ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ജോയിക്കായുള്ള തിരച്ചിൽ മൂന്നാം ദിവസമായ ഇന്നും തുടരും. നാവികസേനയുടെ മുങ്ങൽ വിദഗ്ധരുടെ നേതൃത്വത്തിലുള്ള തിരച്ചിൽ രാവിലെ ആരംഭിക്കും. സ്കൂബ ടീമും നേവി സംഘത്തിനൊപ്പം തിരച്ചിലിൽ പങ്കെടുക്കും.
സോണാർ ഉപയോഗിച്ച് പരിശോധന നടത്തിയ ശേഷമായിരിക്കും ഇന്നത്തെ ദൗത്യം ആരംഭിക്കുക. ഇന്നലെ റെയിൽവേ സ്റ്റേഷനിലെ മാൻ ഹോളുകൾ ഫ്ലഷ് ചെയ്ത് ടണലിലെ മാലിന്യം പുറത്തേക്ക് കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇന്ന് മൈനർ ഇറിഗേഷൻ വിഭാഗം തോട്ടിൽ തടയണ കെട്ടി വെള്ളം ശക്തിയായി കടത്തിവിട്ട് മാലിന്യം പുറത്തേക്ക് തള്ളാൻ ശ്രമിക്കും.
രക്ഷാപ്രവർത്തനത്തിനായി ഇന്നലെ രാത്രി നാവികസേന സംഘം സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തിയിരുന്നു. ഇന്ന് രാവിലെ സോണാർ ഉപയോഗിച്ചുള്ള പരിശോധന നേവി ആരംഭിക്കും. തോട്ടിലെ ദൃശ്യങ്ങൾ ശേഖരിച്ച ശേഷമായിരിക്കും മറ്റു പരിശോധനകളിലേക്ക് കടക്കുക.
ഫയർ ഫോഴ്സിന്റെ സ്കൂബാ സംഘവും രാവിലെ തന്നെ പരിശോധന തുടങ്ങും. അതേസമയം, അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിൽ തിരുവനന്തപുരം കോർപ്പറേഷനും ദക്ഷിണ റെയിൽവേയും തമ്മിലുള്ള തർക്കം തുടരുകയാണ്. ഈ സാഹചര്യത്തിൽ, രക്ഷാപ്രവർത്തനങ്ങൾ കൂടുതൽ സമഗ്രമാക്കാൻ അധികൃതർ ശ്രമിക്കുന്നു.











