കൊച്ചി◾: കെപിസിസി ഭാരവാഹികളെയും ഡിസിസി അധ്യക്ഷന്മാരെയും മാറ്റേണ്ടതില്ലെന്ന കെ. സുധാകരന്റെ പരസ്യ പ്രതികരണം കോൺഗ്രസ് നേതൃത്വത്തിന് തലവേദനയാകുന്നു. എഐസിസിയുടെ ശ്രമം പാർട്ടിയിൽ ഐക്യം സ്ഥാപിക്കാനും പുതിയ നേതൃത്വത്തെ കൊണ്ടുവന്ന് പാർട്ടിയെ അടിമുടി മാറ്റിയെടുക്കാനുമാണ്. എന്നാൽ കെ. സുധാകരന്റെ ഈ നീക്കം പുനഃസംഘടനാ നീക്കത്തിന് തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് നേതൃത്വം. യുവനേതൃത്വത്തെ ഡിസിസി അധ്യക്ഷ പദവിയിലും കെപിസിസി ഭാരവാഹിത്വത്തിലും കൊണ്ടുവന്ന് പാർട്ടിയെ അടിമുടി മാറ്റിയെടുക്കുന്നതിനുള്ള നീക്കമാണ് നേതൃത്വം ആരംഭിച്ചിരിക്കുന്നത്.
കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയതോടെ പരസ്യ പ്രതികരണം നടത്തിയ കെ. സുധാകരന്റെ പുതിയ നീക്കത്തെ കോൺഗ്രസ് നേതൃത്വം ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. അദ്ദേഹത്തിന്റെ പ്രസ്താവനകൾ പാർട്ടിയിൽ പുതിയ ചർച്ചകൾക്ക് വഴി തെളിയിക്കുകയാണ്. തിരഞ്ഞെടുപ്പിന്റെ ചുമതല ഐഐസിസി നേതൃത്വത്തിൽ നിന്നും വാങ്ങിയെടുക്കാൻ കെ. സുധാകരൻ ശ്രമിച്ചിരുന്നുവെങ്കിലും ഹൈക്കമാൻഡ് അദ്ദേഹവുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറായില്ല. ഇത് സുധാകരനും കോൺഗ്രസ് നേതൃത്വവുമായുള്ള അകൽച്ച കൂട്ടി.
അസംബ്ലി തിരഞ്ഞെടുപ്പ് വരെ അധ്യക്ഷ സ്ഥാനത്ത് തുടരാമെന്ന കെ. സുധാകരന്റെ ആഗ്രഹത്തിനേറ്റ തിരിച്ചടിയായിരുന്നു പുനഃസംഘടന. പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ചർച്ചകൾ നടക്കുമ്പോഴും തനിക്ക് ആ സ്ഥാനത്ത് തുടരാൻ കഴിയുമെന്ന പ്രതീക്ഷ അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാൽ എതിർപ്പിനെ മറികടന്ന് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയതോടെ കെ. സുധാകരൻ പ്രതിരോധത്തിലായി. സ്വന്തം തട്ടകത്തിൽ നിന്നും വിശ്വസ്തരിൽ ഒരാളെ പുതിയ അധ്യക്ഷ പദവിയിലേക്ക് കൊണ്ടുവരുമെന്ന് സുധാകരൻ പ്രതീക്ഷിച്ചിരുന്നില്ല.
സംസ്ഥാനത്ത് പലയിടങ്ങളിലും സുധാകരൻ പക്ഷക്കാർ ബോർഡുകൾ സ്ഥാപിക്കുകയും ചിലർ പരസ്യ പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്തു. എന്നാൽ എല്ലാ എതിർപ്പുകളെയും അവഗണിച്ച് പുനഃസംഘടന നടപടികളുമായി നേതൃത്വം മുന്നോട്ട് പോവുകയാണ്. പുതിയ കെപിസിസി അധ്യക്ഷനും വർക്കിംഗ് പ്രസിഡന്റുമാരും സ്ഥാനം ഏറ്റെടുത്ത് മൂന്നാം ദിവസമാണ് സുധാകരൻ എതിർപ്പുമായി രംഗത്തെത്തിയത്. സുധാകരന്റെ നീക്കത്തിനു പിന്നിൽ ചില നേതാക്കളുടെ ഇടപെടൽ ഉണ്ടായെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
കെ. സുധാകരൻ കെപിസിസി അധ്യക്ഷനായിരിക്കെയാണ് സംസ്ഥാനത്തെ ഡിസിസികൾ പുനഃസംഘടിപ്പിക്കാൻ ഹൈക്കമാൻഡ് നിർദ്ദേശം നൽകിയത്. ഏപ്രിലിൽ ഗുജറാത്തിൽ നടന്ന എഐസിസി സമ്മേളനത്തിൽ ഡിസിസി പുനഃസംഘടന ഒരു പ്രധാന അജണ്ടയായിരുന്നു. താഴേത്തട്ടിൽ നിന്നും സംഘടനയെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു.
