ബഹാവൽപൂർ (പാകിസ്താൻ)◾: കാണ്ഡഹാർ വിമാന റാഞ്ചലിന്റെ മുഖ്യ സൂത്രധാരനും ജെയ്ഷെ മുഹമ്മദ് സുപ്രീം കമാൻഡറുമായ അബ്ദുൾ റൗഫ് അസർ ഓപ്പറേഷൻ സിന്ദൂരിൽ കൊല്ലപ്പെട്ടു. ഇന്ത്യ നടത്തിയ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇയാൾ ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിൻ്റെ ഇളയ സഹോദരനാണ്.
ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയതുൾപ്പെടെ നിരവധി ഭീകരാക്രമണങ്ങളിൽ ഇയാൾക്ക് പങ്കുണ്ട്. 2007 ഏപ്രിൽ 21-ന് ജെയ്ഷെ മുഹമ്മദിന്റെ കമാൻഡറായി ചുമതലയേറ്റ അബ്ദുൾ റൗഫ് അസർ, ഇന്ത്യയിലെ പ്രധാന ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തു. മസൂദ് അസ്ഹറിൻ്റെ കുടുംബത്തിലെ പത്തു പേരും അടുത്ത നാലുപേരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വർഷങ്ങളായി ബഹാവൽപൂരിലെ ജെയ്ഷെ മുഹമ്മദ് ആസ്ഥാനത്ത് നിന്നുകൊണ്ടായിരുന്നു അബ്ദുൾ റൗഫ് അസർ ഭീകരവാദ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്. ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികളുടെയും എൻഐഎയുടെയും അഭിപ്രായത്തിൽ, മസൂദ് അസ്ഹറിൻ്റെ അഭാവത്തിൽ ജെയ്ഷെ മുഹമ്മദിന് വേണ്ടി എല്ലാ തീരുമാനങ്ങളും എടുക്കുന്നത് ഇയാളായിരുന്നു. പാക് അധിനിവേശ കശ്മീരിലും പാകിസ്താനിലും ഇന്ത്യൻ വ്യോമസേനയുടെ വ്യോമാക്രമണങ്ങൾ നടന്ന സ്ഥലങ്ങളിൽ ഭീകര ക്യാമ്പുകൾ സ്ഥാപിക്കുന്നതിന്റെ ചുമതലയും അസ്റിനായിരുന്നു.
1999 ഡിസംബറിൽ വാജ്പേയി സർക്കാരിന്റെ കാലത്ത് ഇന്ത്യൻ എയർ ലൈൻസിന്റെ ഐസി-814 വിമാനം റാഞ്ചിക്കൊണ്ടുപോയതിൽ ഇയാൾക്ക് പങ്കുണ്ട്. വിമാനം റാഞ്ചിയത് സഹോദരനായ മൗലാന മസൂദ് അസറിനെ മോചിപ്പിക്കാനായിരുന്നു. 2010 ഡിസംബറിൽ അമേരിക്ക അബ്ദുൾ റൗഫ് അസറിനെ ഭീകരനായി പ്രഖ്യാപിച്ചു.
ജെയ്ഷെ മുഹമ്മദിന്റെ കേഡർമാരെ പ്രചോദിപ്പിക്കുകയും, പാകിസ്താൻ സർക്കാരുമായും ഐഎസ്ഐയുമായും ബന്ധം സ്ഥാപിക്കുകയും, ഓഡിയോ, വീഡിയോ ക്ലിപ്പുകളുടെ രൂപത്തിൽ ജെയ്ഷെ മുഹമ്മദിന്റെ പ്രചാരണ സാമഗ്രികൾ തയ്യാറാക്കുകയും, ഫണ്ട് ക്രമീകരിക്കുകയും, മറ്റ് ഭീകര സംഘടനകളുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തിരുന്നത് അബ്ദുൾ റൗഫ് അസറാണ്. 2001-ൽ ജമ്മു കശ്മീർ നിയമസഭയ്ക്കും പാർലമെന്റിനും നേരെയുണ്ടായ ആക്രമണം, 2016-ൽ പത്താൻകോട്ട് ഐഎഎഫ് ബേസ് ആക്രമണം, പുൽവാമ ആക്രമണം എന്നിവയുടെ പിന്നിലും ഇയാളാണെന്ന് പറയപ്പെടുന്നു. ബഹവൽപൂരിലെ ജെയ്ഷെ മുഹമ്മദിന്റെ ലോഞ്ച് പാഡുകളും ആസ്ഥാനവും ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ആക്രമണത്തിലാണ് ഇയാൾ കൊല്ലപ്പെട്ടത്.
അഫ്ഗാനിസ്ഥാനിലേക്ക് യാത്ര ചെയ്ത് താലിബാനുമായി കൂടിക്കാഴ്ച നടത്തി ജെയ്ഷെ മുഹമ്മദ് സംഘടനയുടെ പുനഃസംഘടനയ്ക്ക് അസ്ഹർ നേതൃത്വം നൽകി. മസൂദ് അസർ കുറച്ചുകാലം ഒളിവിൽ കഴിഞ്ഞപ്പോൾ ജെയ്ഷെ മുഹമ്മദിൻ്റെ സുപ്രീം കമാൻഡറായി അബ്ദുൾ റൗഫ് അസർ ചുമതലയേറ്റു. ഇന്ത്യയിലെ ഏറ്റവും വലിയ അഞ്ച് ‘മോസ്റ്റ് വാണ്ടഡ്’ ഭീകരരിൽ ഒരാളായിരുന്നു റൗഫ് അസർ.
Story Highlights : Abdul Rauf Azhar killed in Bahawalpur in Operation Sindoor
Story Highlights: ഓപ്പറേഷൻ സിന്ദൂരിൽ കാണ്ഡഹാർ വിമാന റാഞ്ചൽ സൂത്രധാരൻ അബ്ദുൾ റൗഫ് അസർ കൊല്ലപ്പെട്ടു.