പാകിസ്ഥാൻ ജാവലിൻ താരം അർഷദ് നദീമിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചതിന്റെ പേരിൽ കടുത്ത സൈബർ ആക്രമണത്തിന് ഇരയായതായി ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവ് നീരജ് ചോപ്ര. മെയ് 24 ന് ബെംഗളൂരുവിൽ നടക്കുന്ന നീരജ് ചോപ്ര ക്ലാസിക് ജാവലിൻ മത്സരത്തിലേക്കാണ് നീരജ്, പാകിസ്ഥാന്റെ ഒളിമ്പിക് ചാമ്പ്യനായ അർഷാദിനെ ക്ഷണിച്ചത്. കുടുംബത്തെപ്പോലും വെറുതെവിടാതെ, വ്യക്തിപരമായ ആക്രമണങ്ങളാണ് നേരിടുന്നതെന്ന് നീരജ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. രാജ്യതാൽപര്യത്തിന് എതിരായി താൻ ഒരിക്കലും നിലപാട് എടുക്കില്ലെന്നും നീരജ് കൂട്ടിച്ചേർത്തു.
ഭീകരാക്രമണത്തിന് രാജ്യം ശക്തമായി മറുപടി നൽകുമെന്ന് തനിക്ക് പ്രതീക്ഷയുണ്ടെന്നും നീരജ് പറഞ്ഞു. ഒരു അത്ലറ്റ് മറ്റൊരു അത്ലറ്റിനെ ക്ഷണിക്കുന്നതിൽ രാജ്യങ്ങൾ തമ്മിലുള്ള വിഷയങ്ങൾ ഇല്ലെന്നും നീരജ് ചൂണ്ടിക്കാട്ടി. പഹൽഗാം ആക്രമണത്തിന് മുമ്പാണ് താൻ അർഷാദ് നദീമിനെ ക്ഷണിച്ചതെന്നും എന്നാൽ കഴിഞ്ഞ 48 മണിക്കൂറിനിടെ സാഹചര്യങ്ങൾ മാറിമറിഞ്ഞെന്നും നീരജ് വ്യക്തമാക്കി. തന്റെ സത്യസന്ധത ചോദ്യം ചെയ്യപ്പെടുന്നത് കാണുന്നത് വേദനാജനകമാണെന്നും നീരജ് കുറിപ്പിൽ പറഞ്ഞു.
അതേസമയം, ക്ലാസിക് ജാവലിൻ മത്സരത്തിനുള്ള നീരജ് ചോപ്രയുടെ ക്ഷണം പാക് താരം അർഷാദ് നദീം നിരസിച്ചു. ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായുള്ള പരിശീലനം ഉള്ളതിനാലാണ് ക്ഷണം നിരസിച്ചതെന്ന് നദീം അറിയിച്ചു. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ക്ഷണം നിരസിച്ചതെന്നും സൂചനയുണ്ട്.
— Neeraj Chopra (@Neeraj_chopra1) April 25, 2025
നീരജ് ചോപ്രയുടെ പേരിലുള്ള മത്സരത്തിൽ പങ്കെടുക്കാൻ അർഷാദ് നദീമിന് സാധിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായി. സൈബർ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നദീമിന് മത്സരത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് നീരജ് തന്നെ വ്യക്തമാക്കിയിരുന്നു. മെയ് 24-നാണ് ബെംഗളൂരുവിൽ മത്സരം നടക്കുക.
Story Highlights: Neeraj Chopra faces cyberattacks after inviting Pakistani athlete Arshad Nadeem to India.