തിരുവനന്തപുരം◾: തിരുവനന്തപുരം തിരുമല ബി ജെ പി കൗൺസിലർ അനിൽകുമാറിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ച് സർക്കാർ ഉത്തരവിറക്കി. കേസിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി വി. ശിവൻകുട്ടി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ നടപടി.
കന്റോണ്മെന്റ് എ.സി.പി.യുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് കേസ് അന്വേഷിക്കുക. പൂജപ്പുര സി.ഐ, എസ്.ഐ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടാകും. ബാങ്ക് വിവരങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം സെക്രട്ടറിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
അനിൽ കുമാർ പ്രസിഡന്റായ വലിയശാല ഫാം സൊസൈറ്റിയിൽ നിന്നും ലോൺ നൽകിയതിൽ കൂടുതലും ബിജെപി നേതാക്കൾക്കും സഹപ്രവർത്തകരായ കൗൺസിലർമാർക്കുമാണെന്നുള്ള വിവരം പുറത്തുവന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ നേതാക്കളും പ്രവർത്തകരും തമ്മിൽ വാക്ക് പോര് ശക്തമാവുകയാണ്. ലോണെടുത്ത് തിരിച്ചടക്കാത്തവരുടെ പട്ടികയിൽ ബിജെപി സംസ്ഥാന നേതാക്കൾ വരെയുണ്ട്.
അതേസമയം, അനിൽകുമാർ തെറ്റ് ചെയ്തിട്ടില്ലെന്ന് ബിജെപി നേതാവ് എസ്. സുരേഷിന്റെ ഭാര്യ അഡ്വ. അഞ്ജനാ ദേവിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ മുൻ കൗൺസിലറും ബിജെപി നേതാവുമായ ഹരിശങ്കർ വിമർശനവുമായി രംഗത്തെത്തി. ഭരണസമിതി അംഗങ്ങളായ നേതാക്കൾ അനിലിനെ പിന്തുണച്ചില്ലെന്നും വിമർശനമുണ്ട്.
അനിൽകുമാറിൻ്റെ ആത്മഹത്യക്ക് കാരണം ബാങ്കിലെ പ്രതിസന്ധിയാണെന്ന് അദ്ദേഹത്തിൻ്റെ കൈപ്പടയിലെഴുതിയ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. വലിയശാല ഫാം സൊസൈറ്റിയിൽ ഏഴ് കോടിയിലധികം രൂപ വായ്പ നൽകിയിട്ടുണ്ട്. എന്നാൽ, വായ്പയെടുത്ത പലരും പണം തിരിച്ചടച്ചില്ല.
വായ്പ നൽകിയവരിൽ പലരും പണം തിരികെ നൽകാത്തതിനെ തുടർന്ന് നിക്ഷേപകർ പണം തിരികെ ആവശ്യപ്പെട്ടപ്പോൾ കൊടുക്കാൻ കഴിഞ്ഞില്ല. ഇതിനെ തുടർന്ന് തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. എല്ലാ കുറ്റവും തന്റെ പേരിലായി, താൻ ഒറ്റപ്പെട്ടുപോയെന്നും പാർട്ടി നേതൃത്വവും സഹായിച്ചില്ലെന്നും ആത്മഹത്യാ കുറിപ്പിൽ അനിൽ എഴുതിയിട്ടുണ്ട്. അതിനാൽ ജീവിതം അവസാനിപ്പിക്കുകയാണെന്നും കുറിപ്പിൽ പറയുന്നു.
Story Highlights: തിരുവനന്തപുരം തിരുമല ബി ജെ പി കൗൺസിലർ അനിൽകുമാർ ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ച് സർക്കാർ.