ഒമ്പത് മാസത്തെ ബഹിരാകാശ ദൗത്യത്തിന് ശേഷം, സുനിത വില്യംസും സംഘവും ഭൂമിയിലേക്ക് മടങ്ങിയെത്തി. ഫ്ലോറിഡ തീരത്തിനടുത്ത് അറ്റ്ലാന്റിക് സമുദ്രത്തിലാണ് ഡ്രാഗൺ പേടകം ഇറങ്ങിയത്. ഇന്ത്യൻ സമയം പുലർച്ചെ 3.27നായിരുന്നു ഇത്. കടലിൽ കാത്തിരുന്ന നാസ സംഘം ബഹിരാകാശ യാത്രികരെ കരയിലെത്തിച്ചു.
ക്രൂ-9 ലാൻഡിംഗിന് ശേഷം, പേടകത്തിൽ നിന്ന് പുറത്തിറങ്ങിയ സുനിത വില്യംസ് കൈവീശിക്കാണിച്ചും ചിരിച്ചും കൊണ്ടാണ് എല്ലാവരെയും അഭിവാദ്യം ചെയ്തത്. യാത്രികരെ സ്ട്രെച്ചറിൽ വൈദ്യ പരിശോധനക്കായി മാറ്റി. നിക്ക് ഹേഗ് ആണ് ആദ്യം പുറത്തിറങ്ങിയത്, തുടർന്ന് അലക്സാണ്ടർ ഗോർബുനോവും മൂന്നാമതായി സുനിതയും പുറത്തിറങ്ങി. ഏറ്റവും ഒടുവിൽ ബുച്ച് വിൽമോറിനെയും പുറത്തെത്തിച്ചു.
പുറത്തെത്തിച്ച യാത്രികരെ ആദ്യം നിവർന്ന് നിർത്തിയ ശേഷമാണ് സ്ട്രെച്ചറിലേക്ക് മാറ്റിയത്. ബഹിരാകാശത്ത് നിന്ന് തിരിച്ചെത്തുന്നവർക്ക് ഭൂമിയിലെത്തിയാൽ കാലുകൾ ഉറപ്പിച്ച് നിൽക്കാനോ, നടക്കാനോ ഉള്ള ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. നാലംഗ സംഘത്തിലും ഇത് പ്രകടമായിരുന്നു. മറ്റുള്ളവരുടെ സഹായത്തോടെയാണ് ഇവർ നിവർന്ന് നിന്നത്.
ഹെലികോപ്ടറിൽ യാത്രികരെ തീരത്തേക്ക് എത്തിച്ച ശേഷം, വിമാനമാർഗം ഹൂസ്റ്റണിലേക്ക് കൊണ്ടുപോയി. തുടർന്ന് വിശദമായ വൈദ്യപരിശോധനകൾ നടത്തി. ഭൂമിയിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ സുനിതയ്ക്കും മറ്റ് യാത്രികർക്കും ഒരുപാട് സമയമെടുക്കുമെന്ന് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെട്ടു. സുനിതയ്ക്കും ബുച്ചിനും ഒപ്പം സഹയാത്രികരായ നിക്ക് ഹേഗ്, അലക്സാണ്ടർ ഗോർബുനേവ് എന്നിവരും ഈ ദൗത്യത്തിൽ പങ്കാളികളായിരുന്നു.
**Story Highlights :** Sunita Williams Smiles, Waves As She Returns
Story Highlights: Sunita Williams returned to Earth with a smile and a wave after a nine-month space mission.