പഹൽഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സൗദി അറേബ്യ സന്ദർശനം വെട്ടിച്ചുരുക്കി ഇന്ത്യയിലേക്ക് മടങ്ങുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ജിദ്ദയിലെത്തിയ പ്രധാനമന്ത്രി സൗദിയിലെ സൽമാൻ രാജകുമാരനുമായുള്ള ചർച്ചകൾ ഒഴിവാക്കിയാണ് മടങ്ങുന്നത്. സൗദി-ഇന്ത്യ ബന്ധം ശക്തിപ്പെടുത്തുന്നതിനായിരുന്നു മോദിയുടെ സൗദി സന്ദർശനം എന്നാൽ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സന്ദർശനം വെട്ടിച്ചുരുക്കി.
സൗദി അറേബ്യയിൽ നടന്ന ഔദ്യോഗിക അത്താഴ വിരുന്നിൽ നിന്നും പ്രധാനമന്ത്രി വിട്ടുനിന്നു. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ളവർ പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം കശ്മീരിലെത്തി.
ഭീകരാക്രമണത്തിൽ ഒരു മലയാളി ഉൾപ്പെടെ 28 പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക വിവരം. കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രൻ (65) ആണ് കൊല്ലപ്പെട്ട മലയാളി. കുടുംബത്തോടൊപ്പം വിനോദ സഞ്ചാരത്തിനെത്തിയപ്പോഴാണ് അദ്ദേഹം കൊല്ലപ്പെട്ടത്. മകളുടെ മുന്നിൽ വച്ചാണ് രാമചന്ദ്രൻ കൊല്ലപ്പെട്ടതെന്നാണ് വിവരം. ഈ വിവരം കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സ്ഥിരീകരിച്ചു.
ഭീകരാക്രമണങ്ങൾക്കെതിരായ ഇന്ത്യയുടെ പ്രതിരോധം ആർക്കും തകർക്കാനാവില്ലെന്നും കുറ്റക്കാരെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും മോദി എക്സിൽ കുറിച്ചു. പഹൽഗാമിൽ ഉണ്ടായ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. ഭീകരാക്രമണത്തിന് ഇരയായവർക്ക് എല്ലാവിധ സഹായവും ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ നീചകൃത്യത്തിന് പിന്നിലുള്ളവരെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അവരെ വെറുതെ വിടില്ലെന്നും മോദി വ്യക്തമാക്കി. അവരുടെ പൈശാചിക അജണ്ട ഒരിക്കലും വിജയിക്കില്ലെന്നും ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ പ്രതിരോധം കൂടുതൽ ശക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: Following a terror attack in Pahalgam, Jammu and Kashmir, PM Modi cut short his Saudi Arabia visit and returned to India.