ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 18 പേർ മരിക്കാനിടയാക്കിയ സംഭവത്തിൽ ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. പ്ലാറ്റ്ഫോം നമ്പർ 14-ൽ പ്രയാഗ്രാജ് എക്സ്പ്രസ് നിർത്തിയിട്ടിരുന്ന സമയത്താണ് അപകടം ഉണ്ടായത്. സ്വതന്ത്ര സേനാനി എക്സ്പ്രസും ഭുവനേശ്വർ രാജധാനിയും വൈകിയതും തിരക്ക് വർധിക്കാൻ കാരണമായി. ഈ ട്രെയിനുകളിലേക്കുള്ള യാത്രക്കാർ 12, 13, 14 പ്ലാറ്റ്ഫോമുകളിൽ കാത്തുനിന്നിരുന്നു.
കുംഭമേളയ്ക്ക് പ്രയാഗ്രാജിലേക്ക് പോകാനെത്തിയ യാത്രക്കാരുടെ തിരക്കാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഏതെങ്കിലും തരത്തിലുള്ള വ്യാജ വാർത്തയോ ഗൂഢാലോചനയോ തിരക്കിനും അപകടത്തിനും കാരണമായോ എന്നും അന്വേഷിക്കുമെന്ന് കേന്ദ്രമന്ത്രി സുകന്ത മജുമ്ദാർ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അപകടകാരണം കണ്ടെത്താൻ റെയിൽവേ മന്ത്രി കർശന നിർദേശം നൽകിയിട്ടുണ്ട്.
അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ റെയിൽവേ രണ്ടംഗ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. നോർത്തേൺ റെയിൽവേയുടെ പ്രിൻസിപ്പൽ ചീഫ് കൊമേഴ്സ്യൽ മാനേജർ (പിസിസിഎം), പ്രിൻസിപ്പൽ ചീഫ് സേഫ്റ്റി കമ്മീഷണർ (പിസിഎസ്സി) പങ്കജ് ഗാങ്വാർ എന്നിവരാണ് കമ്മിറ്റിയിലെ അംഗങ്ങൾ. ഏകദേശം 1500 ജനറൽ ടിക്കറ്റുകൾ വിറ്റഴിഞ്ഞിരുന്നുവെന്നും ഇതാണ് തിരക്ക് നിയന്ത്രണാതീതമാകാൻ കാരണമെന്നും റെയിൽവേ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് കെപിഎസ് മൽഹോത്ര പറഞ്ഞു.
മരിച്ചവരെല്ലാം കുംഭമേളയ്ക്ക് പോകാനായി റെയിൽവേ സ്റ്റേഷനിൽ എത്തിയവരാണ്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അറിയിച്ചു. അപകടത്തിൽ മരിച്ചവരിൽ കുട്ടികളുമുണ്ടെന്നാണ് റിപ്പോർട്ട്.
Story Highlights: 18 people died in a stampede at New Delhi Railway Station.