അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ പുതിയ ഭാരവാഹികൾ വനിതകളായതിനെ സ്വാഗതം ചെയ്ത് മോഹൻലാൽ. എല്ലാ രംഗത്തും സ്ത്രീകൾ മുന്നേറ്റം നടത്തുന്നത് സന്തോഷകരമാണെന്നും, ‘അമ്മ’യിലെ ഈ മാറ്റം സ്വാഗതാർഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തിരഞ്ഞെടുക്കപ്പെട്ട പുതിയ അംഗങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുന്നതായും കൂട്ടായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും മോഹൻലാൽ ട്വന്റി ഫോറിനോട് പറഞ്ഞു.
സംഘടനയിൽ വലിയ പ്രശ്നങ്ങളില്ലെന്നും മമ്മൂട്ടിയുമായി അടുത്ത ബന്ധമാണുള്ളതെന്നും മോഹൻലാൽ വ്യക്തമാക്കി. അതിന്റെ ഭാഗമായാണ് ശബരിമലയിൽ താൻ പ്രാർത്ഥന നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 31 വർഷത്തെ സംഘടനയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്.
ഇത്തവണത്തെ ‘അമ്മ’യുടെ തിരഞ്ഞെടുപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടും തുടർന്നുണ്ടായ വിവാദങ്ങളും, സംഘടനയിലെ ഭിന്നതകളും, പ്രസിഡന്റ് മോഹൻലാലിന്റെ രാജിക്ക് ശേഷമുള്ള ഈ തിരഞ്ഞെടുപ്പിൽ 298 പേർ വോട്ട് രേഖപ്പെടുത്തി. നടി ശ്വേത മേനോനാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
സംഘടനയുടെ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട മറ്റുള്ളവർ ഇവരാണ്: ജനറൽ സെക്രട്ടറിയായി കുക്കു പരമേശ്വരൻ, വൈസ് പ്രസിഡന്റുമാരായി ലക്ഷ്മിപ്രിയയും ജയൻ ചേർത്തലയും. നേരത്തെ, അൻസിബ ഹസൻ ജോയിന്റ് സെക്രട്ടറിയായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പോളിംഗ് ശതമാനം കുറഞ്ഞെങ്കിലും, സംഘടനാ തലപ്പത്തേക്ക് ഒരു വനിത മത്സരിക്കാൻ എത്തിയത് ഏവരും ഉറ്റുനോക്കിയ കാര്യങ്ങളിൽ പ്രധാനമായിരുന്നു. ആകെ 506 അംഗങ്ങൾക്കാണ് സംഘടനയിൽ വോട്ട് ചെയ്യാനുള്ള അവകാശം ഉണ്ടായിരുന്നത്.
സ്ത്രീകൾ എല്ലാ മേഖലയിലും മുന്നേറുന്നത് നല്ല കാര്യമാണെന്നും മോഹൻലാൽ അഭിപ്രായപ്പെട്ടു. ‘അമ്മ’യുടെ പുതിയ സാരഥികൾക്ക് എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം ആവർത്തിച്ചു.
Story Highlights : Mohanlal on AMMA Association election result