പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ സ്വകാര്യ സെക്രട്ടറിയായി ഐഎഫ്എസ് ഓഫീസർ നിധി തിവാരിയെ നിയമിച്ചു. 2013-ലെ സിവിൽ സർവീസ് പരീക്ഷയിൽ 93-ാം റാങ്ക് നേടിയ നിധി തിവാരി, ഇന്ത്യൻ ഫോറിൻ സർവീസ് തിരഞ്ഞെടുത്തു. 2014-ൽ പരിശീലനം പൂർത്തിയാക്കി സർവീസിൽ പ്രവേശിച്ച അവർ, ദില്ലിയിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ ഡെപ്യൂട്ടി സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പുതിയ നിയമനത്തിൽ ലെവൽ 12 അടിസ്ഥാനമാക്കിയുള്ള വേതനമാണ് നിധി തിവാരിക്ക് ലഭിക്കുക. മഹമൂർഗഞ്ച് സ്വദേശിനിയായ നിധി തിവാരി, പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസിക്ക് സമീപത്താണ് വളർന്നത്. ഐ എഫ് എസ്സിന്റെ ഭാഗമാകുന്നതിനു മുൻപ് വാരണാസിയിൽ അസിസ്റ്റന്റ് കമ്മീഷണർ ആയിരുന്നു.
2022-ൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ അണ്ടർ സെക്രട്ടറിയായി ചുമതലയേറ്റ നിധി തിവാരി, പിന്നീട് 2023 ജനുവരി 6-ന് ഡെപ്യൂട്ടി സെക്രട്ടറിയായി ഉയർത്തപ്പെട്ടു. വിദേശകാര്യ മന്ത്രാലയത്തിൽ അന്തർദേശീയ സുരക്ഷാകാര്യ വിഭാഗത്തിലും പ്രവർത്തിച്ചിട്ടുള്ള അവർ, അന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലിന് നേരിട്ട് റിപ്പോർട്ട് ചെയ്തിരുന്നു. കേന്ദ്ര മന്ത്രിസഭയുടെ നിയമന സമിതിയാണ് ഈ നിയമനം അംഗീകരിച്ചത്. തുടർന്ന് പേഴ്സണൽ ആൻഡ് ട്രെയിനിങ് ഡിപ്പാർട്ട്മെന്റ് നിയമന ഉത്തരവ് പുറപ്പെടുവിച്ചു.
Story Highlights: IFS officer Nidhi Tewari has been appointed as the private secretary to Prime Minister Narendra Modi.