‘എമ്പുരാൻ’ സിനിമയുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന വിവാദങ്ങളിക്കും വിദ്വേഷ പ്രചാരണങ്ങള്ക്കും പിന്നാലെ മോഹൻ ലാൽ ഖേദ പ്രകടനം നടത്തിയതിൽ അത്ഭുതമില്ല. ഇത്തരത്തിലൊരു പ്രതികരണം നടത്തി ഒരു പരിധി വരെ വിദ്വേഷത്തോടു കൂടിയും വ്യക്തി ഹത്യാപരമായും ഉയർന്നു വന്ന പ്രതിഷേധങ്ങളുടെ ശക്തി കുറയ്ക്കുകയെന്നത് മാത്രമാണ് മോഹൻ ലാൽ ഉൾപ്പെടെയുള്ളവരുടെ ലക്ഷ്യം. സിനിമ ഇതുവരെ കണ്ട് പലരും പ്രശംസിച്ച ‘അണിയറ പ്രവർത്തകരുടെ ധൈര്യം’ അതൊരു ഒന്നൊന്നര ധൈര്യമായി തന്നെ നിലനിൽക്കും.
റെക്കോർഡ് തുകയ്ക്ക് നിർമിച്ച, ആഘോഷമാക്കിയൊരു സിനിമയിൽ പറയുന്ന രാഷ്ട്രീയത്തെ എതിർപ്പുകളും ബഹിഷ്കരണങ്ങളും കാരണം നീക്കം ചെയ്യാൻ തീരുമാനിച്ചതിന്റെ പിന്നിൽ എന്താണോ കാരണം, അതുതന്നെയാണ് ഖേദ പ്രകടനത്തിലുമുള്ളത്. രാജ്യം ഭരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയും അതിന്റെ ഭാഗമായി നിൽക്കുന്ന സൗഹൃദ വലയങ്ങളുടെയും എതിർപ്പുകളെയും സമ്മർദങ്ങളെയും അതിജീവിക്കാനുള്ള ശേഷി മോഹൻലാൽ എന്ന മനുഷ്യന് ഉണ്ടെന്ന് കരുതുന്നില്ല. വെല്ലുവിളിക്കാനുള്ള ധൈര്യമുണ്ടെങ്കിലും അത് പ്രകടിപ്പിക്കാനുള്ള സ്പേസ് നാളെയും സിനിമകൾ ചെയ്യാനിരിക്കുന്ന പൃഥ്വിരാജിനും മുരളി ഗോപിക്കും നിർമാതാക്കൾക്കും ഉണ്ടെന്നും കരുതുന്നില്ല. ആ സമ്മർദ്ദങ്ങൾ നേരിടേണ്ടി വരുന്നവരുടെ അവസ്ഥ മനസ്സിലാക്കാതെ പോകാൻ കഴിയില്ലിവിടെ. അതൊരു നിസ്സഹായത കൂടിയാണ്.
മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി ഗുജറാത്ത് കലാപത്തിന്റെ രാഷ്ട്രീയം ചർച്ചയാക്കിയത് ‘എമ്പുരാ’നാണ്. മോഹൻ ലാൽ കാണാതെ ആ ഭാഗങ്ങളും ആ രാഷ്ട്രീയവും സിനിമയിൽ ഉൾപ്പെടുത്തുമെന്ന് കരുതുന്നത് വിഡ്ഢിത്തവുമാണ്. റീസെൻസർ ചെയ്താലും ഖേദം പ്രകടിപ്പിച്ചാലും ഗുജറാത്ത് കലാപം ഒരിക്കൽക്കൂടി ചർച്ചയായി. അതിലെ രാഷ്ട്രീയം ചർച്ചയായി. ആ ചർച്ചകൾ ഇവിടെത്തന്നെ ബാക്കിയുണ്ടാകും കുറച്ചു നാളെങ്കിലും.
മോഹൻലാലിനെ വീണ്ടും സംഘ പാളയത്തിൽ കൊണ്ട് കെട്ടാൻ വെമ്പുന്നവർ കാണിക്കുന്നത് ശുദ്ധ വിഡ്ഢിത്തവുമാണ്. അയാളെ സംഘപരിവാറുകാരനാക്കുന്നവർ ആരെയാണ് സഹായിക്കുന്നത്..? ഇനി സേഫ് സോൺ ആഗ്രഹിക്കുന്ന, അത് മാത്രം തേടി കണ്ടെത്തുന്നുവെന്ന് നിങ്ങൾ പറയുന്ന ലാലായിരുന്നു അയാളെങ്കിൽ ആദ്യം അയാൾ എതിർപ്പ് രേഖപ്പെടുത്തി ആ രംഗങ്ങളും രാഷ്ട്രീയവും റദ്ദ് ചെയ്യേണ്ടിയിരുന്നത് ചിത്രീകരണ വേളയിലായിരുന്നു. അതുണ്ടായില്ല. കഴിഞ്ഞ നാല് പതിറ്റാണ്ടായി മോഹൻ ലാൽ ഇവിടെയുണ്ട്. അദ്ദേഹത്തിനൊരു വ്യക്തിത്വമുണ്ട്. അതങ്ങനെ തന്നെ തുടരട്ടെ. ‘എമ്പുരാ’ന്റെ രാഷ്ട്രീയം തുടർന്നും ഇവിടെ ചർച്ച ചെയ്യട്ടെ.
