തവനൂർ(മലപ്പുറം)◾ലോകത്ത് ഒരിടത്തും മേലിൽ സംഭവിക്കരുതേയെന്ന് നെഞ്ച് പൊട്ടി പ്രാർഥിക്കുന്ന ഗുജറാത്ത് വംശ ഹത്യയുടെ ബീഭത്സമായ ഓർമകൾ നമ്മുടെ കൺവെട്ടത്തെത്തിക്കുന്ന സാമൂഹിക പ്രതിബദ്ധതയുള്ള സിനിമയാണ് മോഹൻലാലും പൃഥിരാജും മുരളി ഗോപിയും ഒന്നിച്ചൊരുക്കിയ ‘എമ്പുരാ’നെന്ന് മുൻ മന്ത്രി കെ.ടി. ജലീൽ. ഫെയ്സ്ബുക്കിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തീവ്ര വലതു പക്ഷ രാഷ്ട്രീയത്തിന്റെ വികൃത മുഖത്തിനു നേർക്ക് കാർക്കിച്ച് തുപ്പുക എന്ന സന്ദേശം കാണികളുടെ മനസ്സിൽ നിറച്ച് അവസാനിക്കുന്ന യഥാസമയം കാണാനും പ്രമോട്ട് ചെയ്യാനും ഓരോ മലയാളിക്കും കഴിയണം.
ഒരു സിനിമ കാണൽ പോലും വർഗീയ വിരുദ്ധവും വംശീയ വിരുദ്ധവുമായ സംഘ പരിവാർ രാഷ്ട്രീയത്തോടുള്ള പ്രതിരോധമാണെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്തുകയാണ് വേണ്ടത്. മുഖ്യമന്ത്രി പിണറായി വജയൻ അടക്കം സിനിമ തീയേറ്ററിൽ പോയി കണ്ട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കഴിഞ്ഞു. കലാവിഷ്കാരങ്ങളും എഴുത്തും വരയും വായനയും ചിന്തയും നാടകവും സിനിമയുമെല്ലാം മതനിരപേക്ഷ ബഹുസ്വര രാഷട്രീയത്തിന് കരുത്താകണം. നൂറ്റാണ്ടുകൾക്ക് മുമ്പ് മരിച്ച് മണ്ണോടു ചേർന്നവരുടെ കബറിടങ്ങൾക്ക് പോലും രക്ഷയില്ലാത്ത ഒരു രാജ്യത്ത് ഇത്തരത്തിലൊരു സിനിമ പോലും ഒരു മഹാ സംഭവമാണ്. കാണേണ്ടത് കാണേണ്ടവർ കണ്ടു കഴിഞ്ഞു. ഇനി എത്ര വെട്ടിയിട്ടും തിരുത്തിയിട്ടും കാര്യമില്ല. ലോകത്തിനു മുന്നിൽ മോദിയുടെയും കൂട്ടരുടെയും യഥാർത്ഥ മുഖം വെളിപ്പെട്ടു കഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു.
‘എമ്പുരാൻ’ ടീമിനെ പ്രോത്സാഹിപ്പിച്ച് തീയേറ്ററിൽ പോയി സിനിമ കണ്ട മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹം അഭിനന്ദിച്ചു. ഗുജറാത്ത് കലാപത്തിൽ ചുട്ടെരിക്കപ്പെട്ട കോൺഗ്രസ് നേതാവും പത്ത് വർഷം അഹമ്മദാബാദ് എംപിയുമായിരുന്ന ഇഹ്സാൻ ജഫ്രിയുടെ ഓർമ ദിനം നമ്മളുമായി പങ്കുവെച്ച ഒരേയൊരു മുഖ്യമന്ത്രിയും ദേശീയ നേതാവുമേ ഇന്ത്യയിൽ ഉണ്ടായിട്ടുള്ളൂ. തന്റെ ഭർത്താവിനൊപ്പം വീട്ടിൽ അഭയം തേടിയെത്തിയ പാവങ്ങളായ മനുഷ്യരെയും നിഷ്ഠൂരം തീയിട്ട് കൊന്നവർക്കെതിരെ നിരന്തരമായ നിയമ പോരാട്ടം നടത്തി തളർന്നുവീണ് യുദ്ധ ഭൂമിയിൽ മരിച്ചു വീണ സക്കിയ്യ ജഫ്രിയുടെ മരണ വാർത്ത പങ്കുവെക്കാൻ കോൺഗ്രസ് നേതാക്കൾ അറച്ചു നിന്നപ്പോൾ സ്വന്തം എഫ്ബി പേജ് അതിനായി ഉപയോഗിച്ച ഭരണ കർത്താവും പിണറായി വിജയനാണ്. വർഗീയതയ്ക്കെതിരെ ശക്തമായ നിലപാട് അദ്ദേഹം എടുത്തിട്ടുണ്ട്. അതുകൊണ്ടാണ് എല്ലാവർക്കും മാതൃകയായി പിണറായി വിജയൻ സിനിമ കണ്ടത്.
Story Highlights: Former minister K.T. Jaleel praised ‘Empuraan’ for its social commitment in portraying the Gujarat riots and lauded Chief Minister Pinarayi Vijayan for watching the film.