ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് യോഗം ചേർന്നത്. പ്രധാനമന്ത്രി വിളിച്ചുചേർത്ത യോഗത്തിന് മുന്നോടിയായിട്ടായിരുന്നു ഈ അടിയന്തര യോഗം. അർദ്ധസൈനിക വിഭാഗങ്ങളുടെ തലവന്മാർ യോഗത്തിൽ പങ്കെടുത്തു.
പാക്കിസ്ഥാനെതിരെ സൈനിക നടപടികളിലേക്ക് ഇന്ത്യ കടന്നേക്കാമെന്ന സൂചനകൾക്കിടെയാണ് ഡൽഹിയിൽ ആഭ്യന്തര മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നത്. എൻഎസ്ജി, എസ്എസ്ബി, ബിഎസ്എഫ് തുടങ്ങിയ സേനാ വിഭാഗങ്ങളുടെ മേധാവികൾ യോഗത്തിൽ പങ്കെടുത്തു. ആഭ്യന്തര സെക്രട്ടറിയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ സന്നിഹിതരായിരുന്നു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നാളെ കേന്ദ്ര മന്ത്രിസഭായോഗം ചേരാനിരിക്കെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉന്നതതല യോഗം ചേർന്നത്.
ജമ്മു കശ്മീരിലെ കുപ്വാര, ബാരാമുള്ള, അന്താരാഷ്ട്ര അതിർത്തിയോട് ചേർന്നുള്ള അഗ്നൂർ എന്നിവിടങ്ങളിലെ പാക് പോസ്റ്റുകളിൽ നിന്ന് വെടിവയ്പ്പ് ഉണ്ടായി. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. പാക്കിസ്ഥാന്റെ പ്രകോപനം തുടരുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഇന്ത്യ ഏർപ്പെടുത്തിയേക്കും. അതിർത്തി കടന്നെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ ആറു ദിവസം പിന്നിട്ടിട്ടും പാക്കിസ്ഥാൻ വിട്ടുനൽകിയിട്ടില്ല.
രാജസ്ഥാൻ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റ് പാക് ഹാക്കർമാർ ഹാക്ക് ചെയ്തു. പാക്കിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമമേഖലയിലേക്ക് പ്രവേശനാനുമതി നിഷേധിക്കാനും സാധ്യതയുണ്ട്. ഇന്ത്യൻ തുറമുഖങ്ങളിൽ പാക് കപ്പലുകൾക്ക് നിരോധനവും ഏർപ്പെടുത്തിയേക്കും.
Story Highlights: Following the Pahalgam terror attack, Home Minister Amit Shah chaired a high-level security meeting in Delhi, attended by heads of various security forces.