ലൈംഗികാരോപണ വിവാദത്തിലകപ്പെട്ട് കോൺഗ്രസ് പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലിന്റെ രാഷ്ട്രീയ ജീവിതം ഇവിടെ അവസാനിക്കുന്നു. രണ്ട് യുവതികൾ ലൈംഗിക പീഡന പരാതിയുമായി രംഗത്തെത്തിയതോടെയാണ് രാഹുലിന്റെ രാഷ്ട്രീയ ഭാവിക്ക് തിരശ്ശീല വീണത്. ഈ വിഷയത്തിൽ കോൺഗ്രസ് ഒരു ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ അടുത്ത കാലത്ത് കേരളത്തിൽ വളർന്നു വന്ന യുവ നേതാക്കളിൽ ഏറെ ശ്രദ്ധേയനായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ. രാഹുലിന് രാഷ്ട്രീയ പാരമ്പര്യമോ, കുടുംബപരമായി രാഷ്ട്രീയ ഗുരുക്കന്മാരോ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ വളർച്ചയ്ക്ക് പ്രധാന കാരണം, ആരെയും ആകർഷിക്കുന്ന പ്രസംഗമായിരുന്നു. 2020-ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചപ്പോൾ സംസ്ഥാന ജനറൽ സെക്രട്ടറി പദത്തിലേക്ക് ഉയരാൻ രാഹുലിന് അധികം പ്രയത്നിക്കേണ്ടി വന്നില്ല.
അടൂർ തപോവൻ സ്കൂളിലായിരുന്നു രാഹുലിന്റെ പ്രാഥമിക വിദ്യാഭ്യാസം. 2006-ൽ കോളേജ് വിദ്യാർത്ഥിയായിരിക്കെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗമായ കെ.എസ്.യുവിൽ അംഗമായതോടെയാണ് രാഹുലിന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി, സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിലേക്ക് രാഹുൽ വളർന്നു. 2016 ൽ എൻ.എസ്.യു ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
2023-ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്ന ഷാഫി പറമ്പിൽ സ്ഥാനമൊഴിഞ്ഞപ്പോൾ രാഹുൽ മാങ്കൂട്ടത്തിൽ സംഘടനയുടെ സംസ്ഥാന പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷപദവിയിലിരിക്കെ വ്യാജ ഐഡി കാർഡുകൾ ഉണ്ടാക്കിയാണ് രാഹുൽ ആ സ്ഥാനത്തേക്ക് എത്തിയതെന്ന പരാതി ഉയർന്നു. സംസ്ഥാന സർക്കാരിനെതിരെ ഉയർന്ന നിരവധി സമരങ്ങൾക്ക് രാഹുൽ നേതൃത്വം നൽകി. സമരങ്ങളിൽ രജിസ്റ്റർ ചെയ്ത പൊലീസ് കേസുകളിൽ രാഹുൽ അറസ്റ്റിലായി.
2024 നവംബർ 20-ന് നടന്ന പാലക്കാട് നിയമസഭാ ഉപ-തിരഞ്ഞെടുപ്പിൽ രാഹുലിനെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചപ്പോൾ കോൺഗ്രസ്സിൽ കടുത്ത എതിർപ്പുകളുണ്ടായി. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ നിന്ന് ഷാഫി പറമ്പിൽ വിജയിച്ചതിനെ തുടർന്ന് നിയമസഭാംഗത്വം രാജി വെച്ച ഒഴിവിലേക്കായിരുന്നു ഈ തിരഞ്ഞെടുപ്പ്. ഷാഫി പറമ്പിൽ തന്റെ പിൻഗാമിയായി രാഹുലിനെ നിർദ്ദേശിച്ചപ്പോൾ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പിന്തുണയുമായെത്തി.
എന്നാൽ 2025 ഓഗസ്റ്റ് 21 രാഹുലിന്റെ രാഷ്ട്രീയ ജീവിതത്തിൽ വലിയ പതനത്തിന്റെ തുടക്കമായിരുന്നു. മലയാള നടി റിനി ആൻ ജോർജ്ജ് ഒരു ‘യുവ രാഷ്ട്രീയക്കാരൻ’ തനിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ച് ഒരു ഹോട്ടലിലേക്ക് ക്ഷണിച്ചുവെന്ന് ആരോപിച്ചു. ഈ ആരോപണം നിഷേധിച്ച രാഹുൽ, എം.എൽ.എ സ്ഥാനം രാജിവയ്ക്കില്ലെന്നും തനിക്കെതിരെ ഉയർന്ന ആരോപണം രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമാണെന്നും വാദിച്ചു.
തുടർന്ന്, രാഹുൽ തന്നോട് ‘ബലാത്സംഗ ഫാന്റസികൾ’ പങ്കുവെച്ചതായും തന്നെ ‘ബലാത്സംഗം ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന്’ പറഞ്ഞതായും ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അവന്തിക വിഷ്ണു ആരോപിച്ചു. ഇതിനു പിന്നാലെ ഒരു യുവതി രാഹുലിൽ നിന്നും ഗർഭിണിയായെന്നും, ഗർഭം ഇല്ലാതാക്കാൻ രാഹുൽ പ്രേരിപ്പിച്ചതായും നിർബന്ധിച്ച് ഗർഭം അലസിപ്പിച്ചതായും ആരോപിക്കുന്ന ഒരു ഓഡിയോ ക്ലിപ്പ് പ്രചരിച്ചു. രാഹുൽ അതിന്റെ ആധികാരികതയെ ചോദ്യം ചെയ്തു.
മുൻ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ രാഹുൽ മാങ്കൂട്ടത്തിനെ ന്യായീകരിച്ച് രംഗത്തെത്തി. അന്ന് ഉച്ചയോടെ രാഹുലിനെതിരെ പീഡന പരാതിയുമായി യുവതി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. സ്ത്രീപീഡന കേസിൽ അകപ്പെട്ടതോടെ അറസ്റ്റിൽ നിന്നും രക്ഷപ്പെടാനായി രാഹുൽ സംസ്ഥാനം വിട്ടു. ഇതോടെ കോൺഗ്രസ് നേതാക്കളെല്ലാം രാഹുലിനെ കൈയൊഴിയുകയായിരുന്നു.
മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെ രണ്ടാമത്തെ യുവതിയും രാഹുലിനെതിരെ ലൈംഗിക പീഡന പരാതിയുമായി രംഗത്തെത്തി. കെ.പി.സി.സി ക്കും എ.ഐ.സി.സി ഭാരവാഹികൾക്കും ലഭിച്ച പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടതിനെ തുടർന്ന് കോൺഗ്രസ് നേതൃത്വം അത് പൊലീസ് മേധാവിക്ക് കൈമാറി. രാഹുലിന്റെ താരോദയവും അസ്തമനവും ഒരുപോലെ കാണേണ്ടിവന്ന കോൺഗ്രസിലെ മുതിർന്ന നേതാക്കൾ മറുപടി പറയാൻ പോലും കഴിയാത്ത അവസ്ഥയിലാണ്.
ഒരു പൊതുപ്രവർത്തകൻ എങ്ങനെ ആകരുതെന്നതിന്റെ ഉദാഹരണമായി രാഹുൽ മാങ്കൂട്ടത്തിൽ മാറുകയാണ്. രാഹുലിന്റെ ദയനീയ പതനം ഓരോ രാഷ്ട്രീയ വിദ്യാർത്ഥികൾക്കും ഒരു പാഠമാണ്.
Story Highlights : The rise and fall of Rahul Mamkootathil



















