ഡൽഹിയിലെത്തി രാഷ്ട്രപതി, പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, നിയമമന്ത്രി എന്നിവരുമായി ഗവർണർ കൂടിക്കാഴ്ച നടത്തും. തടഞ്ഞുവെച്ച ബില്ലുകൾ സംബന്ധിച്ച സുപ്രീം കോടതി വിധിയിൽ പുനഃപരിശോധന ഹർജി നൽകാനൊരുങ്ങുകയാണ് തമിഴ്നാട് ഗവർണർ ആർ.എൻ. രവി. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് ഇന്ന് അദ്ദേഹം ഡൽഹിയിലേക്ക് പോയത്. കൂടാതെ, അറ്റോർണി ജനറലിനെയും സോളിസിറ്റർ ജനറലിനെയും കാണും.
സംസ്ഥാനത്തിന്റെ ഉപദേശത്തിന് വിരുദ്ധമായി ബില്ലുകൾ തടഞ്ഞുവെക്കുകയോ രാഷ്ട്രപതിക്ക് അയക്കാനോ തീരുമാനിച്ചാൽ പരമാവധി മൂന്ന് മാസത്തിനുള്ളിൽ ഗവർണർ തീരുമാനമെടുക്കണമെന്നാണ് കോടതി നിർദേശിച്ചത്. ആർട്ടിക്കിൾ 200 പ്രകാരം ഗവർണർക്ക് യാതൊരു വിവേചനാധികാരവുമില്ലെന്നും ആർട്ടിക്കിൾ 200 ഇളവ് ലഭിക്കുന്നതല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഗവർണർ പ്രവർത്തിക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ഉപദേശത്തിന് അനുസരിച്ചാകണമെന്നും സുപ്രീംകോടതി നിർദേശിച്ചു.
ഒരു ബില്ല് വീണ്ടും നിയമസഭ പാസാക്കി ഗവർണർക്ക് നൽകിയാൽ അത് രാഷ്ട്രപതിക്ക് അയയ്ക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. രാഷ്ട്രപതിയുടെ അംഗീകാരത്തിനായി 10 ബില്ലുകൾ നീക്കിവച്ച തമിഴ്നാട് ഗവർണറുടെ നടപടി നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ബില്ലിൽ തീരുമാനമെടുക്കാൻ ഗവർണർക്ക് മുന്നിൽ മൂന്ന് സാധ്യതകൾ ഉണ്ട്; ഒന്ന് അനുമതി നൽകുക, രണ്ട് അനുമതി നിഷേധിക്കുക, മൂന്ന് ബില്ല് രാഷ്ട്രപതിക്ക് അയയ്ക്കുക.
ഗവർണർ അനുമതി നിഷേധിച്ചാൽ ആർട്ടിക്കിൾ 200 ലെ ആദ്യ വ്യവസ്ഥയിൽ പറഞ്ഞിരിക്കുന്ന നടപടി എത്രയും വേഗം അദ്ദേഹം പിന്തുടരണമെന്നും കോടതി നിർദ്ദേശിച്ചു. ബില്ല് ഗവർണർക്ക് നൽകിയാൽ ആർട്ടിക്കിൾ 200ലെ ഏതെങ്കിലും ഒരു നടപടി സ്വീകരിക്കാൻ അദ്ദേഹം ബാധ്യസ്ഥനാണെന്ന് കോടതി പറഞ്ഞു. തമിഴ്നാട് ഗവർണർ തടഞ്ഞുവെച്ച പത്ത് ബില്ലുകളാണ് സുപ്രീംകോടതി ഉത്തരവിലൂടെ നിയമമായത്.
സുപ്രീംകോടതി ഉത്തരവ് വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തതിന് പിന്നാലെ തമിഴ്നാട് സർക്കാർ വിജ്ഞാപനം പുറത്തിറക്കി. ആദ്യമായാണ് ഗവർണറുടേയോ രാഷ്ട്രപതിയുടേയോ ഒപ്പില്ലാതെ ബില്ലുകൾ നിയമമാകുന്നത്. നിയമപോരാട്ടത്തിനൊരുങ്ങി തമിഴ്നാട് ഗവർണർ ആർ.എൻ. രവി.
Story Highlights: Tamil Nadu Governor R.N. Ravi will file a review petition against the Supreme Court’s verdict on the blocked bills and will meet with the President, Prime Minister, Home Minister, and Law Minister in Delhi.