ഡിസിസികൾക്ക് കൂടുതൽ അധികാരം നൽകാനും എല്ലാ ഡിസിസികളും പുനഃസംഘടിപ്പിക്കാനുമുള്ള നിർദ്ദേശത്തെ അന്ന് എതിർക്കാതിരുന്ന സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയതോടെ എതിർപ്പുമായി രംഗത്തെത്തിയത് കെപിസിസി അധ്യക്ഷനിലും ആശങ്കയുളവാക്കിയിട്ടുണ്ട്. നിലവിലുള്ള കെപിസിസി ഭാരവാഹികൾ എല്ലാവരും നന്നായി പ്രവർത്തിക്കുന്നവരാണെന്നും ഡിസിസി അധ്യക്ഷന്മാരിൽ ആരെയും മാറ്റേണ്ട സാഹചര്യമില്ലെന്നുമാണ് കെ. സുധാകരൻ പറയുന്നത്. കെപിസിസി ജനറൽ സെക്രട്ടറിമാരെയും ഡിസിസി ഭാരവാഹികളെയും മാറ്റാനുള്ള എഐസിസി നിർദ്ദേശത്തെയാണ് അദ്ദേഹം എതിർക്കുന്നത്.
തൃശൂർ ജില്ലാ അധ്യക്ഷനൊഴികെ മറ്റെല്ലാ ഡിസിസി അധ്യക്ഷന്മാരെയും മാറ്റാനുള്ള ചർച്ചകളിലാണ് കെപിസിസി. തിരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് പുനഃസംഘടന നടപടികൾ ആരംഭിച്ചിരിക്കുന്നത്. എന്നാൽ ഡിസിസി അധ്യക്ഷന്മാരെ ആരെയും മാറ്റേണ്ടതില്ലെന്നും, കെപിസിസി അധ്യക്ഷന്മാർ എല്ലാവരും നന്നായി പ്രവർത്തിക്കുന്നവരാണെന്നുമുള്ള കെ സുധാകരന്റെ നിലപാട് പാർട്ടിയിൽ അസ്വസ്ഥതകൾ സൃഷ്ടിക്കാനുള്ള തന്ത്രമായിട്ടാണ് ഭൂരിപക്ഷം നേതാക്കളും കാണുന്നത്. നിലവിലുള്ള ഡിസിസി അധ്യക്ഷന്മാരെയും കെപിസിസി ഭാരവാഹികളെയും ഒപ്പം നിർത്തി നേതൃത്വത്തെ സമ്മർദ്ദത്തിലാക്കാനുള്ള നീക്കമാണ് സുധാകരൻ നടത്തുന്നത്.
കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയെ ചിലർ തെറ്റിദ്ധരിപ്പിച്ചതാണ് തന്നെ മാറ്റുന്നതിന് കാരണമെന്നായിരുന്നു സുധാകരന്റെ പ്രധാന ആരോപണം. ഈ ആരോപണത്തിൽ അന്വേഷണം നടത്താൻ എഐസിസി തീരുമാനിച്ചിട്ടുണ്ട്. തുടർച്ചയായി നേതൃത്വത്തെ വിമർശിക്കുന്നതും പരസ്യ പ്രതികരണം നടത്തുന്നതും നേതൃത്വത്തിനെ ചൊടിപ്പിച്ചിരുന്നു. ഇതോടെയാണ് സുധാകരൻ നേതൃത്വത്തെ വെട്ടിലാക്കാനുള്ള മറുതന്ത്രവുമായി രംഗത്തെത്തിയിരിക്കുന്നത്.
Story Highlights: കെപിസിസി ഭാരവാഹികളെയും ഡിസിസി അധ്യക്ഷന്മാരെയും മാറ്റേണ്ടതില്ലെന്ന കെ. സുധാകരന്റെ പ്രതികരണം കോൺഗ്രസ് നേതൃത്വത്തിന് തലവേദനയാകുന്നു.