പാകിസ്ഥാൻ പൗരന്മാർക്ക് ഇന്ത്യയിൽ നിന്ന് 72 മണിക്കൂറിനുള്ളിൽ പുറത്തുപോകാൻ നിർദ്ദേശം നൽകിയിരിക്കുകയാണ്. ഏപ്രിൽ 27 മുതൽ പാകിസ്ഥാൻ പൗരന്മാർക്ക് നൽകിയിട്ടുള്ള എല്ലാ വിസകളും അസാധുവായിരിക്കും. മെഡിക്കൽ വിസയിൽ ഇന്ത്യയിലുള്ള പാകിസ്ഥാൻ പൗരന്മാരുടെ വിസ കാലാവധി ഏപ്രിൽ 29-ന് അവസാനിക്കും. ഇന്ത്യൻ പൗരന്മാർ പാകിസ്ഥാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. നിലവിൽ പാകിസ്ഥാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാർ എത്രയും വേഗം ഇന്ത്യയിലേക്ക് മടങ്ങണമെന്നും നിർദ്ദേശമുണ്ട്.
പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലികൾ അർപ്പിച്ചു. ഈ ഭീകരാക്രമണത്തിന് പിന്നിലെ ഗൂഢാലോചനക്കാർക്ക് കടുത്ത ശിക്ഷ നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ബിഹാറിലെ മധുബനിയിൽ നടന്ന ദേശീയ പഞ്ചായത്ത് രാജ് ദിനാഘോഷത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ഭീകരാക്രമണത്തിന് ശേഷം പ്രധാനമന്ത്രി പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത് ഇതാദ്യമാണ്.
പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കോൺഗ്രസ് നാളെ രാജ്യവ്യാപകമായി മെഴുകുതിരി പ്രകടനം സംഘടിപ്പിക്കും. ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നൽകണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. ഭീകരാക്രമണത്തിൽ കേന്ദ്ര സർക്കാർ മറുപടി പറയണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
ഇന്നത്തെ സർവകക്ഷി യോഗത്തിൽ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും പങ്കെടുക്കും. വൈകിട്ട് നടക്കുന്ന സർവകക്ഷി യോഗത്തിൽ പ്രധാനമന്ത്രി അധ്യക്ഷത വഹിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. പവർത്തക സമിതി യോഗം പഹൽഗാം ആക്രമണത്തിൽ പ്രമേയം പാസാക്കി. ഗൗരവതരമായ ഈ സാഹചര്യത്തിൽ യോഗത്തിന് പ്രധാനമന്ത്രി അധ്യക്ഷത വഹിക്കേണ്ടത് അത്യാവശ്യമാണെന്നും കോൺഗ്രസ് വ്യക്തമാക്കി.
Story Highlights: Pakistan nationals in India have been ordered to leave the country within 72 hours, and all visas issued to them will be invalid from April 27.