മോഹൻ ലാലിനെ സംഘ പരിവാറിന്റെ കൂടാരത്തിൽ ഇതിനോടകം കൊണ്ടെത്തിച്ചവർക്ക് തിരുത്തിപ്പറയേണ്ടി വരുന്ന കാഴ്ചയാണല്ലോ സിനിമ റിലീസ് ദിനം മുതൽ കേട്ടത്. മറ്റെന്തിനും മീതെ രാഷ്ട്രീയം പറയുന്നത് മലയാള സിനിമകളാണെന്ന ജാഡയ്ക്ക് മറന്നു പോയിരിക്കാവുന്ന, ഓർമകളിലേക്ക് വരാതിരുന്ന, പറയാൻ ബാക്കിയുണ്ടായിരുന്ന ചിലതൊക്കെ പറയാൻ ഒരു മോഹൻലാലും ഒരു പൃഥ്വിരാജും അണ്ടർറേറ്റഡ് ആയൊരു മുരളി ഗോപിയും ഉണ്ടായെന്നത് നാളെ മലയാള സിനിമയെ ചരിത്രത്തിൽ അടയാളപ്പെടുത്തിയേക്കും. ഗുജറാത്ത് കലാപം പ്രമേയമാകാത്ത ഒരു സിനിമ, അതൊരു ഫ്ലാഷ്ബാക്കിന്റെ ഭാഗമാക്കി മാത്രം മാറ്റുമ്പോൾ വരാൻ സാധ്യതയുള്ള പരിമിതികളെപ്പോലും വെല്ലുവിളിച്ചിരിക്കുന്നു. ആകെ കൈയിലുള്ള ചില മിനിറ്റുകളിൽ അങ്ങേയറ്റം രാഷ്ട്രീയവും ഭയക്കുന്ന ഓർമകളും സ്ക്രീനിൽ വന്നു പോയി.
ഏതോ ഒരു കലാപവും ഏതോ ഒരുത്തരേന്ത്യൻ സംസ്ഥാനവും വർഗീയ വെറി പൂണ്ട ഏതോ ഒരു ബാബ ബജ്രംഗിയെയുമല്ല മുരളിയെഴുതിയത്. അത് ഗുജറാത്ത് കലാപമാണെന്നും അതിനുത്തരവാദി സംഘ പരിവാറാണെന്നും രേഖപ്പെടുത്തി വച്ചാണ് ഇവിടെ ഒരു സിനിമ പൂർത്തിയായിരിക്കുന്നത്. ഭയമില്ലാതെ അതെഴുതിയ മുരളിയും തന്റെ പാൻ ഇന്ത്യൻ സിനിമയോട് രാജ്യത്ത് പലയിടത്തും ബഹിഷ്കരണം ഉണ്ടാകുമെന്ന് ഉറപ്പു വരുത്തിയ ശേഷവും അത് സ്ക്രീനിലെത്തിച്ച പൃഥ്വിയും തന്റെ താര ജീവിതത്തിൽ ആദ്യമായി ബഹിഷ്കരണം നേരിടേണ്ടി വരുമെന്ന് ഉറപ്പുണ്ടായിട്ടും എതിർക്കാത്ത ലാലും കയ്യടി നേടി.
ഗുജറാത്തിൽ അവസാനിക്കാതെ കോൺഗ്രസും സിപിഎമ്മും ബിജെപിയും രാഷ്ട്രീയ വിമർശനങ്ങൾക്ക് ഇത്രമേൽ വിധേയമാക്കപ്പെട്ട മറ്റൊരു ആഘോഷ സിനിമയുണ്ടോ എന്നതിൽ സംശയമില്ല. ഇല്ല, അതു തന്നെ. മുറിവേൽക്കുന്നവരുണ്ടാകാം, നിരാശപ്പെടുന്നവരുണ്ടാകാം. പക്ഷേ, അസംഭവ്യമെന്ന് കരുതിയിരുന്നത് പോലും സംഭവ്യമായ രാഷ്ട്രീയ മണ്ഡലത്തിൽ, ഒരു ഭാവനയും അതിനൊപ്പം വസ്തുതകൾ ചേർത്തുവെച്ചൊരു വിമർശനവും മുരളിയുടെ രാഷ്ട്രീയ നിരീക്ഷണത്തിന് മാത്രം കഴിയുന്നതാകാം. കേരളത്തിലെ ഏറ്റവും മികച്ച തിരക്കഥാകൃത്തുക്കളുടെ പേരുകൾക്കൊപ്പം പലർക്കും മടിയുണ്ടെങ്കിലും, ആ ധൈര്യത്തെയെങ്കിലും എഴുതിച്ചേർക്കേണ്ടതുണ്ട്. നന്ദി, മുൻവിധികളോടും ഭയത്തോടും കലഹിച്ച് ‘എമ്പുരാൻ’ ഉണ്ടാക്കിയതിന്.
Story Highlights: Mohanlal expresses regret over the controversies surrounding the film ‘Empuraan’, which touches upon the Gujarat riots.