പാലക്കാട്: പാലക്കാട് നഗരസഭ ആശാവർക്കർമാർക്ക് പ്രതിവർഷം 12,000 രൂപ ധനസഹായം പ്രഖ്യാപിച്ചു. നഗരസഭയുടെ ബഡ്ജറ്റിലാണ് ഈ പ്രഖ്യാപനം ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതനുസരിച്ച്, ഓരോ ആശാവർക്കർക്കും പ്രതിമാസം 1,000 രൂപ അധിക വരുമാനം ലഭിക്കും. നിലവിൽ ബിജെപിയാണ് പാലക്കാട് നഗരസഭ ഭരിക്കുന്നത്.
ആശാവർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല സമരം നടക്കുകയാണ്. 45 ദിവസം പിന്നിട്ട സമരത്തിന്റെ ഭാഗമായി നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക് കടന്നു. സാഹിത്യ, സാംസ്കാരിക, പൊതുരംഗങ്ങളിലെ നിരവധി പേർ സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. നടൻ ജോയ് മാത്യു സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി.
സർക്കാർ ആശാവർക്കർമാരെ പരിഹസിക്കുകയാണെന്നും സ്ത്രീകളെ അപമാനിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചർച്ചയ്ക്ക് വിളിക്കാതെ ആശാവർക്കർമാരോട് സർക്കാർ മുഷ്ക് കാണിക്കുന്നുവെന്നും ഇന്ത്യ ഭരിക്കുന്നവരും സംസ്ഥാന സർക്കാരും ഒരേ രീതിയാണ് പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ജനാധിപത്യ രീതി നടപ്പിലാക്കുന്നില്ലെന്നും ജോയ് മാത്യു വിമർശിച്ചു. ആമസോൺ കാടുകൾ കത്തിയപ്പോൾ ബ്രസീൽ എംബസിക്കു മുന്നിൽ സമരം ചെയ്തവർ ആശാവർക്കരുടെ സമരത്തിന് പിന്തുണ നൽകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫെയ്സ്ബുക്കിൽ വിപ്ലവം എഴുതുന്നവർക്ക് ആശാവർക്കർമാരുടെ സമരത്തിൽ ഒരു പോസ്റ്റ് പോലും ഇടാൻ ധൈര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന് അനാവശ്യ പിടിവാശിയാണെന്നും ജോയ് മാത്യു ആരോപിച്ചു. തമിഴ്നാട്ടിൽ സിഐടിയുവാണ് ആശാ സമരം നടത്തുന്നതെന്നും കേരള മുഖ്യമന്ത്രി എല്ലാ അർത്ഥത്തിലും സ്റ്റാലിനെ പിന്തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ആശാ സമരം ജനകീയ സമരമാകുമെന്ന് സർക്കാർ പ്രതീക്ഷിച്ചിരുന്നില്ലെന്നും ദുർവാശിയും പരിഹാസവുമാണ് സർക്കാരിന്റെ മുഖമുദ്രയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുവജന സംഘടനകൾ പാർട്ടിയുടെ അടിമകളാണെന്നും സ്വന്തമായി വ്യക്തിത്വമില്ലാത്തവരാണെന്നും ജോയ് മാത്യു പറഞ്ഞു. ആമസോൺ കാട് കത്തുമ്പോൾ ബ്രസീൽ എംബസിക്കു മുന്നിൽ സമരം ചെയ്തവർ ഇവിടുത്തെ സമരം കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപി സമരക്കാരെ കാണാൻ ഓർഡറുമായി വന്നാൽ മതിയെന്നും പിന്തുണ പ്രഖ്യാപിക്കാൻ തനിക്കും പറ്റുമെന്നും ജോയ് മാത്യു പരിഹസിച്ചു.
Story Highlights: Palakkad municipality announces Rs 12,000 annual financial aid for Asha workers.