സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഈ സാഹചര്യത്തിൽ നാലാം വാർഷികം ആഘോഷിക്കാൻ സർക്കാരിന് യാതൊരു അവകാശവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോഗ്യം, കാർഷികം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളെല്ലാം അനിശ്ചിതത്വത്തിലാണ്. ക്ഷേമ-വികസന പദ്ധതികൾ പൂർണമായും നിർത്തിവച്ചിരിക്കുകയാണ്.
സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തുറന്നുകാട്ടാൻ യു.ഡി.എഫ്. ബദൽ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും. മുനമ്പം വിഷയത്തിൽ സർക്കാർ കാട്ടിയ കള്ളക്കളി പുറത്തുവന്നിട്ടുണ്ട്. വഖഫ് ഭൂമി അല്ലെന്ന നിലപാടാണ് യു.ഡി.എഫും സ്വീകരിച്ചത്. മുനമ്പത്തെ ജനങ്ങൾക്ക് അനുകൂലമായ വിധി വരാതിരിക്കാൻ സർക്കാർ ശ്രമിച്ചു.
മുനമ്പത്തെ ജനങ്ങളെ സംരക്ഷിക്കുമെന്ന് പറയുന്ന മുഖ്യമന്ത്രി പച്ചക്കള്ളം പറയുകയാണെന്ന് വി ഡി സതീശൻ ആരോപിച്ചു. വഖഫ് ഭൂമി ആണെങ്കിൽ അവിടെ താമസിക്കുന്നവർക്ക് സ്ഥിരമായ അവകാശം നൽകാനാകില്ല. മുനമ്പം പ്രശ്നം പരിഹരിക്കാൻ പത്തു മിനിറ്റ് മതിയെന്നും യു.ഡി.എഫ്. അധികാരത്തിൽ വരുമ്പോൾ അത് എങ്ങനെയെന്ന് കാണിച്ചുതരാമെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹിക സുരക്ഷാ പെൻഷനുകൾ മുടങ്ങി. ക്ഷേമനിധി ബോർഡുകളും തകർച്ചയുടെ വക്കിലാണ്. കെട്ടിട നിർമ്മാണ ക്ഷേമനിധി ബോർഡുകളിൽ ഉൾപ്പെടെ പെൻഷൻ മുടങ്ങിയിട്ട് 16 മാസമായി. തൊഴിലാളികൾ ജീവിതകാലം മുഴുവൻ അധ്വാനിച്ച പണം ക്ഷേമനിധിയിൽ നിന്ന് ലഭിക്കുന്നില്ല.
വേതന വർധനവിന് വേണ്ടി സമരം ചെയ്യുന്നവരെ മന്ത്രിമാർ അപമാനിക്കുന്നു. കോർപറേറ്റ് മുതലാളിത്തത്തിന്റെ എല്ലാ ജാഡകളുമുള്ള സർക്കാരാണ് കേരളത്തിലുള്ളത്. ആശുപത്രികളിൽ മരുന്നില്ല, കാരുണ്യ പദ്ധതി മുടങ്ങി, റബറിന് തറവില നൽകിയില്ല. എല്ലാ കാർഷിക ഉൽപന്നങ്ങളുടെയും വില ഇടിഞ്ഞു.
നാലു മാസത്തിനിടെ 18 പേരെ ആന ചവിട്ടിക്കൊന്നു. എന്നിട്ടും സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ല. തീരദേശത്ത് മണൽ ഖനനം നടക്കുമ്പോഴും സർക്കാർ മിണ്ടുന്നില്ല. മണ്ണെണ്ണ സബ്സിഡി വർധിപ്പിക്കുന്നില്ല. തീരദേശ ഹൈവേ കൊണ്ടുവന്ന് മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗം ഇല്ലാതാക്കുന്നു.
എല്ലായിടത്തും അഴിമതിയും ധൂർത്തുമാണ്. ആശാ വർക്കർമാർക്ക് പണം നൽകാനില്ലാത്തവരാണ് പി.എസ്.സി. ചെയർമാനും അംഗങ്ങൾക്കും ശമ്പളം വർധിപ്പിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസ് ഉപജാപക സംഘമായി മാറിയിരിക്കുന്നു. കേരളം ലഹരിമരുന്നിന്റെ കേന്ദ്രമായി മാറി.
എൻഫോഴ്സ്മെന്റ് നടത്താതെ എക്സൈസും പൊലീസും നിഷ്ക്രിയരായി ഇരിക്കുന്നു. ലഹരി മാഫിയകൾക്ക് സി.പി.എം. രാഷ്ട്രീയ രക്ഷാകർതൃത്വം നൽകുന്നു. ജനങ്ങൾ ബുദ്ധിമുട്ടുമ്പോഴും കോടികൾ മുടക്കി സർക്കാർ പരസ്യം ചെയ്യുന്നു. പെൻഷൻ നൽകാൻ പണമില്ലാത്തപ്പോൾ മുഖ്യമന്ത്രിയുടെ ഹോൾഡിങ് വയ്ക്കാൻ പതിനഞ്ച് കോടി രൂപ മുടക്കി.
നിലമ്പൂർ സ്ഥാനാർത്ഥിയെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഉടൻ തീരുമാനിക്കും. സ്ഥാനാർത്ഥിയെ തീരുമാനിക്കാനുള്ള അവകാശം ചാനലുകൾ ഞങ്ങൾക്ക് വിട്ടുനൽകണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കോൺഗ്രസ് ദേശീയ നേതൃത്വമാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നത്. പി.വി. അൻവർ യു.ഡി.എഫിന് പിന്തുണ നൽകിയിട്ടുണ്ട്.
Story Highlights: Opposition leader VD Satheeshan criticizes the Kerala government’s financial mismanagement and inaction on various issues, including the Munambam land dispute and the rise in drug abuse.