മ്യാൻമാർ: മ്യാൻമാറിൽ റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ വൻ ഭൂചലനത്തിൽ മരണസംഖ്യ 144 ആയി ഉയർന്നു. 732 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. മ്യാൻമാറിനും ബാങ്കോക്കിനും പുറമെ ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. ദുരന്തത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് മ്യാൻമാറിലും ബാങ്കോക്കിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
മ്യാൻമാറിന് 16 കിലോമീറ്റർ അകലെ സഗൈയ്ങ് ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. പ്രാദേശിക സമയം 12.50നാണ് ഭൂചലനം ഉണ്ടായത്. 12 മിനിറ്റിന്റെ ഇടവേളയിൽ തുടർചലനങ്ങളും ഉണ്ടായതായി റിപ്പോർട്ടുണ്ട്. മ്യാൻമാറിൽ നിന്ന് 900 കിലോമീറ്റർ അകലെയുള്ള ബാങ്കോക്കിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു.
ഭൂചലനത്തിൽ കെട്ടിടങ്ങൾ തകർന്നടിഞ്ഞു. ദേശീയപാതകൾ തകർന്നു. മ്യാൻമാറിലെ രണ്ടാമത്തെ നഗരമായ മണ്ടാലയിൽ വ്യാപക നാശനഷ്ടമുണ്ടായി. പ്രസിദ്ധമായ ആവ പാലം ഇറവാഡി നദിയിലേക്ക് തകർന്നു വീണു. 70 നിർമ്മാണ തൊഴിലാളികളെ കാണാതായിട്ടുണ്ട്. നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
അടിയന്തര യോഗം വിളിച്ചുകൂട്ടി മ്യാൻമാർ പ്രധാനമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി. രാജ്യം ഇതുവരെ നേരിടാത്ത പ്രതിസന്ധിയെ ശാന്തതയോടെ നേരിടണമെന്ന് അദ്ദേഹം പറഞ്ഞു. ബാങ്കോക്കിലെ ഓഹരി വിപണികളിലെ വ്യാപാരം നിർത്തിവച്ചു. മെട്രോ റെയിൽ സർവീസുകളും റദ്ദാക്കി.
കൊൽക്കത്ത, ഇംഫാൽ, മേഘാലയയിലെ ഗാരോ കുന്നുകൾ, ബംഗ്ലാദേശ് എന്നിവിടങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. ദുരിതബാധിതർക്കായി പ്രാർത്ഥിക്കുന്നുവെന്നും എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു. തായ്ലൻഡിലെ ഇന്ത്യൻ എംബസി ഹെൽപ്പ് ലൈൻ തുറന്നു.
ഫ്രാൻസും യൂറോപ്യൻ യൂണിയനും ദുരിതബാധിത മേഖലകളിൽ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ദുരന്തത്തിൽപ്പെട്ടവർക്ക് വേണ്ടിയുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്.
Story Highlights: A major earthquake of magnitude 7.7 struck Myanmar, resulting in a death toll of 144 and injuries to 732 people, with tremors felt in neighboring countries.