ്ട്രീയ രംഗത്ത് ചർച്ചകൾക്ക് വഴി തെളിയിക്കുകയാണ്. കൂടുതൽ വിവരങ്ങൾ പുറത്തുവരുമ്പോൾ ഈ വിഷയത്തിൽ കൂടുതൽ വ്യക്തത വരുമെന്ന് പ്രതീക്ഷിക്കാം.
Story Highlights : Rini Ann George says her goal is to reform young political leaders through her revelations