**പത്തനംതിട്ട◾:** കോന്നി സിഐ ആയിരുന്ന മധു ബാബുവിനെതിരെ പത്തനംതിട്ട മുൻ എസ് പി ഹരിശങ്കർ നൽകിയ അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നു. എസ്.എഫ് .ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി മെമ്പറും കോന്നി ഏരിയ സെക്രട്ടറിയുമായ നേതാവിനെ മർദിച്ച സംഭവത്തെ തുടർന്നാണ് റിപ്പോർട്ട് സമർപ്പിച്ചത്. മധു ബാബുവിനെ ക്രമസമാധാന ചുമതലകളിൽ നിന്ന് മാറ്റി നിർത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു.
റിപ്പോർട്ടിൽ മധു ബാബു സ്ഥിരമായി കസ്റ്റഡി മർദനം നടത്തുന്ന ഉദ്യോഗസ്ഥനാണെന്ന് പറയുന്നു. 2016 ലാണ് പത്തനംതിട്ട എസ്പിയായിരുന്ന ഹരിശങ്കർ സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയത്. സ്പെഷ്യൽ ബ്രാഞ്ചിന്റെ ഉൾപ്പടെയുള്ള വിവരങ്ങൾ ഇതിൽ പരാമർശിച്ചിട്ടുണ്ട്.
റിപ്പോർട്ടിൽ പറയുന്നതനുസരിച്ച്, മർദനത്തിന് ശേഷം പരാതിക്കാരൻ കുറച്ചു നാൾ തൃപ്പൂണിത്തറ ഗവ.ആയുർവേദ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എന്നാൽ മധുബാബുവിനെയും, ഗോപകുമാറിനെയും പ്രോസിക്യൂട്ട് ചെയ്യുന്നതിനായി പരാതിക്കാരൻ നൽകിയ അപേക്ഷ അഡിഷണൽ ചീഫ് സെക്രട്ടറി നിരസിച്ചു. കേസിന്റെ അന്വേഷണത്തിൽ എതിർകക്ഷികൾ പരാതിക്കാരനെ ക്രൂരമായി ദേഹോപദ്രവം ഏൽപ്പിച്ചതായി വ്യക്തമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, മധുബാബുവിനും, ഗോപ കുമാറിനുമെതിരെ പത്തനംതിട്ട ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഈ കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. കോന്നി സി ഐയുടെ നേതൃത്വത്തിൽ ക്രൂരമായി മർദ്ദിച്ചുവെന്നാണ് ജയകൃഷ്ണന്റെ ആരോപണം.
കൂടാതെ ലാത്തി അടിയേറ്റ മുറിവുകളിൽ പെപ്പെർ സ്പ്രേ അടിച്ചുവെന്നും ചെവിയുടെ ഡയഫ്രം അടിച്ചു പൊട്ടിച്ചുവെന്നും ജയകൃഷ്ണൻ ആരോപിച്ചു. മർദന ശേഷം 6 മാസത്തോളം കോട്ടയം മെഡിക്കൽ കോളജിൽ ജയകൃഷ്ണൻ ചികിത്സയിൽ കഴിഞ്ഞു. ആയതിനാൽ കോന്നി പൊലീസ് ഇൻസ്പെക്ടറായിരുന്ന മധുബാബുവിന്റെയും ഗോപകുമാറിൻ്റെയും പ്രവൃത്തി ഗുരുതരമായ അധികാര ദുർവിനിയോഗമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
നിലവിൽ ആലപ്പുഴ ഡി വൈ എസ് പിയാണ് മധു ബാബു. മധു ബാബുവിനെയും, ഗോപ കുമാറിനുമെതിരെ കർശന അച്ചടക്ക നടപടികൾ സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. കസ്റ്റഡി മർദനത്തിൽ നീതി തേടി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ജയകൃഷ്ണൻ.
story_highlight:കോന്നി സിഐ ആയിരുന്ന മധു ബാബുവിനെതിരായ അന്വേഷണ റിപ്പോർട്ട് പുറത്ത്; ഗുരുതര ആരോപണങ്ങൾ.