കേരളത്തിലും ബിഹാർ മോഡൽ വോട്ടർ പട്ടിക പരിഷ്കരണം വരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. കേന്ദ്ര കമ്മീഷന്റെ അനുമതി ലഭിച്ചാലുടൻ അന്തിമ പ്രഖ്യാപനം ഉണ്ടാകും. ഈ സാഹചര്യത്തിൽ എന്താണ് എസ്.ഐ.ആർ എന്നും ഇതിനോടനുബന്ധിച്ചുള്ള കാര്യങ്ങളും പരിശോധിക്കാം.
എസ്.ഐ.ആർ നടപ്പാക്കുന്നതിന് മുന്നോടിയായി രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിക്കാൻ സാധ്യതയുണ്ട്. സെപ്റ്റംബർ 20-ന് യോഗം ചേരുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ അറിയിച്ചു. ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം ലഭിച്ചാലുടൻ എസ്.ഐ.ആർ ആരംഭിക്കാൻ സാധിക്കുമെന്നും അദ്ദേഹം ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
യോഗ്യരായ വോട്ടർമാർ ആരും പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടില്ലെന്ന് ഖേൽക്കർ ഉറപ്പ് നൽകി. അതിനാൽ പ്രവാസികൾ ഉൾപ്പെടെയുള്ള വോട്ടർമാർ ആശങ്കപ്പെടേണ്ടതില്ല. ബൂത്ത് തല വിവരശേഖരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ഗ്രൂപ്പ്-സി ലെവൽ തസ്തികകളിലുള്ള സർക്കാർ ഉദ്യോഗസ്ഥരെ ബൂത്ത് ലെവൽ ഓഫീസർമാരായി നിയമിക്കും. ശേഖരിക്കുന്ന ഡാറ്റ ഇലക്ട്രോണിക് ആയും ഫിസിക്കൽ ആയും പരിശോധിക്കും.
ബിഹാറിൽ എസ്.ഐ.ആർ എങ്ങനെയാണ് നടപ്പാക്കിയതെന്ന് പരിശോധിക്കാം. ബൂത്ത് ലെവൽ ഓഫീസർമാർ ഓരോ വീടുകളും സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു. വോട്ടർമാരുടെ ഇപ്പോഴത്തെ വിലാസം, മരണം സംഭവിച്ചവരുടെ വിവരങ്ങൾ, താമസം മാറിയവരുടെ വിവരങ്ങൾ, ഇരട്ട വോട്ട് തുടങ്ങിയ വിവരങ്ങൾ ശേഖരിച്ചു. അർഹതയില്ലാത്തവരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യുകയും പുതിയ വോട്ടർമാരുടെ അപേക്ഷകൾ സ്വീകരിക്കുകയും ചെയ്തു. 2003 വരെ പട്ടികയിലുണ്ടായിരുന്നവർക്ക് ലളിതമായ ഫോം പൂരിപ്പിച്ച് നൽകി പേര് നിലനിർത്താൻ അവസരമുണ്ടായിരുന്നു.
ബിഹാറിലെ പ്രശ്നങ്ങൾ പരിഗണിച്ച് ആധാർ കാർഡ് തിരിച്ചറിയൽ രേഖയായി പരിഗണിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. 2025 ജൂൺ 24 മുതൽ ജൂലൈ 25 വരെയായിരുന്നു ബിഹാറിൽ പുനഃപരിശോധന. ഓഗസ്റ്റ് ഒന്നിന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവ തിരിച്ചറിയൽ രേഖകളായി അംഗീകരിച്ചില്ലെന്ന് പരാതി ഉയർന്നു. ഇതിനെതിരെ പ്രതിപക്ഷ പാർട്ടികൾ സുപ്രീം കോടതിയെ സമീപിച്ചു.
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ സംബന്ധിച്ച് രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് എസ്.ഐ.ആർ ചർച്ചയായത്. രാജ്യത്ത് തിരഞ്ഞെടുപ്പുകളിൽ ഗുരുതര ക്രമക്കേടുകൾ നടക്കുന്നുവെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. എസ്.ഐ.ആറിന്റെ പേരിൽ ലക്ഷക്കണക്കിന് വോട്ടർമാരെ വോട്ടർ പട്ടികയിൽ നിന്ന് പുറന്തള്ളിയെന്നും അദ്ദേഹം ആരോപിച്ചു.
2002-ലാണ് കേരളത്തിൽ ഇതിനുമുൻപ് സമഗ്ര വോട്ടർപട്ടിക പരിഷ്കരണം നടന്നത്. അടുത്ത വർഷം മേയിലാണ് കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിനിടയിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടപടികൾ കൂടി നടക്കുന്നതിനാൽ എസ്.ഐ.ആർ നടപടികൾ സങ്കീർണ്ണമാകാൻ സാധ്യതയുണ്ടെന്നും വിലയിരുത്തലുണ്ട്.
വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനായി സാധാരണയായി ഉപയോഗിക്കുന്ന 11 രേഖകൾക്ക് പുറമെ 12-ാമത്തെ രേഖയായി ആധാർ കാർഡ് പരിഗണിക്കും. ആധാർ ഒരു തിരിച്ചറിയൽ രേഖ മാത്രമാണ്, പൗരത്വത്തിനുള്ള തെളിവായി കണക്കാക്കില്ല. അതിനാൽ പൗരത്വത്തെക്കുറിച്ച് സംശയങ്ങളുണ്ടെങ്കിൽ മറ്റ് രേഖകൾ ഹാജരാക്കേണ്ടി വരും.
വോട്ടർ പട്ടികയിൽ അനധികൃതമായി കടന്നുകൂടിയവരെ ഒഴിവാക്കി പട്ടിക അടിമുടി പരിഷ്കരിക്കുന്ന പ്രക്രിയയാണ് എസ്.ഐ.ആർ എന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നു. എന്നാൽ, ദീർഘകാലമായി ഇത്തരം സമഗ്രമായ പരിഷ്കരണം മിക്ക സംസ്ഥാനങ്ങളിലും നടന്നിട്ടില്ല. സാധാരണക്കാരായ വോട്ടർമാരെ കൂട്ടത്തോടെ പുറത്താക്കാൻ ശ്രമിക്കുന്നുവെന്നാണ് എസ്.ഐ.ആറിനെ എതിർക്കുന്നവരുടെ വാദം.
Story Highlights : Special Intensive Revision (SIR) Kerala explained