പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സമഗ്ര ഗുണമേന്മയുള്ള വിദ്യാഭ്യാസ പദ്ധതിക്കും ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കും ക്യുഐപി അധ്യാപക സംഘടനകളുടെ പൂർണ പിന്തുണ ലഭിച്ചു. പൊതുവിദ്യാലയങ്ങളുടെ മികവ് അക്കാദമിക മികവിനെയാണ് സൂചിപ്പിക്കുന്നതെന്നും ഈ ആശയത്തിലൂന്നിയാണ് സമഗ്ര ഗുണമേന്മയുള്ള വിദ്യാഭ്യാസ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നതെന്നും യോഗത്തിൽ വ്യക്തമാക്കി. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വിളിച്ചുചേർത്ത യോഗത്തിലാണ് അധ്യാപക സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചത്.
പദ്ധതികളെക്കുറിച്ച് വിശദീകരിക്കാനും അധ്യാപകരുടെ പിന്തുണ ഉറപ്പാക്കാനുമായിരുന്നു യോഗം വിളിച്ചുചേർത്തത്. വിദ്യാലയങ്ങളിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളും വിദ്യാർത്ഥികൾക്കിടയിൽ ലഹരി വസ്തുക്കളുടെ ഉപയോഗം തടയുന്നതിനുള്ള പ്രവർത്തന പദ്ധതികളും സർക്കാർ നടപ്പിലാക്കിവരികയാണ്. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂൾ തലത്തിൽ നടത്തേണ്ട ജാഗ്രതാ പ്രവർത്തനങ്ങൾ, ജനജാഗ്രത സമിതികളുടെ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച് വിശദമായ മാർഗരേഖ എല്ലാ വിദ്യാലയങ്ങൾക്കും നൽകിയിട്ടുണ്ട്.
എട്ടാം ക്ലാസിൽ സബ്ജക്ട് മിനിമം നടപ്പാക്കുന്നതിന് മൂല്യനിർണയ രീതിശാസ്ത്രം പരിഷ്കരിച്ചതായും മന്ത്രി അറിയിച്ചു. മിനിമം മാർക്ക് നേടാത്ത കുട്ടികളുടെ ഗുണമേന്മ വർധിപ്പിക്കുന്നതിനും അടുത്ത ക്ലാസിലേക്ക് പ്രമോഷൻ നൽകുന്നതിനും അവധിക്കാലത്ത് പിന്തുണ സംവിധാനം ഒരുക്കും. ലഹരി വിരുദ്ധ ബോധവൽക്കരണത്തിനൊപ്പം കുട്ടികളെ ലഹരി ഉപയോഗത്തിൽ നിന്ന് പിന്തിരിപ്പിക്കുന്നതിന് അധ്യാപകരെ ശാക്തീകരിക്കുന്നതിനും പരിശീലന പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.
ലഹരി ഉപയോഗ കേസുകൾ കണ്ടെത്തുന്നതിനും അറിയിക്കുന്നതിനും പരിഹാര മാർഗങ്ങൾ നിശ്ചയിക്കുന്നതിനുമായി Standard Operating Procedure (SOP) തയ്യാറാക്കിയിട്ടുണ്ട്. കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് സംബന്ധിച്ച് പ്രൈമറി, സെക്കൻഡറി തലത്തിലെ എല്ലാ അധ്യാപകർക്കും പരിശീലനത്തിൽ കൃത്യമായ ധാരണ നൽകിയിട്ടുണ്ട്. ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കേണ്ടതും കുട്ടികൾക്ക് ലഹരി ലഭിക്കുന്ന വഴികൾ തടയേണ്ടതും അടിയന്തര ആവശ്യമാണെന്ന് മന്ത്രി ഊന്നിപ്പറഞ്ഞു.
പ്രീ-സ്കൂൾ മുതൽ വൊക്കേഷണൽ വിഭാഗം വരെയുള്ള എല്ലാ അധ്യാപകർക്കും ഏപ്രിൽ-മെയ് മാസങ്ങളിൽ വിവിധ ഘട്ടങ്ങളിലായി പരിശീലന പരിപാടികൾ സംഘടിപ്പിക്കും. പൊതുപരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിർണയത്തിൽ പങ്കെടുക്കുന്ന അധ്യാപകർക്ക് അതിനനുസരിച്ച് ബാച്ചുകൾ ക്രമീകരിച്ച് പരിശീലനം നൽകും. ഏകദേശം ഒന്നേമുക്കാൽ ലക്ഷത്തോളം അധ്യാപകർക്ക് അവധിക്കാല പരിശീലനം നൽകും. പരിശീലന ഉള്ളടക്കം നിശ്ചയിക്കുന്നതിനുള്ള ആശയരൂപീകരണ ശിൽപശാലകൾ മാർച്ച്-ഏപ്രിൽ മാസങ്ങളിൽ ആരംഭിക്കും.
പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെയും സമഗ്ര ശിക്ഷാ കേരളം, SCERT, കൈറ്റ്, SIET, സീമാറ്റ്, വിദ്യാകിരണം മിഷൻ, ഡയറ്റുകൾ എന്നിവയുടെയും ഏകോപനത്തിലൂടെയാണ് പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നത്. യോഗത്തിൽ ക്യുഐപി അധ്യാപക സംഘടനകൾക്ക് പുറമെ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ്.ഐ.എ.എസ്, പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ ഏജൻസി മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.
Story Highlights: Kerala’s education department receives support from teachers’ unions for its comprehensive education and anti-drug initiatives.