തിരുവനന്തപുരം◾: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾ പൂർണ്ണമായി അട്ടിമറിക്കപ്പെട്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. തിരുവനന്തപുരം ഉൾപ്പെടെ പല നഗരസഭകളിലും, ഭൂരിഭാഗം പഞ്ചായത്തുകളിലും വാർഡ് വിഭജനത്തിലും വോട്ടർ പട്ടികയിലും ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ പരാതികളിൽ കാര്യമായ പരിഗണന നൽകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വാർഡ് വിഭജനത്തിൽ ഗുരുതരമായ പ്രശ്നങ്ങൾ നിലവിലുണ്ട്. അതിർത്തി പുനർനിർണയം നടത്തിയതിൽ നിരവധി അപാകതകളുണ്ട്. പല വാർഡുകളിലെയും അതിർത്തിക്കുള്ളിൽ നിർണയിച്ച വീടുകൾ കൂടാതെ 500 വോട്ടുകൾ വരെ മാറ്റിച്ചേർത്തിട്ടുണ്ട്. ഇതോടെ, കോടതിയെ സമീപിക്കുകയല്ലാതെ മറ്റ് വഴികളില്ലാത്ത അവസ്ഥയാണെന്നും രാജീവ് ചന്ദ്രശേഖർ പ്രസ്താവനയിൽ അറിയിച്ചു.
നൂറുകണക്കിന് പരാതികൾ ലഭിച്ചിട്ടും ഡീലിമിറ്റേഷൻ കമ്മീഷൻ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കണമെന്ന് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. തെളിവുകൾ സഹിതം പരാതി നൽകിയിട്ടും നടപടിയുണ്ടാകുന്നില്ല. സിപിഐഎമ്മിന്റെ താൽപര്യത്തിന് അനുസരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള ഇത്തരം പെരുമാറ്റം എൽഡിഎഫിന് വേണ്ടി ജനഹിതം അട്ടിമറിക്കാൻ ആണെന്ന് ബിജെപി സംശയിക്കുന്നു. വാർഡ് പരിധിക്ക് പുറത്തുള്ള വീടുകൾ പോലും വോട്ടേഴ്സ് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത് എൽഡിഎഫിന് വേണ്ടി തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന്റെ ഭാഗമാണ്. ഡീലിമിറ്റേഷൻ സംബന്ധിച്ച് നൽകിയ പരാതികൾ മുഖവിലക്കെടുക്കാതെ നടത്തിയ വാർഡ് വിഭജനം തെരഞ്ഞെടുപ്പിനെ അട്ടിമറിക്കുന്ന രീതിയിലേക്ക് എത്തിച്ചിരിക്കുകയാണ്.
അടിസ്ഥാനപരമായ പ്രശ്നങ്ങളും, ക്ലറിക്കൽ മിസ്റ്റേക്കുകളും വോട്ടർ പട്ടികയിൽ നിറഞ്ഞിരിക്കുകയാണ്. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ അടിസ്ഥാന രേഖയായ വോട്ടർ പട്ടികക്ക് യാതൊരു വിലയും കൽപ്പിക്കാതെയാണ് കാര്യങ്ങൾ നടക്കുന്നത്. ഒരേ വീടിന്റെ പേരിലും നമ്പറിലും നിരവധി വീടുകളാണ് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
അതിർത്തി നിർണയത്തിലെ അപാകതകൾ പരിഹരിക്കണമെന്നും, വോട്ടർ പട്ടികയിലെ തെറ്റുകൾ തിരുത്തണമെന്നും ബിജെപി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പ്രക്ഷോഭങ്ങളിലേക്കും നിയമനടപടികളിലേക്കും കടക്കേണ്ടി വരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അറിഞ്ഞോ അറിയാതെയോ ഈ പ്രവർത്തനങ്ങൾക്ക് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർ ജനാധിപത്യ പ്രക്രിയയിൽ സുതാര്യമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കണം.
സർവ്വകക്ഷി യോഗത്തിൽ ബിജെപി ഈ വിഷയങ്ങൾ ഉന്നയിച്ചിട്ടും ഇതുവരെ പരിഹാരമുണ്ടായിട്ടില്ല. ഡീലിമിറ്റേഷൻ മാപ്പുകൾക്ക് യാതൊരു വിലയും കൽപ്പിക്കാതെയാണ് വോട്ടർ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
Story Highlights: ‘തദ്ദേശ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർണ്ണമായും അട്ടിമറിക്കപ്പെട്ടു’; രാജീവ് ചന്ദ്രശേഖർ