പാകിസ്താനിലെ ട്രെയിൻ റാഞ്ചലിൽ 300 ബന്ദികളെ പാകിസ്താൻ പട്ടാളം മോചിപ്പിച്ചു. ബലൂച് ലിബറേഷൻ ആർമിയാണ് ട്രെയിൻ റാഞ്ചി യാത്രക്കാരെ ബന്ദികളാക്കിയത്. ഈ ആക്രമണത്തിൽ 33 ബലൂച് ലിബറേഷൻ ആർമി അംഗങ്ങളും കൊല്ലപ്പെട്ടതായി പാക് പട്ടാളം അറിയിച്ചു.
ബലൂചിസ്ഥാന്റെ വിമോചനത്തിനായി പോരാടുന്ന തീവ്രവാദ സംഘടനയാണ് ബലൂച് ലിബറേഷൻ ആർമി. 1948 മാർച്ചിൽ പാകിസ്താൻ സർക്കാർ ബലമായി ബലൂച് പിടിച്ചടക്കിയതാണെന്നും മുൻ രാജാവായ കലാത്ത് ഖാനെ ബലം പ്രയോഗിച്ച് കരാർ ഒപ്പുവപ്പിച്ചാണ് ഈ പ്രദേശം കൈയടക്കിയതെന്നും ബലൂച്ച് ലിബറേഷൻ ആർമി വാദിക്കുന്നു.
ട്രെയിൻ റാഞ്ചുന്നതിന്റെ ദൃശ്യങ്ങൾ ബലൂച് ലിബറേഷൻ ആർമി പുറത്തുവിട്ടിരുന്നു. ബോലൻ എന്ന സ്ഥലത്തുവച്ചാണ് തോക്കുധാരികളായ വലിയ സംഘം ട്രെയിനിന്റെ നിയന്ത്രണം ഏറ്റെടുത്തത്. ട്രെയിൻ ബലമായി നിർത്തിച്ച സംഘം തോക്കുകളുമായി ട്രെയിനിനകത്തേക്ക് ഇരച്ചെത്തി യാത്രക്കാരെ തോക്കിന് മുനയിൽ നിർത്തി ഭീഷണിപ്പെടുത്തി. ബലൂച്ച് ലിബറേഷൻ ആർമിയുടെ മജീദ് ബ്രിഗേഡും ഫത്തേഹ് സ്ക്വാഡുമാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ.
പതിറ്റാണ്ടുകളായി ബലൂചിസ്ഥാനെ വിമോചിപ്പിക്കണമെന്ന ആവശ്യമുന്നയിച്ച് ആക്രമണങ്ങൾ നടത്തുന്ന ഈ സംഘടനയെ യുഎസും പാകിസ്താനും തീവ്രവാദ സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Story Highlights: Pakistani army freed 300 hostages after a train hijacking by the Baloch Liberation Army, resulting in the death of 33 BLA members.