ഔദ്യോഗിക വസതിയിൽ പണം കണ്ടെത്തിയ സംഭവത്തിൽ ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ്മക്കെതിരെ സുപ്രീംകോടതി നിയോഗിച്ച സമിതി തെളിവുകൾ കണ്ടെത്തിയതായി റിപ്പോർട്ട്. അദ്ദേഹത്തിനെതിരെ നടപടിക്ക് ശിപാർശ ചെയ്യുന്ന റിപ്പോർട്ടാണ് സമർപ്പിച്ചിരിക്കുന്നത്. പണം ജഡ്ജിയോ ബന്ധപ്പെട്ടവരോ അറിയാതെ വീട്ടിൽ സൂക്ഷിക്കാനാവില്ലെന്നും സമിതി കണ്ടെത്തി.
പഞ്ചാബ്-ഹരിയാന, ഹിമാചൽ, കർണാടക ചീഫ് ജസ്റ്റിസുമാർ അംഗങ്ങളായ ആഭ്യന്തര അന്വേഷണ സമിതിയാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് തയ്യാറാക്കിയത്. 55 സാക്ഷിമൊഴികൾ സമിതി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമെ ഇലക്ട്രോണിക് തെളിവുകളും അന്വേഷണത്തിൽ ശേഖരിച്ചു.
അന്വേഷണത്തിൽ, ജഡ്ജിയുടെ ഔദ്യോഗിക വസതിയിലാണ് പണം സൂക്ഷിച്ചിരുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാൽ ജഡ്ജി വർമ്മയോ അദ്ദേഹവുമായി ബന്ധപ്പെട്ടവരോ അറിയാതെ പണം അവിടെ സൂക്ഷിക്കാൻ കഴിയില്ലെന്ന് സമിതി വിലയിരുത്തി. ജഡ്ജിയുടെ കുടുംബമാണ് സ്റ്റോർ റൂമിലെ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്.
മാത്രമല്ല വലിയ തുകയുടെ പണമാണ് ഇവിടെ നിന്നും കണ്ടെത്തിയത്. കത്തിക്കരിഞ്ഞ നിലയിൽ അഞ്ഞൂറിൻ്റെ കെട്ടുകൾ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ കണ്ടെടുക്കുകയും ഇതിൻ്റെ ഫോട്ടോ എടുക്കുകയും ചെയ്തു. എന്നാൽ പണം കണ്ട കാര്യം പുറത്തുപറയരുതെന്ന് ജഡ്ജിയുടെ പ്രൈവറ്റ് സെക്രട്ടറി ആവശ്യപ്പെട്ടതായും പറയപ്പെടുന്നു.
അതേസമയം, മൊഴികളും, ഇലക്ട്രോണിക് തെളിവുകളും നിരാകരിക്കാൻ ജഡ്ജിക്കായില്ല എന്നത് ശ്രദ്ധേയമാണ്. ചീഫ് ജസ്റ്റിസിന് നൽകിയ റിപ്പോർട്ടിൽ നിലവിൽ അലഹബാദ് ഹൈക്കോടതി ജഡ്ജിയായ യശ്വന്ത് ശർമ്മക്കെതിരെ നടപടിക്ക് ശിപാർശ ചെയ്യുന്നു.
മാർച്ച് 14 ഹോളി ദിനത്തിൽ ജഡ്ജിയുടെ വസതിയിൽ നിന്നും പണം കണ്ടെത്തിയതായി ഫയർഫോഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ റിപ്പോർട്ട് നിയമ മാധ്യമ സ്ഥാപനമായ ദി ലീഫ്ലെറ്റ് ആണ് പുറത്തുവിട്ടത്.
ജഡ്ജിയുടെ വസതിയിൽ പണം കണ്ടെത്തിയ സംഭവം അതീവ ഗൗരവതരമാണെന്നും ഇത് നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണെന്നും വിലയിരുത്തപ്പെടുന്നു. ഈ സാഹചര്യത്തിൽ സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും ഭാഗത്തുനിന്നുള്ള തുടർനടപടികൾ നിർണ്ണായകമാകും.
Story Highlights : There is evidence against Judge Yashwant Varma