ശസ്ത്രക്രിയകൾ മുടങ്ങില്ലെന്ന ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് അധികൃതരുടെ വാദത്തെ തള്ളി ഡോക്ടർമാർ രംഗത്ത്. സ്റ്റെന്റുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ലഭ്യമല്ലാത്തതിനാൽ ശസ്ത്രക്രിയകൾ നടത്താൻ കഴിയില്ലെന്ന് ഡോക്ടർമാർ പറയുന്നു. ഇത് മറ്റ് വിഭാഗങ്ങളെയും ബാധിക്കുമെന്നും, ആശുപത്രിയിൽ ആഭ്യന്തര തർക്കം രൂക്ഷമാണെന്നും ഡോക്ടർമാർ ആരോപിക്കുന്നു.
ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്ടർമാർ ഡയറക്ടർക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. സ്റ്റെന്റ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ലഭ്യമാക്കാത്തതിനാൽ ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം തിങ്കളാഴ്ച നടത്താനിരുന്ന ശസ്ത്രക്രിയകൾ മാറ്റിവെക്കാൻ തീരുമാനിച്ചു. അടിയന്തര ആവശ്യങ്ങളിൽപ്പോലും നിയമത്തിന്റെ നൂലാമാലകൾ പറഞ്ഞ് ഡയറക്ടർ തടസ്സം നിൽക്കുന്നുവെന്ന് ഡോക്ടർമാർ പരാതിപ്പെടുന്നു. കൂടാതെ, പ്രായോഗികമായ തീരുമാനങ്ങൾ എടുക്കുന്നില്ലെന്നും ആരോപണമുണ്ട്.
ഇന്റർവെൻഷണൽ റേഡിയോളജിക്കുള്ള സ്റ്റെന്റ് ഉൾപ്പെടെയുള്ളവ വിദേശ നിർമ്മിതമാണെന്നും കേന്ദ്രസർക്കാർ മാനദണ്ഡം അനുസരിച്ച് ജെം പോർട്ടൽ വഴി ഇന്ത്യൻ നിർമ്മിത ശസ്ത്രക്രിയാ സാമഗ്രികൾ മാത്രമേ വാങ്ങാൻ കഴിയൂ എന്നും അധികൃതർ പറയുന്നു. 2023 മുതൽ നിലവിലെ ഡയറക്ടർ ഇതിന് തയ്യാറാകുന്നില്ലെന്ന് ഡോക്ടർമാർ ആരോപിക്കുന്നു. ന്യൂറോ ഇന്റർവെൻഷണൽ ശസ്ത്രക്രിയകൾക്ക് മാത്രമാണ് മാറ്റമുള്ളതെന്ന് ശ്രീചിത്ര അറിയിച്ചു.
കരാറുണ്ടായിരുന്ന കമ്പനികളുടെ കാലാവധി കഴിഞ്ഞിട്ടും പുതുക്കാൻ സാധിച്ചിട്ടില്ല. ശ്രീചിത്രയിലെ പർച്ചേസ് വിഭാഗം ടെൻഡർ വിളിച്ച് കുറഞ്ഞ വിലയുള്ള കമ്പനികളുമായി ചർച്ച നടത്തി ഒരു വർഷത്തേക്ക് വില ഉറപ്പിക്കുകയാണ് പതിവ്. ഇത് സംബന്ധിച്ച് കഴിഞ്ഞ രണ്ട് വർഷമായി ഡയറക്ടർക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ഡോക്ടർമാർ പറയുന്നു.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഇമേജിംഗ് സയൻസ് ആൻഡ് ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗത്തിലെ ഡോക്ടർമാർ സംയുക്തമായി ഒപ്പിട്ട കത്ത് ഡയറക്ടർ സഞ്ജയ് ബിഹാരിക്ക് കൈമാറിയിട്ടുണ്ട്. ഉപകരണങ്ങളുടെ ലഭ്യതക്കുറവ് മറ്റ് വിഭാഗങ്ങളെയും ബാധിക്കുമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. ആശുപത്രിയിൽ കൂട്ടായ ചർച്ചകൾ നടക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
ശസ്ത്രക്രിയാ ഉപകരണങ്ങളുടെ ലഭ്യതക്കുറവ് സമ്മതിച്ചെങ്കിലും ന്യൂറോ ഇന്റർവെൻഷണൽ ശസ്ത്രക്രിയകൾക്ക് മാത്രമാണ് മാറ്റം വരുത്തിയിട്ടുള്ളു എന്ന് ശ്രീചിത്ര അധികൃതർ അറിയിച്ചു.
Story Highlights : Doctors rejectes explanation of Sree Chitra Institute authorities