ക്രിക്കറ്റ് മൈതാനങ്ങളുടെ പരിപാലനത്തിനായി ഉപയോഗിക്കുന്ന ജലത്തിന്റെ അളവ് വെളിപ്പെടുത്തണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ ക്രിക്കറ്റ് അസോസിയേഷനുകളോട് ആവശ്യപ്പെട്ടു. ഭൂഗർഭജലം, മുനിസിപ്പാലിറ്റികളിൽ നിന്നുള്ള ജലവിതരണം, മറ്റ് സ്രോതസ്സുകൾ എന്നിവയിൽ നിന്നുള്ള ജല ഉപയോഗത്തിന്റെ കൃത്യമായ കണക്കുകൾ നൽകണമെന്നാണ് ട്രൈബ്യൂണലിന്റെ നിർദ്ദേശം. ഈ വിവരങ്ങൾ പ്രതിമാസവും പ്രതിവർഷവും തരംതിരിച്ച് നാലാഴ്ചക്കുള്ളിൽ സമർപ്പിക്കണമെന്ന് ട്രൈബ്യൂണൽ വ്യക്തമാക്കി.
മഴവെള്ള സംഭരണി, മലിനജല ശുദ്ധീകരണം തുടങ്ങിയ സംവിധാനങ്ങൾ ഉപയോഗിക്കാതെ ക്രിക്കറ്റ് മൈതാനങ്ങൾ പരിപാലിക്കാൻ ഭൂഗർഭജലത്തെ ആശ്രയിക്കുന്നതിനെതിരെ സമർപ്പിക്കപ്പെട്ട ഹർജികളിലാണ് ട്രൈബ്യൂണലിന്റെ ഇടപെടൽ. രാജ്യത്തെ എല്ലാ ക്രിക്കറ്റ് അസോസിയേഷനുകളും മൈതാന പരിപാലനത്തിനായി ഉപയോഗിക്കുന്ന ജലത്തിന്റെ അളവും സ്രോതസ്സുകളുടെ വിശദാംശങ്ങളും സമർപ്പിക്കണം. ട്രൈബ്യൂണൽ ചെയർപേഴ്സൺ ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ, ജുഡീഷ്യൽ സമിതി അംഗം സുധീർ അഗർവാൾ, വിദഗ്ദ്ധ സമിതി അംഗം എ. സെന്തിൽ വേൽ എന്നിവരടങ്ങിയ സമിതിയാണ് ഈ നിർദ്ദേശം പുറപ്പെടുവിച്ചത്.
കഴിഞ്ഞ ആഴ്ച കേസിൽ കേന്ദ്ര ഭൂഗർഭജല അതോറിറ്റിയുടെ വാദം ട്രൈബ്യൂണൽ കേട്ടിരുന്നു. കേന്ദ്ര ഭൂഗർഭജല അതോറിറ്റി നൽകിയിരിക്കുന്ന റിപ്പോർട്ട് പ്രകാരം, മഴവെള്ള സംഭരണി പോലുള്ള സംവിധാനങ്ങളുള്ള 8 സ്റ്റേഡിയങ്ങൾ ഉൾപ്പെടെ രാജ്യത്തെ 11 സ്റ്റേഡിയങ്ങളും മൈതാന പരിപാലനത്തിന് ഭൂഗർഭജലത്തെയാണ് ആശ്രയിക്കുന്നത്. ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിന് മാത്രമാണ് പ്രവർത്തനക്ഷമമായ മഴവെള്ള സംഭരണിയുള്ളത്. സംസ്ഥാന ഭൂഗർഭജല അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള 11 സ്റ്റേഡിയങ്ങളിൽ 7 എണ്ണത്തിൽ മാത്രമാണ് മഴവെള്ള സംഭരണിയുള്ളത്. ഇതിൽ ചെന്നൈയിലെയും ഹിമാചലിലെ ധരംശാലയിലെയും സ്റ്റേഡിയങ്ങളിൽ മാത്രമാണ് പ്രവർത്തനക്ഷമമായ മഴവെള്ള സംഭരണി സംവിധാനമുള്ളത്.
Story Highlights: The National Green Tribunal has directed cricket associations to disclose the amount of fresh and treated water used for ground maintenance.