വിൻസി അലോഷ്യസ് നൽകിയ പരാതിയിൽ ഒത്തുതീർപ്പിന്റെ സാധ്യത തെളിയുന്നു. ഷൈൻ ടോം ചാക്കോയ്ക്കെതിരെ നൽകിയ പരാതിയിൽ തനിക്ക് ബുദ്ധിമുട്ട് ഉണ്ടായെന്ന് മാത്രമാണ് പറഞ്ഞതെന്നും മറ്റു പരാതികളില്ലെന്നും വിൻസി മൊഴി നൽകിയതായാണ് വിവരം. ഐസിസി റിപ്പോർട്ട് ഉടൻ ഫിലിം ചേംബറിന് കൈമാറും. റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ഫിലിം ചേംബർ അറിയിച്ചു. താരസംഘടനയായ ‘അമ്മ’യ്ക്കും ഷൈൻ വിശദീകരണം നൽകേണ്ടി വരും.
സൂത്രവാക്യം സിനിമയുടെ ചിത്രീകരണത്തിനിടെ ഷൈൻ ടോം ചാക്കോ മോശമായി പെരുമാറിയെന്ന വിൻസി അലോഷ്യസിന്റെ പരാതിയിലാണ് ഐസിസിയുടെ അന്വേഷണം ആരംഭിച്ചത്. ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഓഫീസിൽ മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന മൊഴിയെടുപ്പിൽ ഇരുവരെയും പ്രത്യേകമായും ഒരുമിച്ചും ചോദ്യം ചെയ്തു. ഷൂട്ടിങ്ങിനിടെ മോശം അനുഭവമുണ്ടായെന്ന പരാതിയിൽ വിൻസിയും ഷൈനും ഐസിസിയ്ക്ക് മുന്നിൽ മൊഴി നൽകിയിരുന്നു. ഇരുവരുടെയും മൊഴികൾ കേട്ട ശേഷമാണ് ഐസിസി അന്തിമ റിപ്പോർട്ട് ഫിലിം ചേംബറിന് സമർപ്പിക്കുന്നത്.
നിലവിലെ നടപടികളിൽ തൃപ്തയാണെന്നും നിയമനടപടികളിലേക്ക് പോകുന്നില്ലെന്നും വിൻസി അലോഷ്യസ് നേരത്തെ വ്യക്തമാക്കിയിരുന്നു. മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ഷൈൻ ടോം ചാക്കോയ്ക്കെതിരെയുള്ള നടപടി ചർച്ച ചെയ്യാൻ ഫിലിം ചേംബർ മോണിറ്ററിങ് കമ്മിറ്റി യോഗം ചേർന്നിരുന്നു. ഐസിസിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ സ്വീകരിക്കുകയെന്ന് ഫിലിം ചേംബർ വ്യക്തമാക്കി. സിനിമാ സെറ്റിൽ ഉണ്ടായിരുന്ന എല്ലാവരുടെയും മൊഴി രേഖപ്പെടുത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് ഐസിസിയുടെ തീരുമാനം.
പരാതി ലഭിച്ചതിന് ശേഷം എന്ത് നടപടിയെടുത്തു എന്ന് ചൂണ്ടിക്കാട്ടി വനിതാ ശിശു വികസന വകുപ്പ് ഫിലിം ചേംബറിന് നോട്ടീസ് നൽകിയിരുന്നു.
Story Highlights: Actress Vincy Aloshious and actor Shine Tom Chacko gave statements to the Internal Complaints Committee (ICC) regarding an incident during the shooting of the film ‘Soothravakyam’.