കണ്ണൂർ◾: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ രംഗത്ത്. ആരോഗ്യവകുപ്പ് വെന്റിലേറ്ററിൽ അല്ലെന്നും മോർച്ചറിയിൽ ആണെന്നും മന്ത്രി നാണവും മാനവുമില്ലാതെ വാചക കസർത്ത് നടത്തുകയാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി. രാജി ആവശ്യപ്പെടാൻ മുഖ്യമന്ത്രിക്ക് നട്ടെല്ലില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രി വീണാ ജോർജ് കോട്ടയത്ത് ഉണ്ടായിരുന്നില്ലെങ്കിൽ, മരണപ്പെട്ട ബിന്ദു രക്ഷപ്പെട്ടേനെ എന്ന് മുരളീധരൻ ആരോപിച്ചു. കെട്ടിടത്തിന് അടിയിൽ ആരുമില്ലെന്ന് പറഞ്ഞത് മന്ത്രിയാണെന്നും അദ്ദേഹം വിമർശിച്ചു. ഒരു വീട്ടമ്മയെ കൊന്ന കേസിൽ പ്രതി ചേർക്കപ്പെടേണ്ട സ്ത്രീയാണ് ആരോഗ്യ മന്ത്രിയെന്നും കെ. മുരളീധരൻ ആരോപിച്ചു. ആരോഗ്യ മന്ത്രി രാജി വെച്ച് വാർത്ത വായിക്കാൻ പോകണമെന്നും അദ്ദേഹം ആവർത്തിച്ചു.
പരിയാരം മെഡിക്കൽ കോളേജ് ഭരിക്കുന്നത് ജയരാജൻമാരാണ് എന്ന് മുരളീധരൻ ആരോപിച്ചു. അവിടെ രണ്ട് കാലിൽ വരുന്നവർ മൂക്കിൽ പഞ്ഞി വെച്ച് തിരിച്ചു പോകുന്നു. സർവകലാശാലകളെ രക്ഷിക്കാനല്ല ഡിവൈഎഫ്ഐ സമരം നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വീണ ജോർജിനെ സംരക്ഷിക്കാൻ അവർ സമരം നടത്തട്ടെയെന്നും അദ്ദേഹം പരിഹസിച്ചു.
രണ്ട് വീണകളെ കൊണ്ട് പിണറായി വിജയന് കഷ്ടകാലമാണെന്ന് മുരളീധരൻ അഭിപ്രായപ്പെട്ടു. അതിൽ ഒരാൾ മകളാണ്, അത് ഉപേക്ഷിക്കാൻ പറ്റില്ലെന്നും അദ്ദേഹം വിമർശിച്ചു. ഒരു ജീവന് വെറും 10 ലക്ഷം രൂപയാണോ വിലയെന്നും, 25 ലക്ഷം രൂപയെങ്കിലും കൊടുക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
ശശി തരൂർ മോദി സ്തുതിയും പിണറായി സ്തുതിയും നടത്തുന്നുണ്ടെന്ന് പറഞ്ഞ മുരളീധരൻ, സ്വന്തം പാർട്ടിക്കാരെ മാത്രമാണ് അദ്ദേഹം സ്തുതിക്കാത്തതെന്നും കുറ്റപ്പെടുത്തി. ശശി തരൂർ പാർട്ടിക്ക് വിധേയനായി പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോൺഗ്രസ് പ്രവർത്തകരുടെ വികാരം ശശി തരൂർ മനസ്സിലാക്കണം.
മത്സ്യത്തൊഴിലാളികളുടെ വോട്ട് നേടിയാണ് ശശി തരൂർ തിരുവനന്തപുരത്ത് വിജയിച്ചത്. അത് പാരമ്പര്യമായി കോൺഗ്രസിന്റെ മണ്ഡലമാണ്. തരൂരിന്റെ ഇതുവരെയുള്ള നിലപാടുകൾ തിരുത്തണം. തരൂർ മാത്രമല്ല കോൺഗ്രസുകാർ ആര് നിന്നാലും തിരുവനന്തപുരത്ത് ജയിക്കുമെന്നും മുരളീധരൻ പറഞ്ഞു.
Story Highlights: K Muraleedharan against veena vijayan and veena george