**മലപ്പുറം◾:** കാളികാവിൽ മനുഷ്യനെ കൊന്ന കടുവയെ പിടികൂടാൻ വനം വകുപ്പ് കൂടുകളും കാമറകളും സ്ഥാപിച്ചു. കടുവയെ കണ്ടെത്താനായി ഇന്ന് ഡ്രോണുകൾ പറത്തും. ഇതിനായുള്ള രണ്ടാമത്തെ കുങ്കിയാന ഇന്ന് എത്തും.
കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഗഫൂറിൻ്റെ മൃതദേഹം കല്ലാമൂല ജുമാ മസ്ജിദിൽ ഖബറടക്കി. ഗഫൂറിൻ്റെ കുടുംബത്തിന് 14 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ നിന്നുള്ള ആദ്യ ഗഡുവായ അഞ്ച് ലക്ഷം രൂപ ഇന്ന് കൈമാറും.
അടക്കാക്കുണ്ട് പാറശ്ശേരി റബ്ബർ എസ്റ്റേറ്റിൽ ടാപ്പിംഗ് നടത്തുന്നതിനിടെയാണ് ഗഫൂറിനെ കടുവ ആക്രമിച്ചത്. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. റബ്ബർ തോട്ടത്തിൽ ടാപ്പിംഗ് നടത്തിക്കൊണ്ടിരിക്കെ പിറകുവശത്തുകൂടി ചാടിവീണ് കടുവ ആക്രമിക്കുകയായിരുന്നു.
അദ്ദേഹത്തെ സമീപത്തെ വാഴത്തോട്ടത്തിലേക്ക് വലിച്ചുകൊണ്ടുപോയി. ചില ശരീരഭാഗങ്ങള് ഭക്ഷിച്ച നിലയിലായിരുന്നു. കൂടെ ടാപ്പിംഗ് നടത്തിയ സമദ് വിവരം പറഞ്ഞാണ് പുറംലോകം ഈ ദുരന്തം അറിയുന്നത്.
വനം വകുപ്പിനെതിരെയുള്ള വലിയ പ്രതിഷേധത്തിന് ഒടുവിലാണ് ഗഫൂറിൻ്റെ മൃതദേഹം എസ്റ്റേറ്റിൽ നിന്ന് പുറത്തിറക്കാൻ നാട്ടുകാർ അനുവദിച്ചത്. ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള 50 അംഗ സംഘം കാളികാവ് പാറശ്ശേരിയിൽ ക്യാമ്പ് ചെയ്യുകയാണ്. 50 ക്യാമറകളും മൂന്ന് കൂടുകളുമാണ് കടുവയെ പിടികൂടാനായി സ്ഥാപിച്ചിട്ടുള്ളത്.
Story Highlights : Forest department to catch man-eating tiger in Kalikavu
Story Highlights: കാളികാവിൽ നരഭോജി കടുവയെ പിടികൂടാൻ വനം വകുപ്പ് കൂടുകളും ക്യാമറകളും സ്ഥാപിച്ചു.