യൂട്യൂബർ രൺവീർ അല്ലാബാദിയയുടെ ‘ദി രൺവീർ ഷോ’ പുനരാരംഭിക്കാൻ സുപ്രീം കോടതി ഉപാധികളോടെ അനുമതി നൽകി. ‘ഇന്ത്യാസ് ഗോട്ട് ടാലന്റ്’ ഷോയിൽ അശ്ലീല പരാമർശം നടത്തിയതിനെ തുടർന്ന് വിവാദത്തിലായ അല്ലാബാദിയ, തന്റെ ഏക ഉപജീവനമാർഗം പോഡ്കാസ്റ്റ് ഷോ ആണെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതിയുടെ നടപടി. ഷോയിൽ നിന്ന് കേസിനെക്കുറിച്ചുള്ള പരാമർശങ്ങൾ ഒഴിവാക്കണമെന്നും കോടതി നിർദേശിച്ചു.
പോഡ്കാസ്റ്റ് ഷോ എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകർക്ക് അനുയോജ്യമായ വിധത്തിൽ ആയിരിക്കണമെന്നും ധാർമ്മികതയുടെയും മാന്യതയുടെയും മാനദണ്ഡങ്ങൾ പാലിക്കണമെന്നും കോടതി വ്യക്തമാക്കി. യൂട്യൂബിൽ 10.4 ദശലക്ഷം സബ്സ്ക്രൈബർമാരുള്ള പോഡ്കാസ്റ്ററാണ് രൺവീർ അല്ലാബാദി. 280 ജീവനക്കാരുടെ ഉപജീവനമാർഗം ഈ ഷോയെ ആശ്രയിച്ചിരിക്കുന്നതിനാലാണ് പുനരാരംഭിക്കാൻ അനുമതി നൽകിയതെന്ന് കോടതി വ്യക്തമാക്കി.
കൊമേഡിയൻ സമയ് റെയ്ന അവതരിപ്പിക്കുന്ന ‘ഇന്ത്യാസ് ഗോട്ട് ടാലന്റ്’ എന്ന പരിപാടിയിലെ വിധികർത്താവായിരുന്നു രൺവീർ. മത്സരാർത്ഥിയോട് അശ്ലീല പരാമർശം നടത്തിയതിനെ തുടർന്ന് വ്യാപക വിമർശനമാണ് രൺവീറിനെതിരെ ഉയർന്നത്. ‘ഇനിയുള്ള കാലം നിങ്ങൾ മാതാപിതാക്കൾ ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് ദിവസേന നോക്കി നിൽക്കുമോ അതോ അവർക്കൊപ്പം ചേർന്ന് എന്നേക്കുമായി ഇത് അവസാനിപ്പിക്കുമോ’ എന്നായിരുന്നു വിവാദ പരാമർശം. തുടർന്ന് വീഡിയോ യൂട്യൂബ് നീക്കം ചെയ്തിരുന്നു.
രൺവീറിനു പുറമെ, പരിപാടിയിലുണ്ടായിരുന്ന സമയ് റെയ്ന, അപൂർവ മുഖിജ, ജസ്പ്രീത് സിങ്, ആഷിഷ് ചഞ്ച്ലാനി, തുഷാർ പൂജാരി, സൗരവ് ബോത്ര, ബാൽരാജ് ഘായ് എന്നിവർക്കെതിരെയും രൂക്ഷ വിമർശനം ഉയർന്നിരുന്നു. മാപ്പു പറഞ്ഞുകൊണ്ട് രൺവീർ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ കേസെടുക്കണമെന്ന ആവശ്യം ശക്തമായിരുന്നു. അല്ലാബാദിയയെ അറസ്റ്റ് ചെയ്യുന്നതിൽ നിന്ന് സുപ്രീം കോടതി ഇടക്കാല സംരക്ഷണം നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ കേസുകൾ എടുക്കരുതെന്നും സുപ്രീം കോടതി നേരത്തെ നിർദേശം നൽകിയിരുന്നു.
Story Highlights: Supreme Court allows Ranveer Allahabadia’s podcast to resume with conditions after obscene remarks controversy.