ചെന്നൈ◾: ടിവികെയുടെ നിർണായക എക്സിക്യൂട്ടീവ് യോഗം ഇന്ന് പനയൂരിലെ ടിവികെ ഓഫീസിൽ ചേരും. പുതിയ കമ്മിറ്റി നിലവിൽ വന്ന ശേഷമുള്ള ആദ്യയോഗമാണിത്. ഈ യോഗത്തിൽ വിജയ് രാഷ്ട്രീയപരമായ പല കാര്യങ്ങളും ചർച്ച ചെയ്യും.
പുതിയ കമ്മിറ്റി ടിവികെയുടെ ദൈനംദിന പ്രവർത്തനങ്ങൾ കൂട്ടായി തീരുമാനിക്കണമെന്ന് വിജയ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനു മുൻപ് എൻ.ആനന്ദ് പാർട്ടിയിൽ കാര്യങ്ങൾ ഒറ്റയ്ക്ക് തീരുമാനിക്കുന്നു എന്ന തരത്തിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു.
കനത്ത മഴയിൽ നെൽകൃഷി നശിക്കുന്നതിനെതിരെ ഡിഎംകെ സർക്കാരിനെതിരെ വിജയ് രംഗത്തെത്തിയത് ശ്രദ്ധേയമായിരുന്നു. ഇതിനു മുൻപ് കരൂർ ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദർശിച്ചതിന് പിന്നാലെ വിജയ് തമിഴ്നാട് രാഷ്ട്രീയത്തിൽ വീണ്ടും സജീവമാകാനൊരുങ്ങുകയാണ്. കരൂർ അപകടത്തിന് ശേഷം വിജയ് പ്രധാനമായും ചെന്നൈയിലെ പനയൂരിലെ ഓഫീസിലും നീലങ്കരൈയിലെ വസതിയിലുമായിരുന്നു ഉണ്ടായിരുന്നത്.
എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സർക്കാർ നെൽകർഷകരുടെ ഉപജീവനമാർഗ്ഗം സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് വിജയ് കുറ്റപ്പെടുത്തി. ദരിദ്രരുടെ ദുരവസ്ഥയോട് സംസ്ഥാന സർക്കാർ കടുത്ത അവഗണനയും നിസ്സംഗതയുമാണ് കാണിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സംസ്ഥാന സർക്കാർ കർഷകരെ സംരക്ഷിക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിൽ ഉൽപ്പന്നങ്ങൾ ഉടനടി സംരക്ഷിക്കുകയും അവരുടെ ഉപജീവനമാർഗ്ഗം സംരക്ഷിക്കാൻ നടപടികൾ സ്വീകരിക്കുകയും ചെയ്യുമായിരുന്നുവെന്നും വിജയ് പ്രസ്താവനയിൽ പറഞ്ഞു. ചൊവ്വാഴ്ച രണ്ട് പേജുള്ള വിശദമായ പ്രസ്താവനയിലാണ് സംസ്ഥാന സർക്കാരിനെതിരെ വിജയ് രംഗത്തെത്തിയത്.
മഴയിൽ നെൽമണികൾ മുളച്ച് നശിച്ചതുപോലെ, കർഷക വിരുദ്ധ ഡിഎംകെ ഭരണകൂടത്തിനെതിരെ ജനങ്ങളുടെ ഹൃദയങ്ങളിൽ വളർന്നുവരുന്ന രോഷത്തിന്റെ വിത്തുകൾ മുളയ്ക്കുകയാണെന്നും വിജയ് അഭിപ്രായപ്പെട്ടു. വിജയ് യുടെ സംസ്ഥാന പര്യടനം പുനരാരംഭിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകും. കൂടാതെ കൂടുതൽ ജില്ലാസെക്രട്ടറിമാരെ ഉൾപ്പെടുത്തി TVK കമ്മിറ്റി വിപുലീകരിക്കും.
Story Highlights : TVK Meeting will be held today



















