**ഷാർജ◾:** ഷാർജയിൽ കൊല്ലം സ്വദേശിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് സതീഷിനെതിരെ കൊലക്കുറ്റം ചുമത്തി. സംഭവത്തിൽ സതീഷ് വിശദീകരണവുമായി രംഗത്തെത്തി. ചവറ തെക്കുംഭാഗം സ്വദേശി അതുല്യ(28)യുടെ മരണത്തിലാണ് ശാസ്താംകോട്ട സ്വദേശിയായ ഭർത്താവ് സതീഷിനെതിരെ കേസ് എടുത്തിരിക്കുന്നത്. അതുല്യയുടെ മാതാപിതാക്കളുടെ പരാതിയിൽ ചവറ തെക്കുംഭാഗം പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്.
അതുല്യക്ക് തൻ്റെ വീട്ടുകാരുമായി സംസാരിക്കുന്നത് ഇഷ്ടമല്ലായിരുന്നുവെന്നും കഴിഞ്ഞ അഞ്ച് വർഷമായി അവരുമായി ബന്ധമില്ലെന്നും സതീഷ് പറയുന്നു. സുഹൃത്തുക്കളോടൊപ്പം താൻ പുറത്ത് പോകുന്നതും അതുല്യക്ക് ഇഷ്ടമല്ലായിരുന്നു. ശനിയാഴ്ച മുതൽ അതുല്യ പുതിയ ജോലിക്ക് പോകാനിരിക്കുകയായിരുന്നുവെന്നും സതീഷ് കൂട്ടിച്ചേർത്തു. സംഭവം നടക്കുമ്പോൾ താൻ പുറത്തായിരുന്നെന്നും തിരികെ വന്നപ്പോഴാണ് അതുല്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതെന്നും സതീഷ് വിശദീകരിച്ചു.
അതുല്യയുടെ പിതാവ് പറയുന്നതുപോലെയുള്ള പ്രശ്നങ്ങൾ തങ്ങൾക്കിടയിൽ ഉണ്ടായിരുന്നില്ലെന്ന് സതീഷ് പറയുന്നു. തനിക്ക് രണ്ട് ലക്ഷം രൂപ ശമ്പളമുണ്ടെന്നും സതീഷ് അവകാശപ്പെട്ടു. ഭാര്യ തന്നെ മർദ്ദിക്കാറുണ്ടെന്നും കൈ ഒടിഞ്ഞ സമയത്ത് പോലും ബെൽറ്റ് കൊണ്ട് അടിച്ചിട്ടുണ്ടെന്നും ദേഹത്ത് മുഴുവൻ പാടുകളുണ്ടെന്നും സതീഷ് ആരോപിച്ചു. നാട്ടിലെ വീടിന്റെ വാടക പോലും അതുല്യയുടെ അമ്മയാണ് കൈപ്പറ്റാറെന്നും സതീഷ് പറയുന്നു.
അബോർഷൻ ചെയ്തത് മാനസികമായി തളർത്തിയെന്നും ആഴ്ചയിൽ മദ്യപിക്കുമ്പോൾ അത് ഓർമ്മ വരുമെന്നും സതീഷ് പറയുന്നു. കൊല്ലത്തെ ആശുപത്രിയിൽ നിന്നാണ് അതുല്യ അബോർഷൻ നടത്തിയത്. മദ്യപിക്കുമ്പോൾ വഴക്കുണ്ടാകാറുണ്ട്, അത് അതുല്യ വീഡിയോ എടുക്കാറുണ്ടെന്നും ആ വീഡിയോ ഇപ്പോൾ തനിക്ക് നെഗറ്റീവ് ആയിരിക്കുകയാണെന്നും സതീഷ് വെളിപ്പെടുത്തി. ആ സമയം മുതൽ മാനസികമായി അകന്നു.
അതുല്യയുടെ സ്വർണം താൻ എടുത്തിട്ടില്ലെന്നും എന്ത് ചെയ്തു എന്ന് അന്വേഷിച്ചില്ലെന്നും സതീഷ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യണമെന്നും ഫ്ലാറ്റിലെ ക്യാമറകൾ പരിശോധിക്കണമെന്നും സതീഷ് ആവശ്യപ്പെട്ടു. ഇപ്പോൾ നാട്ടിൽ പോകാൻ പറ്റാത്ത അവസ്ഥയാണെന്നും സത്യാവസ്ഥ അറിയണമെന്നും സതീഷ് കൂട്ടിച്ചേർത്തു.
അതുല്യയെ മരിച്ച നിലയിൽ കണ്ടെത്തുമ്പോൾ കാൽ മടങ്ങിയ നിലയിലായിരുന്നുവെന്നും ഫ്ലാറ്റിന് ഒറ്റൊരു താക്കോലേ ഉണ്ടായിരുന്നുള്ളൂവെന്നും സതീഷ് വിശദീകരിച്ചു. ഇന്നലെ അതേ ഫാനിൽ തൂങ്ങി മരിക്കാൻ ശ്രമിച്ചെന്നും ഫേസ്ബുക്ക് പോസ്റ്റ് താൻ തന്നെയാണ് ഇട്ടതെന്നും സതീഷ് അവകാശപ്പെട്ടു. സ്കൂൾ ഗ്രൂപ്പുകളിൽ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് സന്ദേശം അയച്ചിരുന്നു. സ്ത്രീധന പീഡനം, ശാരീരിക പീഡനം എന്നീ വകുപ്പുകളും സതീഷിനെതിരെ ചുമത്തിയിട്ടുണ്ട്.
Story Highlights: ഷാർജയിൽ കൊല്ലം സ്വദേശിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ കൊലക്കുറ്റം ചുമത്തി കേസ് എടുത്തു.