**കശ്മീർ◾:** നിയന്ത്രണ രേഖയിൽ പാകിസ്ഥാന്റെ പ്രകോപനം തുടരുന്നു. തുടർച്ചയായ പന്ത്രണ്ടാം ദിവസവും വെടിനിർത്തൽ കരാർ ലംഘിച്ച പാകിസ്ഥാൻ സൈന്യം ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വെടിവയ്പ്പ് നടത്തി. കുപ്വാര, ബാരാമുള്ള, പൂഞ്ച്, രജൗരി, മെന്ദാർ, നൗഷേര, സുന്ദർബാനി, അഖ്നൂർ മേഖലകളിലാണ് വെടിവയ്പ്പ് ഉണ്ടായത്. മെയ് ആറിന് പുലർച്ചെയും അഞ്ചിന് അർദ്ധരാത്രിയിലുമായി നിയന്ത്രണരേഖയുടെ സമീപത്ത് പാക് പ്രകോപനമുണ്ടായതായി പ്രതിരോധ വക്താവ് അറിയിച്ചു.
പാകിസ്ഥാന് ഉചിതമായ തിരിച്ചടി നൽകിയതായി ഇന്ത്യൻ സൈന്യം അറിയിച്ചു. ജമ്മു കശ്മീരിലെ ഏഴ് അതിർത്തി ജില്ലകളിൽ അഞ്ചിടത്താണ് വെടിവയ്പ്പ് നടന്നത്. സാംബ, കതുവ ജില്ലകളിലെ അതിർത്തിയിലൊഴികെ മെയ് ആറിന് പുലർച്ചെയും അഞ്ചിന് അർദ്ധരാത്രിയിലുമായി വെടിവയ്പ്പ് ഉണ്ടായി.
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത നീക്കത്തിന് രാജ്യം തയ്യാറെടുക്കുകയാണ്. സംസ്ഥാനങ്ങൾക്ക് സിവിൽ ഡിഫൻസ് തയ്യാറെടുപ്പുകൾക്ക് കേന്ദ്രം നിർദേശം നൽകി. മെയ് 7 ന് സമഗ്രമായ മോക് ഡ്രില്ലുകൾ നടത്താൻ ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി.
വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ, സിവിലിയന്മാർക്കും വിദ്യാർത്ഥികൾക്കും സംരക്ഷണ സിവിൽ ഡിഫൻസ് പ്രോട്ടോക്കോളുകളിൽ പരിശീലനം, ക്രാഷ് ബ്ലാക്ക്ഔട്ട് നടപടിക്രമങ്ങൾ നടപ്പിലാക്കൽ എന്നിവയിൽ ആകും മോക് ഡ്രിൽ നടത്തുക. നിർണായകമായ അടിസ്ഥാന സൗകര്യങ്ങളും ഇൻസ്റ്റാളേഷനുകളും സംരക്ഷിക്കാനും നിർദേശമുണ്ട്. പാകിസ്ഥാൻ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വെടിവയ്പ്പ് തുടരുന്ന സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Story Highlights: Pakistani troops continued unprovoked firing along the Line of Control (LoC) in Kashmir for the 12th consecutive day.