റഷ്യൻ വ്യോമതാവളങ്ങളിൽ യുക്രൈൻ നടത്തിയ ആക്രമണം വലിയ നാശനഷ്ട്ടങ്ങൾക്ക് കാരണമായി. കിഴക്കൻ യൂറോപ്പിൽ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെയാണ് സംഭവം. ഒരേസമയം നാല് വ്യോമ കേന്ദ്രങ്ങളിൽ യുക്രൈൻ ആക്രമണം നടത്തിയെന്നും, ഏകദേശം 40 യുദ്ധവിമാനങ്ങൾ തകർത്തെന്നും യുക്രൈൻ അവകാശപ്പെട്ടു. റഷ്യ ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്.
യുക്രൈൻ “ഓപ്പറേഷൻ സ്പൈഡേഴ്സ് വെബ്” എന്ന് പേരിട്ട ഈ ആക്രമണത്തെ തുടർന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ അടിയന്തരയോഗം വിളിച്ചു ചേർത്തു. നാളെ ഇസ്താംബൂളിൽ രണ്ടാം റൗണ്ട് സമാധാന ചർച്ചകൾ നടക്കാനിരിക്കെ യുക്രൈൻ്റെ ഭാഗത്തുനിന്നും ഇങ്ങനെയൊരു ആക്രമണം ഉണ്ടായത് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കാൻ സാധ്യതയുണ്ട്. റഷ്യൻ വ്യോമസേനയ്ക്കെതിരെ യുക്രെയ്ൻ നടത്തിയ ഏറ്റവും വലിയ ആക്രമണമാണിതെന്ന് യുക്രെയ്ൻ സുരക്ഷാ സർവീസ് അവകാശപ്പെട്ടു.
സൈബീരിയയിലെ ഇർകുട്സ് ഒബാസ്റ്റിലെ ബെലായ വ്യോമതാവളത്തിൽ ഡ്രോൺ ആക്രമണം നടത്തിയതിന്റെ ദൃശ്യങ്ങൾ യുക്രെയ്ൻ പുറത്തുവിട്ടിട്ടുണ്ട്. ദൃശ്യങ്ങളിൽ സ്ഫോടനങ്ങളുടെ ശബ്ദവും പുക ഉയരുന്നതും വ്യക്തമായി കാണാം. ഒന്നര വർഷത്തെ ആസൂത്രണത്തിന് ശേഷമാണ് യുക്രൈൻ ഈ ഡ്രോൺ ആക്രമണം നടത്തിയത്.
മുർമാൻസ്കിനടുത്തുള്ള ഒലെന്യ വ്യോമതാവളത്തിലും നിരവധി വിമാനങ്ങൾ ആക്രമിക്കപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. അതേസമയം, മുർമാൻസ്കിലെയും ഇർകുട്സിലേയും ആക്രമണങ്ങൾ റഷ്യ സ്ഥിരീകരിക്കുന്നുണ്ടെങ്കിലും തങ്ങളുടെ വ്യോമ പ്രതിരോധം ശക്തമാണെന്നാണ് റഷ്യയുടെ വാദം. ഇന്നലെ റഷ്യ യുക്രെയ്നെതിരെ 472 ഡ്രോണുകളും ഏഴ് ബാലിസ്റ്റിക് മിസൈലുകളും തൊടുത്തുവിട്ടിരുന്നു. ഇതിന് മറുപടിയായാണ് യുക്രൈൻ്റെ ഈ ആക്രമണം.
യുക്രൈൻ സൈന്യം ഡ്രോൺ ഉപയോഗിച്ച് 40 റഷ്യൻ ബോംബർ വിമാനങ്ങൾ തകർത്തതായി അവകാശപ്പെട്ടു. ഇത് റഷ്യൻ വ്യോമസേനയ്ക്കെതിരെയുള്ള യുക്രൈൻ്റെ ശക്തമായ പ്രത്യാക്രമണമായി വിലയിരുത്തപ്പെടുന്നു.
റഷ്യൻ വ്യോമതാവളങ്ങളിൽ യുക്രൈൻ നടത്തിയ ആക്രമണം സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുമെന്നാണ് വിലയിരുത്തൽ. സമാധാന ചർച്ചകൾക്ക് മുൻപ് ഉണ്ടായ ഈ ആക്രമണം ലോക രാഷ്ട്രങ്ങൾ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്.
Story Highlights: Ukraine claims to have destroyed 40 Russian warplanes in drone attacks on Russian airbases.