നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരെ നിർണായക കണ്ടെത്തലുകളുമായി ഇഡി മുന്നോട്ട് പോവുകയാണ്. ഇരുവർക്കുമെതിരായ കണ്ടെത്തലുകൾ തെളിയിക്കാൻ ആവശ്യമായ തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്ന് ഇഡി ഡൽഹി റൗസ് അവന്യു കോടതിയെ അറിയിച്ചു. ഈ കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരായ കേസ് നിലനിൽക്കുമെന്നും ഇഡി വ്യക്തമാക്കുന്നു.
നാഷണൽ ഹെറാൾഡ് കേസിൽ ഇഡി കോടതിയിൽ സമർപ്പിച്ച വിവരങ്ങൾ അനുസരിച്ച് സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും 142 കോടി രൂപ ലഭിച്ചിട്ടുണ്ട്. ഈ കേസിൽ ഇഡി സമർപ്പിച്ച കുറ്റപത്രം പരിഗണിക്കുന്ന റോസ് അവന്യു കോടതിയിലാണ് ഈ വിവരങ്ങൾ അറിയിച്ചത്. അതിനാൽ തന്നെ ഇവർക്കെതിരായ കേസ് ഇപ്പോളും നിലനിൽക്കുന്നതാണെന്ന് ഇഡി അറിയിച്ചു.
നാഷണൽ ഹെറാൾഡ് പത്രം പ്രസിദ്ധീകരിച്ചിരുന്ന എജെഎൽ യങ് ഇന്ത്യൻ ലിമിറ്റഡ് ഏറ്റെടുത്തതിൽ സാമ്പത്തിക ക്രമക്കേടുകളും ഫണ്ട് ദുരുപയോഗവും നടന്നതായി ഇഡി കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി 2023 നവംബറിൽ ഡൽഹി, മുംബൈ, ലഖ്നൗ എന്നിവിടങ്ങളിലെ 661 കോടി രൂപ വിലമതിക്കുന്ന വസ്തുക്കളും 90.2 കോടി രൂപ വിലമതിക്കുന്ന എജെഎൽ ഓഹരികളും ഇഡി താൽക്കാലികമായി കണ്ടുകെട്ടിയിരുന്നു. ഈ കണ്ടുകെട്ടൽ ഏപ്രിൽ 10 ന് സ്ഥിരീകരിക്കുകയും ചെയ്തു.
2014 ൽ ഡൽഹി കോടതിയിൽ സുബ്രഹ്മണ്യൻ സ്വാമി സമർപ്പിച്ച സ്വകാര്യ ക്രിമിനൽ പരാതിയാണ് ഈ കേസിന്റെ തുടക്കം. ഈ പരാതിയുടെ അടിസ്ഥാനത്തിൽ 2021 ലാണ് ഇ.ഡി. അന്വേഷണം ആരംഭിച്ചത്. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മറ്റ് മുതിർന്ന കോൺഗ്രസ് നേതാക്കൾ എന്നിവർ ചേർന്ന് യംഗ് ഇന്ത്യൻ വഴി 50 ലക്ഷം രൂപയ്ക്ക് എ.ജെ.എല്ലിന്റെ 2,000 കോടി രൂപയിലധികം വിലമതിക്കുന്ന സ്വത്തുക്കൾ വഞ്ചനാപരമായി ഏറ്റെടുത്തതായി പരാതിയിൽ ആരോപണമുണ്ട്.
ഈ കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരായ കണ്ടെത്തലുകൾക്ക് മതിയായ തെളിവുകളുണ്ടെന്ന് ഇഡി കോടതിയെ അറിയിച്ചത് കേസിൽ നിർണ്ണായക വഴിത്തിരിവാണ്. കേസിൽ ഇരുവർക്കുമെതിരായ ആരോപണങ്ങൾ നിലനിൽക്കുമെന്നും ഇഡി വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ തന്നെ നാഷണൽ ഹെറാൾഡ് കേസ് രാഷ്ട്രീയ രംഗത്ത് വലിയ ചർച്ചകൾക്ക് വഴി വെക്കും എന്ന് ഉറപ്പാണ്.
Story Highlights :Sonia Gandhi, Rahul in trouble in the National Herald case