ശിവഗംഗ (തമിഴ്നാട്)◾: തമിഴ്നാട് ശിവഗംഗയിലെ ക്ഷേത്രത്തിലെ താൽക്കാലിക സുരക്ഷാ ജീവനക്കാരൻ ബി. അജിത് കുമാറിൻ്റേത് കസ്റ്റഡി മരണമാണെന്ന് ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ട് പറയുന്നു. മദ്രാസ് ഹൈക്കോടതിയിൽ ഇന്ന് രാവിലെ സമർപ്പിച്ച റിപ്പോർട്ടിലാണ് കണ്ടെത്തൽ. തിരുപ്പുവനം പൊലീസ് കസ്റ്റഡിയിൽ അജിത് കുമാറിന് നേരിടേണ്ടിവന്ന പീഡനവും മർദ്ദനവുമാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അന്വേഷണം ആരംഭിച്ചതിന് ശേഷം ഏഴ് ദിവസത്തിനുള്ളിൽ മധുരൈ ജില്ലാ കോടതി ജഡ്ജി ജോൺ സുന്ദർ ലാൽ ഹൈക്കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ചു. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നടന്ന സംഭവങ്ങളിൽ കോടതി ആശങ്ക പ്രകടിപ്പിച്ചു. മനുഷ്യൻ്റെ മൗലികാവകാശങ്ങൾ ലംഘിക്കുന്നത് ഒരുതരത്തിലും അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
അന്വേഷണത്തിൻ്റെ ഭാഗമായി മോഷണം നടന്നുവെന്ന് പറയപ്പെടുന്ന ക്ഷേത്രവും, മർദ്ദന ദൃശ്യങ്ങൾ പകർത്തിയ സ്ഥലവും ജഡ്ജി സന്ദർശിച്ചു. കേസ് അന്വേഷണം നീളുന്നത് തടയുന്നതിന് സിബിഐയോട് ഓഗസ്റ്റ് 20-നകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു. മോഷണവുമായി ബന്ധപ്പെട്ട പരാതിയും സിബിഐ അന്വേഷിക്കും.
അജിത് കുമാർ മടപ്പുറം ക്ഷേത്രത്തിലെ താത്കാലിക ജീവനക്കാരനായിരുന്നു. ക്ഷേത്രത്തിൽ തൊഴാൻ എത്തിയ സ്ത്രീയുടെ കാറിൽ നിന്ന് ഒൻപതര പവൻ സ്വർണം കവർന്നു എന്നാരോപിച്ച് മധുര സ്വദേശിയായ നികിത പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
അന്വേഷണത്തിന്റെ ഭാഗമായി പൊലീസുദ്യോഗസ്ഥർ, മരിച്ച അജിത് കുമാറിൻ്റെ വീട്ടുകാർ, ദൃക്സാക്ഷികൾ എന്നിവരടക്കം അൻപതോളം ആളുകളിൽ നിന്ന് ജഡ്ജി മൊഴിയെടുത്തു. കസ്റ്റഡിയിലെടുത്ത അജിത്തിനെ ആദ്യം പൊലീസ് വിട്ടയച്ചെങ്കിലും പിന്നീട് ചോദ്യം ചെയ്യാനായി വീണ്ടും വിളിച്ചു വരുത്തുകയായിരുന്നു.
അജിത് കുമാർ മോഷണം നടത്തിയതിന് പൊലീസിൻ്റെ പക്കൽ തെളിവുകളൊന്നും ഇല്ലെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സംഭവത്തെ തുടർന്ന് അന്വേഷണവിധേയമായി ആറ് പൊലീസുകാരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഡിവിആറും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചിരുന്നു.
കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സിബിഐ സമർപ്പിക്കുന്ന റിപ്പോർട്ട് നിർണായകമാവുമെന്നാണ് വിലയിരുത്തൽ. സീൽ ചെയ്ത കവറിലാണ് അന്വേഷണ റിപ്പോർട്ട് കോടതിക്ക് നൽകിയിരിക്കുന്നത്.
Story Highlights: തമിഴ്നാട് ശിവഗംഗയിലെ ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാരൻ അജിത് കുമാറിൻ്റേത് കസ്റ്റഡി മരണമെന്ന് ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ട്.