മലയാളികളുടെ പ്രിയങ്കരനായ സംവിധായകനായി തരുൺ മൂർത്തി മാറിക്കഴിഞ്ഞു. അദ്ദേഹത്തിന്റെ സിനിമകൾക്ക് ലഭിക്കുന്ന സ്വീകാര്യത വളരെ വലുതാണ്. തന്റെ സിനിമയിൽ പുതുമുഖങ്ങൾക്ക് അവസരം നൽകാൻ അദ്ദേഹം ഒട്ടും മടികാണിക്കാറില്ല.
തുടരും സിനിമയുടെ വിജയത്തിനു ശേഷം സംവിധായകൻ എന്ന നിലയിൽ തരുൺ മൂർത്തി ഇപ്പോൾ ഏറെ സന്തോഷത്തിലാണ്. വളരെ കുറഞ്ഞ സിനിമകൾ മാത്രമേ അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളുവെങ്കിലും, ആ സിനിമകളെല്ലാം തന്നെ ശ്രദ്ധേയമായി. സിനിമയിൽ അഭിനയിക്കാൻ വരുന്ന പുതിയ ആർട്ടിസ്റ്റുകളെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയത് അമ്പിളിയെന്ന നാടക കലാകാരിയെക്കുറിച്ച് പറഞ്ഞാണ്.
തരുൺ മൂർത്തി പറയുന്നത് ഇങ്ങനെ: “അമ്പിളി ചേച്ചി എന്നൊരാളുണ്ട്. അവർ ഒരു നാടക കലാകാരിയാണ്. അവരെ ഞാൻ വളരെ അഭിമാനത്തോടെയാണ് കാണുന്നത്. സൗദി വെള്ളക്കയിൽ അയൽവക്കക്കാരിയുടെ വേഷവും, ‘തുടരും’ സിനിമയിൽ ലാലേട്ടനൊപ്പം കാറിൽ എസ്.എൻ.ഡി.പിയുടെ കൊടി പിടിച്ച് പോകുമ്പോൾ ‘ചുമ്മാ ഇരുന്നങ്ങ് തള്ളുകാ’ എന്ന് പറയുന്ന ചേച്ചിയുമാണ്. കൂടാതെ പൈങ്കിളിയിൽ സജിൻ ഗോപുവിന്റെ അമ്മയായിട്ടും അഭിനയിച്ചിട്ടുണ്ട്.”
സൗദി വെള്ളക്ക സിനിമയ്ക്ക് വേണ്ടി അമ്പിളി ചേച്ചിയെ ഓഡീഷൻ ചെയ്തത് ഡയറക്ഷൻ ടീമാണ്. അവരാണ് അവരുടെ വീഡിയോ എനിക്ക് അയച്ചു തരുന്നത്. വീഡിയോ കണ്ടപ്പോൾ തന്നെ ഞാൻ വളരെയധികം എക്സൈറ്റഡ് ആയി. “ഉഗ്രൻ ആർട്ടിസ്റ്റാണ്, ചെറിയ വേഷമാണെങ്കിലും ഈ ചേച്ചി നമുക്ക് എന്തായാലും വേണം” എന്ന് ഞാൻ പറഞ്ഞു. ജീവിതത്തിൽ വലിയ ദുരന്തങ്ങളൊക്കെ ഉണ്ടായി ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്ന ഒരവസ്ഥയിൽ നിന്നാണ് നമ്മൾ ചേച്ചിയെ സിനിമയിലേക്ക് വിളിക്കുന്നത്.
അവരുടെ കുടുംബത്തിൽ കുറേ ദുരന്തങ്ങൾ സംഭവിച്ചിട്ടുണ്ട്. അതൊരു വലിയ ആഘാതമായിരുന്നു. ചേച്ചിക്ക് ഇനി ജീവിതമില്ല എന്ന് പറയുന്ന അവസ്ഥയിലാണ് ഞാൻ അവരെ സിനിമയിലേക്ക് വിളിക്കുന്നത്. നമ്മൾ ഒരു നല്ല ആർട്ടിസ്റ്റിനെ കണ്ട് വിളിക്കുകയാണ് ചെയ്തത്. അങ്ങനെ ചേച്ചി സെറ്റിൽ വന്നു. ഭയങ്കര മെലിഞ്ഞ രൂപമായിരുന്നു അവർക്ക്. ഒരു നൈറ്റിയൊക്കെ ഇട്ടാണ് വന്നത്. കൈകൂപ്പിയാണ് നിന്നത്, വല്ലാത്തൊരു ഉൾവലിഞ്ഞ നിൽപ്പ്.
