ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ സംസ്ഥാന വ്യാപകമായി ഇന്നും പ്രതിഷേധം തുടരും. എല്ലാ ജില്ലകളിലും യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുകയാണ്.
ഇന്ന് യൂത്ത് കോൺഗ്രസ് എല്ലാ ജില്ലകളിലും പ്രതിഷേധം സംഘടിപ്പിക്കും. തിരുവനന്തപുരത്ത് ആരോഗ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തും. മറ്റു ജില്ലകളിൽ കളക്ടറേറ്റുകളിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് സംഘടിപ്പിക്കാനാണ് തീരുമാനം. മന്ത്രി രാജി വെക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷം അറിയിച്ചു. അപ്രതീക്ഷിത പ്രതിഷേധങ്ങൾക്കും കരിങ്കൊടി പ്രതിഷേധങ്ങൾക്കും സാധ്യതയുണ്ടെന്ന് വിലയിരുത്തലുണ്ട്.
അതേസമയം, പത്തനംതിട്ടയിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വീടിനും എം.എൽ.എ ഓഫീസിനും പ്രതിഷേധത്തിന് സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രതിഷേധം മുന്നിൽ കണ്ട് മന്ത്രിയുടെ ഓഫീസിനും വീടിനും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
സര്ക്കാർ തിരിഞ്ഞുനോക്കിയില്ലെന്ന കുടുംബത്തിന്റെ പരാതിയും വിമർശനങ്ങൾക്കുമിടെ മന്ത്രി വി.എൻ വാസവനും ജില്ലാ കളക്ടറും തലയോലപ്പറമ്പിലെ വീട്ടിൽ എത്തിയിരുന്നു. കുടുംബത്തിന് അടിയന്തര ധനസഹായം കൈമാറി. ബിന്ദുവിന്റെ മകളുടെ ചികിത്സയാണ് കുടുംബം മുന്നോട്ട് വെച്ച പ്രധാന ആവശ്യം.
മെഡിക്കൽ കോളജിന്റെ എച്ച്ഡിഎസ് ഫണ്ടിൽ നിന്നുള്ള 50,000 രൂപയാണ് അടിയന്തര ധനസഹായമായി നൽകിയത്. ചികിത്സ പൂർണ്ണമായും സർക്കാർ സൗജന്യമായി ഉറപ്പാക്കും. മകന് താൽക്കാലിക ജോലി നൽകാനും തീരുമാനിച്ചിട്ടുണ്ട്.
ധനസഹായത്തിൽ ഈ മാസം 11ന് ചേരുന്ന മന്ത്രിസഭായോഗം തീരുമാനമെടുക്കുമെന്ന് മന്ത്രി വി.എൻ വാസവൻ അറിയിച്ചു. നാല് കാര്യങ്ങളാണ് കുടുംബം സർക്കാരിന് മുന്നിൽ വെച്ചത്. സ്ഥിര ജോലി സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.
story_highlight:Statewide protests against Health Minister today.