ഗവർണർ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയേക്കും, അതേസമയം രണ്ട് സർവകലാശാലകളിലേക്കും വിസിമാരെ നിയമിക്കാനുള്ള പട്ടിക സർക്കാർ രാജ്ഭവന് കൈമാറി. ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വി.സി നിയമന വിഷയത്തിൽ ഹൈക്കോടതി പുറപ്പെടുവിച്ച വിധി ചോദ്യം ചെയ്താണ് ഗവർണർ സുപ്രീം കോടതിയെ സമീപിക്കുന്നത്. താൽക്കാലിക വിസി നിയമനങ്ങൾക്ക് യുജിസി ചട്ടങ്ങൾ ബാധകമല്ലെന്ന ഹൈക്കോടതിയുടെ പരാമർശമാണ് ഗവർണർ ചോദ്യം ചെയ്യുന്നത്.
ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി അംഗീകരിക്കാതെ രാജ്ഭവൻ അപ്പീലുമായി മുന്നോട്ട് പോവുകയാണ്. നിയമ വിദഗ്ധരുമായുള്ള ചർച്ചകൾക്ക് ശേഷം ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ കണ്ടെത്തലുകൾ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ പോകാൻ ഗവർണർ തീരുമാനിച്ചു. കഴിഞ്ഞ ദിവസമാണ് ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ താൽക്കാലിക വിസി നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സുപ്രധാന വിധി പുറപ്പെടുവിച്ചത്.
കേരള സർവകലാശാലയിലെ ഭരണപരമായ പ്രതിസന്ധി തുടരുകയാണ്. സർവകലാശാലയിലെ വസ്തുവകകളിന്മേൽ അധികാരം സിൻഡിക്കേറ്റിനാണെന്ന് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ പറയുന്നു. വി.സി ഇന്നും സർവകലാശാലയിൽ എത്താൻ സാധ്യതയില്ല.
വൈസ് ചാൻസലർ ഡോക്ടർ മോഹനൻ കുന്നുമ്മല്ലിന്റെ നിർദ്ദേശം സിൻഡിക്കേറ്റ് തള്ളിക്കളയും. രജിസ്ട്രാർ കെ എസ് അനിൽകുമാറിന് ഔദ്യോഗിക വാഹനം നൽകരുതെന്നായിരുന്നു വിസിയുടെ നിർദ്ദേശം. കെ എസ് അനിൽകുമാർ ഇന്നും ഔദ്യോഗിക വാഹനത്തിൽ തന്നെ സർവകലാശാലയിൽ എത്താനാണ് സാധ്യത.
Story Highlights: വിസി നിയമന വിഷയത്തിലെ ഹൈക്കോടതി വിധിക്കെതിരെ ഗവർണർ സുപ്രീം കോടതിയിൽ ഹർജി നൽകിയേക്കും.