ടെറസിന്റെ മുകളിൽ തുണി വിരിച്ചിട്ട് അയൽവക്കത്ത് നിൽക്കുന്ന രമ്യാ സുരേഷിന്റെ കഥാപാത്രത്തോട് “ചേച്ചീ ഇന്നും ചാള തന്നെയാണോ” എന്ന് ചോദിക്കുന്ന സീനാണ് അവർ ആദ്യം ചെയ്തത്. ചേച്ചി അവിടെയെല്ലാം നോക്കുന്നുണ്ടായിരുന്നു. ഡയറക്ടർ സാർ ആരാണ്, ഒന്നു കാണാൻ പറ്റുമോ, ഒരു അനുഗ്രഹം മേടിക്കാനാ എന്നൊക്കെ പറയുന്നുണ്ടായിരുന്നു. ഞാനിത് ഹെഡ്സെറ്റ് വെച്ചിരിക്കുന്നത് കൊണ്ട് കേൾക്കാമായിരുന്നു.
അവർ വിറയ്ക്കുന്നുണ്ടായിരുന്നു, ഒരു വെപ്രാളം കാണാമായിരുന്നു. ഞാൻ അടുത്തേക്ക് ചെന്നിട്ട് ചേച്ചീ ഞാനാണ് ഡയറക്ടർ എന്ന് പറഞ്ഞപ്പോൾ “എന്റെ മോനെ എനിക്ക് മനസിലായില്ല മോനെ” എന്ന് പറഞ്ഞ് സംസാരിച്ചു തുടങ്ങി. “മോൻ എന്റെ ദൈവമാണെ”ന്നൊക്കെ ചേച്ചി പറഞ്ഞപ്പോഴാണ് അവരുടെ കഥയെല്ലാം ഞാൻ അറിയുന്നത്. ഡയലോഗ് പറയാൻ വേണ്ടി മാത്രം ഒന്നും പറയേണ്ടെന്നും, അയലിൽ തുണി വിരിച്ചിട്ട് സ്വാഭാവികമായി ചെയ്താൽ മതിയെന്നും ഞാൻ പറഞ്ഞു.
“ചേച്ചീ നമ്മൾ സിനിമയാണ് ചെയ്യാൻ പോകുന്നത്, തട്ടേൽ കളിക്കുന്ന നാടകമൊന്നും ഇവിടെ വേണ്ട, ചേച്ചി സിനിമ സിനിമയായിട്ട് ചെയ്താൽ മതി” എന്ന് പറഞ്ഞപ്പോൾ അവർക്ക് ആശ്വാസമായി. “ആ മോനെ, ചെയ്യാം മോനെ” എന്ന് അവർ പറഞ്ഞു. സീൻ എടുക്കാൻ തുടങ്ങിയപ്പോൾ ചേച്ചി ടെറസിൽ നിന്നിട്ട് സകല ദൈവങ്ങളെയും വിളിക്കുകയാണ്. “ദൈവങ്ങളെ ഈ പടം വലിയ ഹിറ്റായേകണേ, ലോകം മൊത്തം അറിയുന്ന സിനിമയാകണേ, ഞാൻ ആദ്യമായിട്ട് ചെയ്യുന്ന സിനിമ ലോകത്ത് എല്ലാവരും അറിയുന്ന സിനിമയായി മാറണേ” എന്ന് പറയുന്നത് ഞാൻ ഹെഡ്സെറ്റിൽ കേൾക്കുകയായിരുന്നു.
അവരെ കൺവിൻസ് ആക്കാനും കോൺഫിഡന്റ് ആക്കാനും എനിക്ക് ഒരൊറ്റ വാചകമേ വേണ്ടി വന്നുള്ളൂ. “ചേച്ചീ നമ്മൾ തട്ടേൽ കളിക്കുന്ന നാടകം പോലെ അങ്ങ് ചെയ്താൽ മതി”. അതാണ് ഞാൻ ഒരു ആർട്ടിസ്റ്റിനെ ട്യൂൺ ചെയ്യുന്ന രീതി,” തരുൺ മൂർത്തി കൂട്ടിച്ചേർത്തു.
Story Highlights: Tarun Moorthy shares his experience of handling new artists, recalling how he cast Ambilichechi, a theater artist, in ‘Saudi Vellakka’ and ‘Tudarum’.