യെമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ വിദേശകാര്യ മന്ത്രാലയം തള്ളി. കേസിൽ പുറത്തുവരുന്ന വിവരങ്ങൾ തെറ്റാണെന്ന് മന്ത്രാലയവൃത്തങ്ങൾ അറിയിച്ചു. വധശിക്ഷ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായ ആശയവിനിമയമൊന്നും ലഭിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
നയതന്ത്രതലത്തിലുള്ള തീരുമാനത്തിന്റെ ഭാഗമായിട്ടല്ല ഇത്തരമൊരു ധാരണ ഉടലെടുത്തത്. ഈ പശ്ചാത്തലത്തിലാണ് വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്രം അറിയിച്ചത്. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ ഓഫീസ് നൽകിയ വിവരത്തിൽ സനയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് വധശിക്ഷ റദ്ദാക്കാൻ ധാരണയായതെന്നാണ് അറിയിച്ചത്.
ജൂലൈ 16-ന് നടത്താനിരുന്ന നിമിഷ പ്രിയയുടെ വധശിക്ഷ, കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ ഇടപെടലിനെത്തുടർന്ന് താൽക്കാലികമായി നീട്ടിവെച്ചിരുന്നു. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ അഭ്യർഥന മാനിച്ച് ശൈഖ് ഉമർ ഹഫീള് തങ്ങൾ നിയോഗിച്ച യെമൻ പണ്ഡിത സംഘവും നോർത്തേൺ യെമനിലെ ഭരണാധികാരികളും അന്താരാഷ്ട്ര നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്ത ചർച്ചകളിലാണ് ഇതിന് തീരുമാനമായത്.
വധശിക്ഷ റദ്ദാക്കിയതിന് ശേഷമുള്ള തുടർനടപടികൾ കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായുള്ള ചർച്ചകൾക്ക് ശേഷം തീരുമാനിക്കുമെന്നാണ് അബൂബക്കർ മുസ്ലിയാരുടെ ഓഫീസ് അറിയിച്ചത്. രണ്ടാം ഘട്ട ചർച്ചകളിൽ കേന്ദ്ര സർക്കാർ നിയോഗിക്കുന്ന നയതന്ത്ര പ്രതിനിധികൾ കൂടി പങ്കെടുക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടിട്ടുണ്ട്.
യെമൻ പണ്ഡിത സംഘവും അന്താരാഷ്ട്ര നയതന്ത്ര ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു. ഇതിനുപുറമെ, നോർത്തേൺ യെമനിലെ ഭരണാധികാരികളും ചർച്ചയിൽ പങ്കെടുത്തുവെന്നാണ് വിവരം.
Story Highlights : Nimishapriya case: Centre denies news of cancellation of death penalty
Story Highlights: യെമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന റിപ്പോർട്ടുകൾ വിദേശകാര്യ മന്ത്രാലയം തള്ളി.