ആഡംബര ജീവിതത്തിനായി സ്വന്തം കുഞ്ഞുങ്ങളെ വിറ്റ അമ്മയ്ക്ക് അഞ്ചുവർഷം തടവുശിക്ഷ വിധിച്ചു. ദക്ഷിണ ചൈനയിലെ ഗുവാങ്സി പ്രവിശ്യയിൽ നിന്നുള്ള 26 വയസ്സുള്ള ഹുവാങ് എന്ന യുവതിയാണ് ഈ കുറ്റകൃത്യം ചെയ്തത്. ലൈവ് സ്ട്രീമർമാർക്ക് പണം നൽകാനും വിലകൂടിയ വസ്ത്രങ്ങൾ വാങ്ങാനുമായിരുന്നു യുവതിയുടെ ഈ പണം കൊണ്ടുള്ള ലക്ഷ്യം. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണമാണ് യുവതി ഇത്തരമൊരു കടുംകൈ ചെയ്തതെന്നാണ് പ്രാഥമിക വിവരം.
2020 ഒക്ടോബറിലാണ് ഹുവാങ് ആദ്യത്തെ കുഞ്ഞിന് ജന്മം നൽകിയത്. സാമ്പത്തികമായി പിന്നോക്കം നിന്നിരുന്ന ഹുവാങ്ങിന് മതിയായ വിദ്യാഭ്യാസമോ ജോലിയോ ഉണ്ടായിരുന്നില്ല. കുട്ടിയുടെ പിതാവ് കൂടെ ഇല്ലാത്തതിനാൽ കുഞ്ഞിനെ വളർത്താൻ സാമ്പത്തിക സ്ഥിതി ഇല്ലാത്തതുകൊണ്ട് കുട്ടിയെ വിൽക്കാൻ തീരുമാനിച്ചു. തുടർന്ന്, വീട്ടുടമയുടെ സഹായത്തോടെ ആദ്യത്തെ കുഞ്ഞിനെ അഞ്ചുലക്ഷം രൂപയ്ക്ക് വിറ്റു.
കുട്ടിയെ ദത്തെടുക്കാൻ താല്പര്യമുണ്ടായിരുന്ന വീട്ടുടമയുടെ ബന്ധുവിന്റെ മകനാണ് ഹുവാങ്ങിനെ ഇതിന് സഹായിച്ചത്. ഇങ്ങനെ കിട്ടിയ പണം മുഴുവനും ലൈവ് സ്ട്രീമർമാർക്ക് ടിപ്പ് നൽകുന്നതിനായി ഹുവാങ് ഉപയോഗിച്ചു. പണം മുഴുവൻ തീർന്നതോടെ വീണ്ടും ഗർഭിണിയാകാൻ യുവതി തീരുമാനിച്ചു.
2022-ൽ രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ച ശേഷം ഹുവാങ് ആ കുഞ്ഞിനെയും വിൽക്കാൻ തീരുമാനിച്ചു. രണ്ടാമത്തെ കുഞ്ഞിനെ നാലരലക്ഷം രൂപയ്ക്കാണ് മറ്റൊരാൾക്ക് വിറ്റത്. കുട്ടികളെ വിൽക്കുന്നതുമായി ബന്ധപ്പെട്ട ചില ചാറ്റ് വിവരങ്ങൾ അധികൃതർക്ക് ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്.
അന്വേഷണത്തിന്റെ ഭാഗമായി രണ്ട് കുഞ്ഞുങ്ങളെയും അധികൃതർ കണ്ടെത്തുകയും ചെയ്തു. നിലവിൽ കുട്ടികൾ ലോക്കൽ സിവിൽ അഫയേഴ്സ് വകുപ്പുകളുടെ സംരക്ഷണത്തിലാണ് കഴിയുന്നത്. ഔദ്യോഗികമായി ദത്തെടുക്കാൻ സഹായിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ഇതോടെ, യുവതിക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും കോടതി അഞ്ചുവർഷം തടവ് ശിക്ഷ വിധിക്കുകയും ചെയ്തു. ആഡംബര ജീവിതം നയിക്കാൻ സ്വന്തം മക്കളെത്തന്നെ വിൽക്കാൻ തയ്യാറായ ഹുവാങ്ങിന്റെ പ്രവൃത്തി വലിയ തോതിലുള്ള വിമർശനങ്ങൾക്ക് വഴി തെളിയിച്ചു.
Story Highlights: A mother in China was sentenced to five years in prison for selling her two children to fund a luxury lifestyle, using the money to tip live streamers and buy expensive clothes.