കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ അടിമുടി മാറ്റങ്ങൾ വരുത്താൻ ദേശീയ നേതൃത്വം ഒരുങ്ങുന്നു. തദ്ദേശ തിരഞ്ഞെടുപ്പുകളിലും തുടർന്ന് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും പാർട്ടിയെ അധികാരത്തിലെത്തിക്കുകയാണ് അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ (എഐസിസി) പ്രധാന ലക്ഷ്യം. ഇതിനായുള്ള പുനഃസംഘടന ഈ മാസം പൂർത്തിയാക്കാനാണ് തീരുമാനം. തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള തീരുമാനത്തിലാണ് പാർട്ടി മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്.
സംസ്ഥാന സർക്കാരിനെതിരെയുള്ള ജനവികാരം അനുകൂലമാക്കാനും സംഘടനാ സംവിധാനം മെച്ചപ്പെടുത്തി ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടാനും കഴിഞ്ഞാൽ പാർട്ടിക്ക് അധികാരത്തിൽ തിരിച്ചെത്താൻ സാധിക്കുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ. കെപിസിസി ഭാരവാഹികളിൽ ആരെയൊക്കെ നിലനിർത്തണം, ആരെയൊക്കെ ഒഴിവാക്കണം എന്നതിനെക്കുറിച്ചുള്ള അന്തിമ തീരുമാനം ഉടൻ ഉണ്ടാകും. സുനിൽ കനഗോലു റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എഐസിസി മുന്നോട്ട് പോകുന്നത്. ജനകീയരായ ആളുകളെ മാത്രം തദ്ദേശ തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥിയായി പരിഗണിക്കണമെന്നും എഐസിസി നിർദ്ദേശിച്ചിട്ടുണ്ട്.
ഏപ്രിൽ മാസത്തിൽ ഗുജറാത്തിൽ നടന്ന എഐസിസി സമ്മേളനത്തിൽ പിസിസി, ഡിസിസി നേതൃത്വങ്ങളിൽ പുനഃസംഘടന നടത്താൻ നിർദ്ദേശമുണ്ടായി. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം, ബിഹാർ, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ പുനഃസംഘടന വേഗത്തിലാക്കണമെന്ന് ഹൈക്കമാന്റ് നിർദ്ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഡൽഹിയിൽ എഐസിസി ആസ്ഥാനത്ത് മുതിർന്ന കോൺഗ്രസ് നേതാക്കളുമായും കെപിസിസി അധ്യക്ഷനുമായും നേതൃത്വം ചർച്ചകൾ നടത്തും. നിലവിൽ, കേരളത്തിലെ കോൺഗ്രസ് നേരിടുന്ന പ്രധാന വിഷയം ഗ്രൂപ്പിസമാണ്.
കേരളത്തിലെ 14 ജില്ലകളിൽ 13 ലും പുതിയ ഡിസിസി അധ്യക്ഷന്മാരെയും മറ്റ് ഭാരവാഹികളെയും നിയമിക്കും. അതേസമയം, തൃശ്ശൂർ ഡിസിസി അധ്യക്ഷനെ മാസങ്ങൾക്ക് മുൻപ് മാത്രം നിയോഗിച്ചതിനാൽ അവിടെ തൽക്കാലം മാറ്റങ്ങളുണ്ടാകില്ല. നിലവിലുള്ള അധ്യക്ഷന്മാർക്ക് പാർട്ടിയിൽ പുതിയ ചുമതലകൾ നൽകുമെന്നാണ് വിവരം. കെപിസിസിയിൽ ഭാഗികമായ പുനഃസംഘടനയും ഡിസിസി തലത്തിൽ ഭാരവാഹി പട്ടികയിൽ സമ്പൂർണ്ണ മാറ്റവുമാണ് എഐസിസി നിർദ്ദേശിച്ചിരിക്കുന്നത്.
