ഉലാൻബാതർ (മംഗോളിയ)◾: മംഗോളിയൻ പ്രധാനമന്ത്രി ലുവ്സന്നംസ്രെയിൻ ഒയുൻ-എർഡെൻ രാജി വെച്ചു. മകന്റെ ധൂർത്തുമായി ബന്ധപെട്ടുണ്ടായ വിവാദങ്ങളാണ് രാജിയിലേക്ക് നയിച്ചത്. വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് ലുവ്സന്നംസ്രെയിൻ രാജി പ്രഖ്യാപിച്ചത്. അദ്ദേഹത്തിന്റെ മകന്റെ ആഡംബര ജീവിതം വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.
രാജിവെച്ച ശേഷം ലുവ്സന്നംസ്രെയിൻ ഒയുൻ-എർഡെൻ തൻ്റെ പ്രതികരണം അറിയിച്ചു. പകർച്ചവ്യാധികൾ, യുദ്ധങ്ങൾ, താരിഫുകൾ എന്നിവയുൾപ്പെടെയുള്ള വിഷമകരമായ സാഹചര്യങ്ങളിൽ രാജ്യത്തെയും ജനങ്ങളെയും സേവിക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പുതിയ പ്രധാനമന്ത്രിയെ നിയമിക്കുന്നതുവരെ അദ്ദേഹം ഇടക്കാല പ്രധാനമന്ത്രിയായി തുടരും. ഏകദേശം 30 ദിവസത്തിനകം പുതിയ പ്രധാനമന്ത്രിയെ നിയമിക്കും.
അതേസമയം, അഴിമതി ആരോപണങ്ങൾ ഒയുൻ-എർഡെൻ നിഷേധിച്ചു. വിമർശകർ തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് രാജ്യത്തെ അഴിമതി വിരുദ്ധ സമിതി ഇവരുടെ സാമ്പത്തിക കാര്യങ്ങൾ പരിശോധിച്ചു വരികയാണ്. ചൊവ്വാഴ്ച നടന്ന വിശ്വാസവോട്ടെടുപ്പിൽ ലുവ്സന്നംസ്രെയിൻ ഒയുൻ-എർഡെനിന് 44 വോട്ടുകൾ മാത്രമാണ് ലഭിച്ചത്, അദ്ദേഹത്തിന് 64 വോട്ടുകളാണ് വേണ്ടിയിരുന്നത്.
ഒയുൻ-എർഡെൻ അധികാരത്തിൽ വന്നതിനുശേഷം രാജ്യത്ത് അഴിമതി വർധിച്ചു വരുന്നതായി പറയപ്പെടുന്നു. കഴിഞ്ഞ വർഷം സർക്കാർ സുതാര്യതയുടെ കാര്യത്തിൽ 180 രാജ്യങ്ങളിൽ 114-ാം സ്ഥാനത്തായിരുന്നു. ഇതിനിടയിൽ മംഗോളിയയിലെ 58,000-ത്തിലധികം ആളുകൾ പ്രധാനമന്ത്രി സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് ഒരു നിവേദനത്തിൽ ഒപ്പുവച്ചു.
23-കാരനായ മകൻ തെമുലൻ്റെ സോഷ്യൽ മീഡിയ പോസ്റ്റുകളാണ് പ്രതിഷേധത്തിന് പ്രധാന കാരണം. തെമുലൻ കാമുകിയുമൊത്തുള്ള ആഡംബര ജീവിതശൈലിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് വിവാദമായിരുന്നു. ഹെലികോപ്റ്റർ യാത്രകൾ, ഡിസൈനർ ഹാൻഡ് ബാഗുകൾ, ആഡംബര കാറുകൾ എന്നിവയുടെ ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് പ്രതിഷേധം ശക്തമായത്.
ഒയുൻ-എർഡെനെ സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് തലസ്ഥാനമായ ഉലാൻബാതറിൻ്റെ സെൻട്രൽ സുഖ്ബാതർ സ്ക്വയറിൽ വലിയ പ്രതിഷേധങ്ങൾ നടന്നു. മംഗോളിയയുടെ വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ്, കുതിച്ചുയരുന്ന പണപ്പെരുപ്പം, മലിനീകരണം എന്നിവയും ജനങ്ങളുടെ രോഷത്തിന് കാരണമായി.
Story Highlights : Mongolia PM resigns after son’s luxury life