ശശി തരൂരിനെതിരെ കോൺഗ്രസിൽ പ്രതിഷേധം ശക്തമാകുന്നു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ തന്നെ ആരും വിളിച്ചില്ലെന്ന ശശി തരൂർ എം.പി.യുടെ പ്രതികരണമാണ് കോൺഗ്രസിൽ പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ പ്രസ്താവനക്കെതിരെ കോൺഗ്രസ് നേതാക്കൾക്കിടയിൽ ശക്തമായ പ്രതിഷേധം ഉയർന്നു വരുന്നു. പാർട്ടിയെ നിരന്തരം പ്രതിരോധത്തിലാക്കുന്ന തരൂരിന്റെ നടപടി മനഃപൂർവമാണെന്ന് സംസ്ഥാന കോൺഗ്രസ് നേതൃത്വം വിലയിരുത്തുന്നു.
നിലമ്പൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് ശശി തരൂരിനെ ഒഴിവാക്കിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് കോൺഗ്രസ് നേതൃത്വം വിശദീകരിക്കുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അദ്ദേഹം പ്രത്യേക താൽപ്പര്യം കാണിക്കേണ്ടിയിരുന്നെന്നും, അതിനുപകരം തിരഞ്ഞെടുപ്പ് ദിവസം കോൺഗ്രസ് നേതൃത്വത്തെ കുറ്റപ്പെടുത്താനാണ് ശ്രമിച്ചതെന്നും നേതാക്കൾ ആരോപിക്കുന്നു. അതേസമയം, എഐസിസി വർക്കിംഗ് കമ്മിറ്റി അംഗവും തിരുവനന്തപുരം എം.പിയുമായ ശശി തരൂർ കുറച്ചുകാലമായി നേതൃത്വവുമായി അകലം പാലിക്കുകയായിരുന്നു. ഈ വിഷയത്തിൽ പ്രതികരിക്കവെ, തനിക്ക് നേതൃത്വവുമായി ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്നും തിരഞ്ഞെടുപ്പ് ദിനത്തിൽ അഭിപ്രായം പറഞ്ഞ് വിവാദങ്ങളുണ്ടാക്കാൻ താനില്ലെന്നും തരൂർ പറഞ്ഞിരുന്നു.
ദേശീയ, കേരളാ നേതൃത്വങ്ങൾക്ക് ഒരുപോലെ അനഭിമതനായ ശശി തരൂരിനെതിരെ കെപിസിസി എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. എഐസിസി നേതൃത്വവും തരൂർ വിഷയത്തിൽ വിഷമവൃത്തത്തിലാണ്. കേരളത്തിലെ തലമുതിർന്ന നേതാക്കൾപോലും അദ്ദേഹത്തെ കൈയൊഴിഞ്ഞ മട്ടാണ്.
തുടർച്ചയായി മോദി സ്തുതി നടത്തുന്ന ശശി തരൂരിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന അഭിപ്രായമാണ് ഭൂരിഭാഗം കോൺഗ്രസ് നേതാക്കൾക്കുമുള്ളത്. എന്നാൽ, അദ്ദേഹത്തെ പുറത്താക്കിയാൽ അത് തരൂരിന് ഗുണകരമാകുമെന്ന ബോധ്യത്തിൽ നേതാക്കൾ തൽക്കാലം നിലപാട് മയപ്പെടുത്തുകയാണ്. ഇതിനിടെ ഓപ്പറേഷൻ സിന്ദൂറിന് ശേഷം തരൂർ മോദിയുടെ ടീം അംഗത്തെപ്പോലെയാണ് പെരുമാറുന്നതെന്ന ആരോപണവും ശക്തമാണ്. പാക് ഭീകരത വിശദീകരിക്കുന്നതിനായി കേന്ദ്ര സർക്കാർ നിയോഗിച്ച വിദേശ ടീമിൽ കോൺഗ്രസ് പേര് നൽകാതെ തന്നെ ശശി തരൂർ യാത്രാ സംഘത്തലവനായത് നേതാക്കളെ അസ്വസ്ഥരാക്കിയിരുന്നു.
എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശിനെപ്പോലുള്ള നേതാക്കൾ നേരത്തെതന്നെ ശശി തരൂരിനെ പരസ്യമായി എതിർത്തിരുന്നു. എന്നാൽ, കെപിസിസി ഭാരവാഹികളെ തള്ളിപ്പറയുകയും കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ വ്യവസായ നേട്ടങ്ങളെക്കുറിച്ച് മികച്ച അഭിപ്രായ പ്രകടനം നടത്തുകയും ചെയ്ത തരൂർ കോൺഗ്രസിനെ പ്രതിരോധത്തിലാക്കി. ഹൈക്കമാൻഡ് തല്ക്കാലം തരൂരിനെ കൂടെ നിർത്താൻ തീരുമാനിച്ചെങ്കിലും അദ്ദേഹം തുടരെത്തുടരെ പാർട്ടിയെ പ്രതിരോധത്തിലാക്കുകയാണ്. കേരളത്തിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി ഉയർത്തിക്കാട്ടണമെന്നായിരുന്നു തരൂരിന്റെ ആവശ്യം.
രാജ്യത്തിന്റെ സുരക്ഷാ വിഷയങ്ങളുമായി ബന്ധപ്പെട്ട് നിലപാട് സ്വീകരിച്ച തരൂരിനെ കോൺഗ്രസ് പുറത്താക്കിയെന്നായിരിക്കും ബിജെപിയുടെ ആരോപണം. അതിനാൽത്തന്നെ, തരൂരിനെ ഇപ്പോൾ പുറത്താക്കിയാൽ രക്തസാക്ഷി പരിവേഷം ഉണ്ടാകുമെന്നും കോൺഗ്രസ് ഭയക്കുന്നു. രാജ്യസ്നേഹിയായ തനിക്ക് ഇപ്പോൾ നിരവധി കാര്യങ്ങൾ ചെയ്യാനുണ്ടെന്നും അതിനാൽ കോൺഗ്രസിലെ ചില നേതാക്കളുടെ പ്രസ്താവനയിൽ അഭിപ്രായം പറയുന്നില്ലെന്നുമാണ് തരൂരിന്റെ പ്രതികരണം. രാജ്യം ചില കാര്യങ്ങൾ ചെയ്യാൻ ആവശ്യപ്പെടുന്നു, അത് ചെയ്യാൻ കഴിയുന്നതിൽ സന്തോഷമുണ്ട്.
അതേസമയം, കോൺഗ്രസിൽ നിന്നും പുറത്താക്കുന്നതിൽ തരൂർ ആശങ്കപ്പെടുന്നില്ലെന്നും ബിജെപി വ്യക്തമായ അക്കൊമഡേഷൻ നൽകുമെന്നും വിലയിരുത്തലുകളുണ്ട്. എന്നാൽ, തരൂർ തിരുവനന്തപുരം എംപി സ്ഥാനം രാജിവെച്ചാൽ അത് കോൺഗ്രസിന് തിരിച്ചടിയാകും. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഉപതിരഞ്ഞെടുപ്പിൽ വിജയിക്കുക എളുപ്പമല്ല. രാജീവ് ചന്ദ്രശേഖറുമായുള്ള തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ തരൂർ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. അതിനാൽ ഒരു ഉപതിരഞ്ഞെടുപ്പിനുള്ള സാധ്യതയും കോൺഗ്രസ് മുന്നിൽ കാണുന്നുണ്ട്.
എഐസിസി തിരഞ്ഞെടുപ്പിൽ ഹൈക്കമാൻഡിന്റെ സ്ഥാനാർത്ഥിക്കെതിരെ മത്സരത്തിനിറങ്ങിയതാണ് തരൂരിന് കോൺഗ്രസിൽ തിരിച്ചടിയായത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കടുത്ത വിമർശകനായിരുന്ന തരൂർ പാർലമെന്റിൽ കോൺഗ്രസിൻ്റെ ഉപനേതാവ് സ്ഥാനമൊക്കെ ആഗ്രഹിച്ചിരുന്നു. എങ്കിലും, ശശി തരൂരിനെ പരിഗണിക്കാൻ പാർട്ടി നേതൃത്വം തയ്യാറായിരുന്നില്ല. വിദേശയാത്രയ്ക്ക് ശേഷം മോദിയുമായി നടത്തിയ കൂടിക്കാഴ്ചയും കോൺഗ്രസിനെ അസ്വസ്ഥരാക്കിയിരുന്നു.
Story Highlights : Shashi Tharoor admits differences with Congress leadership amid Nilambur election campaign
Story Highlights: നിലമ്പൂർ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വവുമായി തനിക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് ശശി തരൂർ തുറന്നുപറഞ്ഞു.