ജനങ്ങളിൽ പ്രവർത്തിക്കാൻ കഴിവുള്ളവരെ മാത്രം നേതൃത്വത്തിലേക്ക് കൊണ്ടുവരികയെന്നതാണ് ഹൈക്കമാൻഡ് നിർദ്ദേശം. പ്രവർത്തനരംഗത്ത് സജീവമല്ലാത്തവരെ ഗ്രൂപ്പിന്റെ പേരിൽ പരിഗണിക്കരുതെന്ന് മുതിർന്ന നേതാക്കളെ അറിയിച്ചിട്ടുണ്ട്. രണ്ട് പ്രബല ഗ്രൂപ്പുകൾ ഉണ്ടായിരുന്നിട്ടും, ഗ്രൂപ്പ് പരിഗണനകൾക്കപ്പുറം നേതൃഗുണം മാത്രം പരിഗണിക്കണമെന്നാണ് നിർദ്ദേശം. കെപിസിസി ജനറൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ എന്നിവരിൽ ആരെയൊക്കെ മാറ്റണമെന്നതിലായിരിക്കും പ്രധാന ചർച്ചകൾ നടക്കുക.
തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സ്ഥാനാർത്ഥികളുടെ സാധ്യതാ പട്ടികയും ഇതിനോടൊപ്പം തയ്യാറാക്കും. ത്രിതല പഞ്ചായത്തുകളിലേക്കും മുനിസിപ്പൽ കോർപ്പറേഷനുകളിലേക്കും വിജയസാധ്യതയുള്ള സ്ഥാനാർത്ഥികളുടെ പട്ടിക തയ്യാറാക്കാൻ നിർദ്ദേശമുണ്ട്. തിരഞ്ഞെടുപ്പിൽ കൂടുതൽ യുവസ്ഥാനാർത്ഥികളെ കൊണ്ടുവരുന്നതിലൂടെ തലമുറമാറ്റമെന്ന സന്ദേശം നൽകാനും എഐസിസിക്ക് പദ്ധതിയുണ്ട്. പുനഃസംഘടനയുമായി ബന്ധപ്പെട്ട് തർക്കങ്ങൾ ഉണ്ടാവാതിരിക്കാനും, സ്ഥാനം നഷ്ടപ്പെടുന്നവർ പാർട്ടി വിട്ടുപോകാതിരിക്കാനും പ്രത്യേക ശ്രദ്ധ വേണമെന്നും എഐസിസി നിർദ്ദേശമുണ്ട്.
കേരളത്തിലെ പിസിസി അധ്യക്ഷനെ മാറ്റുകയെന്നത് എഐസിസിക്ക് ഏറ്റവും ദുർഘടം പിടിച്ച കാര്യമായിരുന്നു. എല്ലാ ഡിസിസി അധ്യക്ഷന്മാരെയും ഒരുമിച്ച് മാറ്റാനാണ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. കെ. സുധാകരനെ മാറ്റി സണ്ണി ജോസഫിനെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവന്നതും വർക്കിംഗ് പ്രസിഡന്റുമാരായി യുവനേതാക്കളെ കൊണ്ടുവന്നതും പാർട്ടിയിൽ വരാനിരിക്കുന്ന മാറ്റങ്ങളുടെ സൂചനയായി കണക്കാക്കുന്നു. അടുത്ത മാസത്തോടെ കേരളത്തിൽ പുതിയൊരു കോൺഗ്രസ് പാർട്ടിയെ അവതരിപ്പിക്കാനാണ് എഐസിസി ലക്ഷ്യമിടുന്നത്.
കേരളത്തിലെ കോൺഗ്രസ് തിരിച്ചുവരവിന്റെ പാതയിലാണെന്നാണ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ഹൈക്കമാൻഡിന് നൽകിയിരിക്കുന്ന റിപ്പോർട്ട്. യുവനേതാക്കൾക്ക് കൂടുതൽ ചുമതലകൾ നൽകുന്നത് തിരഞ്ഞെടുപ്പിൽ ഗുണകരമാവുമെന്ന സുനിൽ കനഗോലുവിന്റെ നിർദ്ദേശവും എഐസിസി പരിഗണിക്കുന്നുണ്ട്. മധ്യകേരളത്തിൽ പാർട്ടിക്കുണ്ടായ തിരിച്ചടിയാണ് ഭരണം നഷ്ടപ്പെടാൻ കാരണമായതെന്നും കണ്ടെത്തിയിട്ടുണ്ട്.
Story Highlights : Congress Set for Major Revamp Under National Leadership