ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കുന്നതിനായി വിദേശ പര്യടനം നടത്തിയ ശശി തരൂർ എം.പി.യുടെ നേതൃത്വത്തിലുള്ള സംഘം മടങ്ങിയെത്തി. വിദേശ രാജ്യങ്ങളിൽ ഒരു ഭാരതീയനെന്ന നിലയിലാണ് താൻ സംസാരിച്ചതെന്നും ഭാരതത്തിനു വേണ്ടി സംസാരിക്കാൻ കഴിഞ്ഞത് തന്റെ കടമയായി കണ്ടെന്നും തരൂർ വ്യക്തമാക്കി. രാഷ്ട്രീയ വിവാദങ്ങൾക്ക് സമയമാകുമ്പോൾ മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേൾക്കേണ്ടവരെ കാര്യങ്ങൾ കേൾപ്പിക്കുക എന്നതായിരുന്നു യാത്രയുടെ പ്രധാന ലക്ഷ്യം.
അമേരിക്ക, പനാമ, ഗയാന, ബ്രസീൽ, കൊളംബിയ എന്നീ രാജ്യങ്ങളിലാണ് ശശി തരൂർ എം.പി.യുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം സന്ദർശനം നടത്തിയത്. അഞ്ച് രാഷ്ട്രങ്ങളിലെയും പര്യടനം പൂർത്തിയാക്കിയ ശേഷം സംഘം ഇന്ന് ഉച്ചയോടെ മടങ്ങിയെത്തി. വിദേശ രാഷ്ട്രങ്ങളുടെ പിന്തുണ ഇന്ത്യക്ക് ലഭിച്ചെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വെടിനിർത്തലിൽ അമേരിക്കൻ മധ്യസ്ഥതയുണ്ടെന്ന വാദത്തെ ശശി തരൂർ നിഷേധിച്ചു. യു.എസ് പ്രതിനിധികളുമായി സംസാരിച്ചപ്പോൾ ആരുംതന്നെ വ്യാപാരത്തെക്കുറിച്ചോ മധ്യസ്ഥതയെക്കുറിച്ചോ പരാമർശിച്ചില്ല. സ്കൂൾ കുട്ടികളുടെ വഴക്ക് പ്രിൻസിപ്പൽ ഇടപെട്ട് പരിഹരിക്കുന്നത് പോലെയല്ല ഈ വിഷയത്തിലെ മധ്യസ്ഥതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാകിസ്താൻ പ്രകോപനം സൃഷ്ടിച്ചാൽ ശക്തമായ മറുപടി നൽകാൻ ഇന്ത്യ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്.
കൊളംബിയ, പാകിസ്താനെ പിന്തുണച്ചുകൊണ്ടുള്ള പ്രസ്താവന പിൻവലിച്ചെന്നും വിവിധ രാജ്യങ്ങളിലെ പ്രധാനപ്പെട്ട നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നും തരൂർ പറഞ്ഞു. പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, പ്രധാനമന്ത്രിമാർ, വിദേശകാര്യമന്ത്രിമാർ, വിദേശകാര്യ വിദഗ്ധർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിക്ക് റിപ്പോർട്ട് നേരിട്ട് നൽകുമെന്നും അദ്ദേഹം അറിയിച്ചു.
പാകിസ്താന്റെ ഒരു അജണ്ടയും ആഗോളതലത്തിൽ നടപ്പാക്കാൻ സാധിച്ചിട്ടില്ലെന്നും ആരും അവരെ കേൾക്കാൻ തയ്യാറായില്ലെന്നും ശശി തരൂർ കൂട്ടിച്ചേർത്തു. പാകിസ്താൻ വെടിനിർത്തൽ നിർത്തിയാൽ ഇന്ത്യയും നിർത്തിവെക്കുമെന്നാണ് അമേരിക്കയെ അറിയിച്ചത്. അമേരിക്ക അത് പാകിസ്താനെ അറിയിച്ച് അവരെക്കൊണ്ട് നിർത്തിച്ചിട്ടുണ്ടെങ്കിൽ അത് അഭിനന്ദനാർഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, വിദേശ പര്യടനം നടത്തിയ പ്രതിനിധി സംഘവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ കൂടിക്കാഴ്ച നടത്തും. ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കുന്നതിനായി ഏഴ് സംഘങ്ങളെയാണ് വിദേശത്തേക്ക് അയച്ചത്. തങ്ങൾ ആരുടെയും മധ്യസ്ഥത ആവശ്യപ്പെട്ടിട്ടില്ലെന്നും ശശി തരൂർ വ്യക്തമാക്കി.
Story Highlights: ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാൻ വിദേശ പര്യടനം നടത്തിയ ശേഷം ശശി തരൂർ എം.പി. പ്രതികരിക്കുന്നു.